Tuesday, March 10, 2015

ഫോട്ടോഷോപ്പിലെ ണ്ട പ്രശ്‌നം പരിഹരിക്കാം

ഫോട്ടോഷോപ്പില്‍ മലയാളം ടെക്സ്റ്റ് ഉപയോഗിക്കുമ്പോള്‍ 'ണ്ട' വരാത്തത് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇത് പരിഹരിക്കാന്‍ വിദഗ്ധര്‍ പല വഴികളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഏറ്റവും നല്ലതെന്ന് തോന്നിയ ഒരു വഴിയാണ് താഴെ പറയുന്നത്‌

 

1. മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം:  ( മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് http://goo.gl/tIfNb ) ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.

2. യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌(
(Typeit Download Link >http://goo.gl/fFcnN ) ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്തതിനു ശേഷം( ടൈപ്പ് ഇറ്റിനകത്തു നിന്ന്‌
 കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും) ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. 


3. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

Saturday, February 28, 2015

'തനിമ എന്നൊന്നില്ല; മാപ്പിളപ്പാട്ട് കാലത്തിനനുസരിച്ച് മാറണം'

-ആദില്‍ അത്തുവും കണ്ണൂര്‍ ആബിദും മനസ്സു തുറക്കുന്നു

എം ടി പി റഫീക്ക്



ദോഹ: ഓരോ കാലത്തും ആ കാലത്തിന്റെ സാഹചര്യത്തിനും താല്‍പര്യത്തിനും അനുസരിച്ചാണ് കവികള്‍ പാട്ട് രചിക്കുന്നത്. കാലത്തിനനുസരിച്ച് മാറിയാലേ പാട്ടുകള്‍ക്ക് നിലനില്‍പ്പുള്ളു. മാപ്പിളപ്പാട്ടും അതില്‍ നിന്ന് വിഭിന്നമല്ല- പറയുന്നത് അരിപ്പോ തിരിപ്പോ എന്ന ഒറ്റ ഗാനത്തിലൂടെ പുതുതലമുറയുടെ ഹരമായി മാറിയ കണ്ണൂര്‍ ആബിദും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ മലയാളക്കരയുടെ ഹൃത്തടം കവര്‍ന്ന ആദില്‍ അത്തുവും. അസര്‍മുല്ല എന്ന മാപ്പിളപ്പാട്ട് ഷോയ്ക്ക് വേണ്ടി ഖത്തറിലെത്തിയ ഇരുവരും ഗള്‍ഫ് തേജസിനോട് വിശേഷങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു. മദ്‌റസയിലെ നബിദിന പരിപാടികളിലൂടെയും സ്‌കൂള്‍ കലോല്‍സവങ്ങളിലൂടെയും മാപ്പിളപ്പാട്ട് രംഗത്തേക്ക് വന്നു റിയാലിറ്റി ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും പച്ചപിടിച്ച ഇരുവര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങളും അഭിപ്രായങ്ങളും ഒരു പാടുണ്ട് പറയാന്‍.

കുഞ്ഞബ്ദുല്ല ആദില്‍ അത്തുവായ കഥ

ആദ്യമായി വേദിയില്‍ പാടിയത് പടപ്പ് പടപ്പോട്...എന്ന ഗാനമായിരുന്നു. 1987 കാലം. അന്ന് സമീപ പ്രദേശത്ത് ഹമീദ് എന്ന കീബോര്‍ഡിസ്റ്റിന്റെ വീട്ടില്‍ മാത്രമാണ് ടേപ്പ് റെക്കോഡറുള്ളത്. ഹമീദിച്ചയുടെ(ഇക്കയുടെ കാസര്‍കോഡന്‍ ഭാഷ്യമാണ് ഇച്ച) വീടിന്റെ ജനലിരികില്‍ നിന്നാണ് ആ പാട്ട് കേട്ട് പഠിച്ചത്. 10ാം വയസ്സു മുതല്‍ തൃക്കരിപ്പൂരിലെ അന്തരിച്ച ഇബ്രാഹിം ബീരിച്ചേരിയുടെ കൂടെ പാടാന്‍ പോവുമായിരുന്നു. ഇബ്രാഹിം സ്‌നേഹപൂര്‍വ്വം അബ്ദുല്ലയെ ചുരുക്കി അത്തുവെന്ന് വിളിക്കും. പ്യാര്‍ സജ്‌ന എന്ന തന്റെ ആല്‍ബം നിര്‍മിച്ചത് സ്പീഡ് ഓഡിയോസ് ആയിരുന്നു. പേര് ചോദിച്ചപ്പോള്‍ കുഞ്ഞബ്ദുല്ല എന്ന് പറഞ്ഞു. ഇത്ര ചെറിയ പയ്യന് ഉപ്പാപ്പാന്റെ പേരോ എന്നായിരുന്നു പ്രതികരണം. സുഹൃത്തുക്കളില്‍ ചിലര്‍ എന്നെ അത്തുവെന്ന് വിളിക്കാറുണ്ട് എന്നു പറഞ്ഞപ്പോള്‍ എന്നാല്‍, പേര് അങ്ങനെയാക്കാം എന്ന് മറുപടി. ഒടുവില്‍ ആല്‍ബം ഇറങ്ങിയപ്പോള്‍ അത്തുവിന്റെ കൂടെ ആദിലും കൂടിയുണ്ടായിരുന്നു. ആല്‍ബം ഹിറ്റായില്ലെങ്കിലും ആ പേര് ഹിറ്റായി എന്നു പറഞ്ഞു കുഞ്ഞബ്ദുല്ല എന്ന ആദില്‍ അത്തു ചിരിച്ചു.

പള്ളിമിനാരത്തിലെ പൈങ്കിളി
ആബിദിന് അദ്യമായി പാടിയ പാട്ട് ഓര്‍മയില്ല. ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളീ എന്ന പ്രസിദ്ധമായ സിനിമാ ഗാനത്തിന്റെ ട്യൂണില്‍ ഇറങ്ങിയ പള്ളി മിനാരത്തില്‍ വന്നിരുന്നാടുന്ന പൈങ്കിളീ എന്ന ഗാനമാണ് താനും ഒരു ഗായകനാണെന്ന് തെളിയിച്ചത്. കോളജില്‍ പഠിക്കുമ്പോഴാണ് ശരിക്കും സ്റ്റാറായത്. നാടകം, ഒപ്പന, ദഫ്മുട്ട, അറബി-ഉറുദു കവിത, ഗസല്‍ തുടങ്ങി എല്ലാ മേഖലകളിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഉള്‍പ്പെടെ തിളങ്ങിയിരുന്നു. കോളജില്‍ അവസാന വര്‍ഷം പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി റിഥം ഓഫ് ലൗ എന്ന ആല്‍ബം ഇറക്കി. അഴകുള്ള ഫാത്തിമ എന്ന ഗാനമാണ് രചനാ രംഗത്തും ശ്രദ്ധേയനാക്കിയത്. ചിപമാമയിനെ ദേ എന്ന പാകിസ്താനി ഗാനത്തിന്റെ ഈണത്തിലാണ് അത് ചെയ്തത്. ആദ്യം ഒരു പ്രണയഗാനമാണ് രചിച്ചത്. എന്നാല്‍, അക്കാലത്ത് പ്രണയ ഗാനങ്ങള്‍ ഒരു പാടിറങ്ങിയത് കൊണ്ട് പിന്നീട് ഫാത്തിമ ബീവിയുടെ വര്‍ണനയാക്കി മാറ്റുകയായിരുന്നു

അരിപ്പോ തിരിപ്പോ എന്ന സൂപ്പര്‍ ഹിറ്റ്

കല്യാണ വീട്ടില്‍ കരോക്കെ ഇട്ട് പാട്ട് പാടാന്‍ പോവാറുണ്ട് ആബിദ്. തലശ്ശേരി ഭാഗത്തുള്ള ഒരു വീട്ടില്‍ കല്യാണം നടക്കുന്നു. രണ്ടു ദിവസം പരിപാടിയുണ്ട്. രണ്ടാം ദിവസമായപ്പോഴേക്കും കൈയിലുള്ള മുപ്പതോളം കരോക്കെകള്‍ തീര്‍ന്നു. പഴയ കാസറ്റുകള്‍ തപ്പിയപ്പോഴാണ് കഅ്ബയില്‍ നിന്നൊരു സുന്ദര ഗാനം എന്ന പാട്ടിന്റെ കരോക്കെ കിട്ടിയത്. അതിന് പുതിയ വരികള്‍ ആലോചിച്ചപ്പോള്‍ കുട്ടിക്കാലത്തെ നാടന്‍ ശീല്‍ ഓര്‍മ വന്നു. അങ്ങനെയായിരുന്നു അരിപ്പോ തിരിപ്പോയുടെ ജനനം. അന്ന് കല്യാണ വേദിയില്‍ നാലുവരികള്‍ മാത്രമാണ് പാടിയത്. ബാക്കി കല്യാണവുമായി ബന്ധപ്പെട്ട പാട്ടിലെ വരികള്‍ ചേര്‍ക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി യാത്രയിലും മറ്റും ബാക്കി വരികള്‍ പിറക്കുകയായിരുന്നു. താജ്മഹല്‍ എന്ന ആല്‍ബം ഇറക്കുമ്പോള്‍ ജനം സ്വീകരിക്കുമോ എന്ന ഭയത്തോടെ ഒമ്പതാമത്തെ പാട്ടായാണ് അരിപ്പോ തിരിപ്പോ ഉള്‍പ്പെടുത്തിയത്. പുറത്തിറക്കാന്‍ കാശില്ലാതെ ആല്‍ബം കുറേക്കാലം പെട്ടിയില്‍ പൊടിപിടിച്ച് കിടിന്നിരുന്നു. പിന്നീട് തലശ്ശേരിയിലുള്ള തിരുമല ഓഡിയോസില്‍ പാട്ടുകള്‍ ഏല്‍പ്പിച്ച്, അയാട്ട ബിരുദമുള്ള ആബിദ് ഹൈദരാബാദില്‍ ജോലി തേടിപ്പോയി. പ്രശസ്തരായ ആരും ആ ആല്‍ബത്തില്‍ പാടിയിരുന്നില്ല. കാസറ്റ് ചെലവാകാന്‍ കവറിനു പുറത്ത് ഷാഫി, അഫ്‌സല്‍, വിനീത് ശ്രീനിവാന്‍ എന്നിവരുടെ ഫോട്ടോ വച്ച് ഇവരെ അനുഗ്രഹിച്ച നിങ്ങള്‍ ഞങ്ങളെയും അനുഗ്രഹിക്കുക എന്നെഴുതി. താഴെ ചെറുതായാണ് ആബിദിന്റെയും അത്തുവിന്റെയും ഫോട്ടോ വച്ചത്. എന്നാല്‍, കാസറ്റ് ഇറങ്ങിയതോടെ അരിപ്പോ തിരിപ്പോയും ആല്‍ബവും സൂപ്പര്‍ ഹിറ്റായി. 5000 കോപ്പി ചെലവായി കഴിഞ്ഞപ്പോള്‍ താഴെയുണ്ടായിരുന്ന ആബിദിന്റെയും അത്തുവിന്റെയും ഫോട്ടോ വലുതായി മുകളിലെത്തി. ഇതോടെ ആബിദ് ജോലി രാജിവച്ച് വീണ്ടും പാട്ടു രംഗത്തേക്കു മടങ്ങി.

റിയാലിറ്റി ഷോയിലേക്ക്
പട്ടുറുമാല്‍ എന്ന കൈരളി ചാനലിലെ പരിപാടിയെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് ഒരു ചാന്‍സ് തേടി ഫൈസല്‍ മാഷുമായി(ഫൈസല്‍ എളേറ്റില്‍) ബന്ധപ്പെട്ടതാണ് ആദില്‍ അത്തുവിന് ചാനലിലേക്ക് വഴി തെളിച്ചത്. പട്ടുറുമാലിലേക്കുള്ള ഓഡിഷന്‍ ടൈം കഴിഞ്ഞിരുന്നതിനാല്‍ നിലാവ് എന്ന റമദാന്‍ ഷോയില്‍ ഒരു പാട്ടിന് അവസരം നല്‍കാമെന്ന് ഫൈസല്‍ മാഷ് സമ്മതിച്ചു. ഏത് പാട്ട് ഇഷ്ടപ്പെടും എന്നറിയാത്തതിനാല്‍ നാല്‍പ്പതോളം പാട്ടുകള്‍ റെഡിയാക്കിയാണ് തിരുവനന്തപുരത്തെത്തിയത്. നല്ല പാട്ടുകള്‍ കിട്ടാതെ കഷ്ടപ്പെടുകയായിരുന്ന പിന്നണി പ്രവര്‍ത്തകരായ ജ്യോതി വെള്ളല്ലൂര്‍, ഒ യു ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ അത്തുവിന്റെ കലക്ഷന്‍ കണ്ട് അദ്ഭുതപ്പെട്ടു. ഒരു പാട്ട് പാടാന്‍ പോയ അത്തുവിന് ആ പരിപാടിയില്‍ ഏഴ് പാട്ടുകള്‍ക്ക് അവസരം ലഭിച്ചു. ഇതിലൂടെയാണ് പട്ടുറുമാലിന്റെ സീസണ്‍ 2ല്‍ സെലിബ്രിറ്റിയായി ഇടം ലഭിച്ചത്. എന്നാല്‍, പിന്നീട് അവസരങ്ങള്‍ ലഭിക്കാതിരുന്ന അത്തു നിരാശനായി വിസിറ്റി വിസയില്‍ യു.എ.ഇയിലേക്കു പോയി. അവിടെയും ക്ലച്ച് പിടിച്ചില്ല. നാട്ടിലേക്ക് മടങ്ങി പഴയ സിം മൊബൈലില്‍ മാറ്റി ഇട്ട ഉടനെയാണ് വീണ്ടും ജ്യോതി വെള്ളല്ലൂരിന്റെ വിളി വരുന്നത്. പിന്നീട് അഞ്ചു വര്‍ഷത്തോളം റിയാലിറ്റി ഷോകളില്‍ നിറഞ്ഞു നിന്നു.

കല്യാണ വീടുകളിലെ ഗാനമേള തിരിച്ചുവരണം
കല്യാണ വീടുകളിലെ സംഗീത സദസ്സുകള്‍ക്ക് ആര്‍ഭാടത്തിന്റെ പേരില്‍ വിക്കേര്‍പ്പെടുത്തുന്നത് പാട്ടുകാരുടെ നെഞ്ചത്തടിക്കുന്ന നടപടിയാണെന്ന് ആബിദും അത്തുവും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഉറൂസുകളിലും മറ്റും നടക്കുന്ന വലിയ അനാചാരങ്ങളെ എതിര്‍ക്കാത്ത, സ്ത്രീധനത്തിന് വിലക്കേര്‍പ്പെടുത്താത്ത, പലിശയെക്കുറിച്ച് ശബ്ദിക്കാത്ത പണ്ഡിതന്മാരാണ് മിക്കപ്പോഴും കല്യണ വീട്ടിലെ മാപ്പിളപ്പാട്ടിനെതിരേ മാത്രം കുതിര കയറുന്നത്. ഇതിനെ എതിര്‍ക്കുന്നവര്‍ ബഹുമാനത്തോടെ പറയുന്ന അജ്മീര്‍ ഖ്വാജയുടെ മഖ്ബറയില്‍ ഹാര്‍മോണിയവും ഡോലക്കും വച്ചുള്ള ഖവാലി ഓരോ നമസ്‌കാരത്തിനു ശേഷവും നടക്കുന്നു. ഒരു വീട്ടില്‍ ജീവിതത്തില്‍ രണ്ടോ മൂന്നോ കല്യാണങ്ങള്‍ മാത്രമാണ് നടക്കുന്നത്. അത് പരമാവധി ആഹ്ലാദകരമാക്കുകയല്ലേ വേണ്ടത് എന്നാണ് ആബിദിന്റെയും അത്തുവിന്റെയും ചോദ്യം.

എന്താണ് തനിമ?
മാപ്പിളപ്പാട്ടിന്റെ തനിമ ചോരുന്നുണ്ടോ എന്ന ചോദ്യത്തിന് എന്താണ് തനിമ എന്ന മറുചോദ്യമാണ് ആബിദിന് ഉന്നയിക്കാനുള്ളത്. മോയിന്‍ കുട്ടി വൈദ്യര്‍ തമിഴും മലയാളവും കന്നഡയുമൊക്കെ കൂട്ടിച്ചേര്‍ത്ത സങ്കര ഭാഷയിലാണ് മാപ്പിളപ്പാട്ട് രചിച്ചത്. പിന്നീട് ഉബൈദിന്റെയും പിടി അബ്ദു റഹ്മാന്റെയും ശുദ്ധ മലയാളത്തിലുള്ള രചനകളുണ്ടായി. കല കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ അതിനു നിലനില്‍പ്പുണ്ടാവില്ല. മാര്‍ഗം കളിയും തിരുവാതിരക്കളിയുമൊക്കെ അപ്രത്യക്ഷമായെങ്കിലും ഒപ്പന ഇപ്പോഴും ജനത്തെ ആകര്‍ഷിക്കുന്നത് കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചതു കൊണ്ടാണ്. പ്രണയമായാലും ഭക്തിയായാലും ട്രെന്‍ഡിയായി ചെയ്താലേ ജനം സ്വീകരിക്കു. പ്രണ ആല്‍ബങ്ങളുടെ കുത്തൊഴുക്കിനിടയില്‍ അല്ലാ മേരേ തൗബാ എന്ന തന്റെ ഭക്തി ഗാന ആല്‍ബം സൂപ്പര്‍ ഹിറ്റായ കാര്യം ആബിദ് ചൂണ്ടിക്കാട്ടി. പഴയ കാലത്ത് വര്‍ഷം ഒന്നോ രണ്ടോ കാസറ്റുകള്‍ മാത്രമാണ് ഇറങ്ങിയിരുന്നത്. അതിലെ പാട്ടുകളും പിന്നണി പ്രവര്‍ത്തകരെയും ആളുകള്‍ക്ക് പരിചിതമാവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഇന്ന് ഓരോ മാസവും പത്തും പതിനഞ്ചും കാസറ്റുകള്‍ ഇറങ്ങുന്നു. അതു കൊണ്ട് തന്നെ പാട്ടുകളും പാട്ടുകാരും ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല.

അസര്‍മുല്ലയെക്കുറിച്ച്
ഗള്‍ഫില്‍ ഒരു പാട് ഷോകള്‍ ചെയ്ത ഇരുവര്‍ക്കും പൂര്‍ണ തൃപ്തി നല്‍കിയ ഒന്നായിരുന്നു അസര്‍മുല്ല. പുതിയ സംവിധായകനായിരുന്നെങ്കിലും അത് എവിടെയും പ്രകടമായിരുന്നില്ല. സ്‌പോണ്‍സര്‍മാരുടെയോ സംവിധായകന്റെയോ നിയന്ത്രണമില്ലാതെ പാട്ടുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു എന്നതായിരുന്നു ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയമെന്ന് ആബിദും അത്തുവും സാക്ഷ്യപ്പെടുത്തി.

(27-02-15ന് ഗള്‍ഫ് തേജസില്‍ പ്രസിദ്ധീകരിച്ചത്‌)
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201501126223122194

Sunday, March 23, 2014

നിങ്ങള്‍ എന്നെ റോമന്‍ കത്തോലിക്കനാക്കി





രാവിലെ സുബ്ഹി നമസ്‌കരിച്ച് കിടന്നേതേയുള്ളു. മൊബൈല്‍ റിങ് ചെയ്യുന്നു. ഏത് കുരിശാണ് രാവിലെ തന്നെ!!!
'ഹലോ'
''ഹലോ..''
'മനോരമ പത്രത്തില്‍ പരസ്യം കണ്ട് വിളിക്കുകയാ''
''മനോരമ പത്രത്തില്‍ പരസ്യം കണ്ടതിന് എന്നെ വിളിക്കുന്നതെന്തിനാ!!'
'നിങ്ങടെ നമ്പര്‍ മാട്രിമോണിയല്‍ പരസ്യത്തില്‍ കണ്ടു'
'സോറി.. റോങ് നമ്പര്‍'
ടിങ്... ഫോണ്‍ കട്ടായി
രണ്ട് സെക്കന്റ് കഴിഞ്ഞില്ല ദേ അടുത്ത കോള്‍
'മനോരമ പത്രത്തില്‍ പരസ്യം കണ്ട് വിളിക്കുകയാ''
'സോറി.. റോങ് നമ്പര്‍'
ടിങ്... ഫോണ്‍ കട്ടായി
'ഹലോ... ................. വിളിക്കുകകയാ'
' ങാ പറഞ്ഞോളൂ...'
'ഞങ്ങള്‍ ഇടുക്കി കട്ടപ്പനേലാന്നേയ്, എന്റെ മോള്‍ക്ക് വേണ്ടിയാ'
'സോറി.. ഞാന്‍ ആള്‍റെഡി ഒന്ന് കെട്ടിയതാ.. അത് തന്നെ ചുമക്കാനുള്ള പാട് എനിക്കേ അറിയൂ'
ടിങ്... എന്തോ പിറുപിറുത്ത് കൊണ്ട് ഫോണ്‍ ക്രാഡിലിലേക്ക് വലിച്ചെറിയുന്ന ശബ്ദം.

ഏത് മൈ... ആണ് എന്റെ നമ്പര്‍ കൊടുത്തതെന്നാലോചിച്ച് ഫോണ്‍ സൈലന്റ് മോഡിലേക്കിട്ട് ഞാന്‍ പതുക്കെ ഉറക്കത്തിലേക്ക് വീണു.

11 മണിക്ക് ഉണര്‍ന്നു നോക്കിയപ്പോള്‍ 57 മിസ്ഡ് കോള്‍ കിടക്കുന്നു. എല്ലാം പരിചയമില്ലാത്ത നമ്പര്‍.
ദേ വരുന്നു അടുത്ത കോള്‍.
''ഹലോ.. .............വിളിക്കുകകയാ''
''ങാ.. എവിടുന്നാ'
'പാലായീന്നാ.. നിങ്ങള്‍ ആര്‍.സി(റോമന്‍ കത്തോലിക്ക)ആണല്ലേ'
''അല്ല എം.എം ആണ്'
'എം.എം???' മറു തലയ്ക്കല്‍ അദ്ഭുതം
'അതേ മലബാര്‍ മാപ്പിള''
ടിങ്... ഫോണ്‍ കട്ടായി (ചെറുശബ്ദത്തില്‍ തെറി കേള്‍ക്കാം)
അതിനിടയില്‍ തന്നെ രണ്ട് കോള്‍ മിസ്സായി.
അടുത്ത കോള്‍ ഞാന്‍ സുഹൃത്ത് റാഷിദിന് കൈമാറി.
''ഹലോ.. .............വിളിക്കുകകയാ''
'സിംഗപ്പൂരിലാണല്ലേ''
'അതേ'
'സിംഗപ്പൂരില്‍ എവിടെയാ'
റാഷിദ് കുഴങ്ങി... ഞാന്‍ പതുക്കെ പറഞ്ഞ് സിംഗപ്പൂര്‍ ജങ്ഷന്‍ എന്നു പറയൂ..
'അതേയ്, ഞാന്‍ അമേരിക്കയിലായിരുന്നു, കഴിഞ്ഞയാഴ്ചയാണ് സിംഗപ്പൂരിലേക്ക് വന്നത്'
'അത് ശരി.. ഞങ്ങള്‍ എറണാകുളത്താ'
' ഓ അത് ഇച്ചിരി ദൂരെയാണല്ലോ'
'ദൂരത്ത് താല്‍പര്യമില്ലല്ലേ..' ഫോണ്‍ കട്ട്.
ഹോസ്റ്റലിലുള്ള മിക്ക ആളുകള്‍ക്കും ഇന്ന് എന്റെ ഫോണിന് മറുപടി പറയലായിരുന്നു പണി.
സൈലന്റ് മോഡിലിട്ട ഫോണില്‍ ഇപ്പോള്‍ 215 മിസ്ഡ് കോള്‍ കിടക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ഹെന്റെ മനോരമേ... പണി തരുന്നെങ്കില്‍ ഇങ്ങനെ തരണം

Thursday, October 11, 2012

ഇറച്ചിയില്‍ മതം കലക്കുന്നവര്‍

മലപ്പുറം ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇറച്ചിക്കറി നല്‍കിയതിനെതിരേ മാര്‍ച്ച് നടത്തുന്ന ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍

വേങ്ങരയിലെ എടക്കപ്പറമ്പയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം ഇറച്ചി കൊടുത്തതിന് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം (ഇറച്ചിയും മീനും ധാന്യങ്ങളും പച്ചക്കറിയുമൊക്കെ ആവശ്യത്തിന് ഉള്‍പ്പെടുന്ന ഭക്ഷണത്തെയാണല്ലോ പോഷക സമൃദ്ധം എന്ന് പറയുന്നത്) കൊടുക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്. ഓരോ സ്‌കൂളിലെയും പി.ടി.എ കമ്മിറ്റികള്‍ തങ്ങള്‍ക്കാവുന്ന വിധത്തിലുള്ളതൊക്കെ കൊടുക്കുന്നുമുണ്ട് (അംഗനവാടിയില്‍ പഠിക്കുന്ന കോഴിക്കൊതിച്ചിയായ എന്റെ മോള്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കിട്ടിയ കോഴിക്കറിയുടെ രുചിയെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ നമ്മള് പഠിക്കുന്ന കാലത്തൊന്നും സര്‍ക്കാരിന് ഈ ബുദ്ധി തോന്നാത്തതെന്തെന്ന് കുണ്ഠിതപ്പെട്ടിരുന്നു). ഇറച്ചി കൊടുത്തത് ഏതോ മുസ്്‌ലിം ഗൂഡാലോചനയാണെന്ന് പ്രചരിപ്പിച്ചാണ് ഹിന്ദുത്വര്‍ വാളും വടിയുമായി ഇറങ്ങിയിരിക്കുന്നത്. സത്യത്തില്‍ ഈ സ്‌കൂളില്‍ കുട്ടികള്‍ക്ക് കറി വിളമ്പിക്കൊടുത്തത് രാജേഷ് മാഷും ജസ്റ്റിന്‍ മാഷുമായിരുന്നു. അവരുടെയൊന്നും മനസ്സില്‍ കാവി ബാധിച്ചിട്ടില്ലാത്തത് കൊണ്ട് ഇറച്ചിയില്‍ ഇസ്്‌ലാം തിളക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല.
മുമ്പൊക്കെ ഹിന്ദുമതസ്ഥരായ കൂട്ടുകാരുടെ വീട്ടില്‍ ഓണത്തിനും മറ്റും പോയാല്‍ നല്ല പച്ചക്കറി സദ്യ കിട്ടിയിരുന്നു. ഇപ്പോള്‍ അവിടെയും വിശേഷ ദിവസങ്ങളില്‍ ഇറച്ചിയാണ് വിളമ്പുന്നത് (ഇറച്ചി തിന്ന് മടുത്ത് അല്‍പ്പം വെറൈറ്റി തേടുന്ന എന്നെപ്പോലുള്ള മാംസഭുക്കുകള്‍ അക്കാര്യത്തില്‍ അവരോട് രോഷം പ്രകടിപ്പിക്കാറുമുണ്ട്). വിഷുവിനും ക്രിസ്തുമസിനുമൊക്കെ അതു തന്നെ സ്ഥിതി. പുതുതലമുറയിലെ ബ്രാഹ്മണക്കുട്ടികള്‍ പോലും ഇപ്പോള്‍ ഇറച്ചിയോട് വലിയ അയിത്തമൊന്നും കാണിക്കുന്നില്ല. എന്നിട്ടും ഇവിടെച്ചിലര്‍ ഇറച്ചിയില്‍ മസാലയ്ക്ക് പകരം മതം കലക്കുന്നത് കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം കുറക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്?

http://twocircles.net/2012oct11/rssbjp_workers_targets_school_malappuram_over_issue_beef_distributed_students.html

Monday, August 20, 2012

അസം: ചോരയില്‍ കുതിര്‍ന്ന പൗരത്വം

എം. ടി. പി. റഫീഖ്

അസമിലെ കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകളിലെ ഗ്രാമങ്ങളിലിപ്പോള്‍ ആളുകള്‍ രാത്രിയില്‍ ഉറങ്ങാറില്ല. ഏതു നിമിഷവും ശത്രുക്കള്‍ കടന്നുവരാം. തങ്ങളുടെ കുടിലുകള്‍ക്കു തീവച്ച് ആടുകളെയും പശുക്കളെയുമെല്ലാം കവര്‍ന്നെടുത്തു കൊണ്ടുപോവാം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാം. അതുകൊണ്ടവര്‍ കണ്ണിമ പൂട്ടാതെ കാവലിരിക്കുന്നു.
വിമ്മസാരി എന്ന മുസ്‌ലിം ഗ്രാമത്തിലുണ്ടായിരുന്ന 650 വീടുകളില്‍ രണേ്ടാ മൂന്നോ എണ്ണമേ ഇപ്പോള്‍ ബാക്കിയുള്ളു. ബാക്കിയുള്ളതെല്ലാം ബോഡോ കലാപകാരികള്‍ ചുട്ടെരിച്ചു. മൃഗങ്ങളെയും ധാന്യങ്ങളുമെല്ലാം കവര്‍ന്നു കൊണ്ടുപോയി. സമീപപ്രദേശത്തുള്ള ശാന്തന്‍പര, ഊര്‍ജാല്‍, ചെന്നന എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ.
56 മരണം(അനൗദ്യോഗിക കണക്കു പ്രകാരം ഇതു മൂന്നൂറോളമുണ്ട്), നാലുലക്ഷത്തോളം അഭയാര്‍ഥികള്‍, കത്തിച്ചാമ്പലായ അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍. മാധ്യമങ്ങള്‍ കാര്യമായൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും (അവര്‍ അണ്ണാ ഹസാരയുടെ നിരാഹാരനാടകം ഒപ്പിയെടുക്കുന്ന തിരക്കിലാണ്)  ജൂലൈ 6 മുതല്‍ ബോഡോകളും മുസ്‌ലിംകളും  തമ്മില്‍ അസമില്‍ നടന്ന ഒരാഴ്ച നീണ്ട കലാപത്തിന്റെ ബാക്കിപത്രമാണിത്.
അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്ന നാലുലക്ഷത്തിലധികം പേരില്‍ മൂന്നുലക്ഷവും മുസ്‌ലിംകളാണ്. ക്യാംപുകളിലൊന്നില്‍ കഴിയുന്ന റാബി ഹുസയ്ന്‍ എന്ന 25കാരന്റെ വാക്കുകളില്‍ കലാപത്തിന്റെ ഭൂതവും ഭാവിയും എല്ലാം അടങ്ങിയിരിക്കുന്നു:
''രാത്രിയില്‍ ബോഡോ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ അവര്‍ ചോദിച്ചു: ''മിയാ ലുങ്കിക്ക് പകരം (ബംഗാളി മുസ്‌ലിംകള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രം) നിങ്ങളെന്തിനാണ് നീളന്‍ പാന്റ്‌സ് ധരിക്കുന്നത്. വീട്ടിനകത്തുള്ള നിങ്ങളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടു വരൂ. നിങ്ങളൊരു ബംഗ്ലാദേശിയാണ്. ഇതു നിങ്ങളുടെ നാടല്ല.'' തുടര്‍ന്നവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ക്ക് തീയിട്ടു. ഇതു കണ്ട എന്റെ രണ്ടു സഹോദരിമാരും ഇറങ്ങിയോടി. ബോഡോകള്‍ അവരുടെ നേരെ തിരിഞ്ഞു. അക്രമികളുടെ കൈയില്‍നിന്ന് കുതറി രക്ഷപ്പെട്ട ഞാനും ഇരുട്ടിലേക്കൂളിയിട്ടു''- അസമിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള റാബി ഹുസയ്ന്‍മാരും അവരുടെ സഹോദരിമാരും വര്‍ഷങ്ങളായി ഓട്ടത്തിലാണ്. മുന്നില്‍ ഇരുട്ടു മാത്രം. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ കഴിയുന്ന അവര്‍ 'നുഴഞ്ഞുകയറ്റക്കാരാ'ണ്, ബംഗ്ലാദേശികളാണ്. എല്ലാറ്റിനേക്കാളുമുപരി മുസ്‌ലിംകളാണ്; അതുതന്നെയാണ് ഇവര്‍ ചെയ്ത വലിയ 'തെറ്റും.'

അസം ബംഗ്ലാദേശോ മറ്റൊരു പാകിസ്താനോ ആയി മാറുന്നുവെന്ന പ്രചാരണം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഹിന്ദുത്വര്‍ അനുയായികളുടെ സിരകള്‍ക്കു തീപ്പിടിപ്പിക്കാന്‍ എന്നും ഈ പ്രചാരണം ഉപയോഗിച്ചിരുന്നു. രാജ്യത്തെ മറ്റു ഭാഗത്തെ മുസ്‌ലിംകള്‍ക്കു രാജ്യത്തോടുള്ള കൂറു തെളിയിച്ചാല്‍ മതിയെങ്കില്‍ അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍ക്കു പൗരത്വം കൂടി തെളിയിക്കണം. അസമിലെ സംഘര്‍ഷത്തെ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സാഹചര്യത്തിനോടു താരതമ്യപ്പെടുത്തുന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ബി. രാമനെപ്പോലുള്ള ഹിന്ദുത്വ പേനയുന്തികള്‍ മ്യാന്‍മര്‍ അധികാരികളെപ്പോലെ എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഇവരെ ആട്ടിയോടിക്കുന്നില്ല എന്ന ചോദ്യം കൂടി ഉയര്‍ത്തുന്നു.
എന്താണീ നുഴഞ്ഞുകയറ്റ കഥകളിലെ യാഥാര്‍ഥ്യം. അസമിലെ മുസ്‌ലിംകള്‍ ഇന്നലെയോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലോ രാജ്യത്തേക്കു വലിഞ്ഞുകയറിവന്നവരാണോ? ചരിത്രവും കണക്കുകളും പരിശോധിക്കുമ്പോള്‍ കാവിക്കണ്ണട വച്ചിട്ടില്ലാത്ത ആര്‍ക്കും മറിച്ചാണു ബോധ്യപ്പെടുന്നത്. 13ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുസ്‌ലിംകള്‍ അസമിലെത്തിയിരുന്നുവെന്ന് ആധികാരികമായ ചരിത്രരേഖകള്‍ പറയുന്നു. 1226ലാണ് ഇപ്പോള്‍ അസമിലെ തദ്ദേശീയര്‍ എന്നു പറയപ്പെടുന്ന അഹോമുകള്‍ അവിടെയെത്തുന്നത്. അതിനും മുമ്പ് 1206ല്‍ത്തന്നെ പടിഞ്ഞാറുനിന്നുള്ള മുസ്‌ലിംകള്‍ സംസ്ഥാനത്തേക്കു കടന്നുവന്നിരുന്നു. മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിംസൈന്യമാണ് 1206ല്‍ അസമിലെ കാമരൂപ് ആക്രമിച്ചുകൊണ്ട് സംസ്ഥാനത്തേക്കു കടന്നുകയറിയത്. അസം വഴി ചൈന കീഴടക്കാമെന്ന മോഹമായിരുന്നു ഇതിനു പിന്നില്‍. മതപ്രബോധകര്‍ വഴിയും മുഗളന്മാരിലൂടെയുമൊക്കെ ഇസ്‌ലാം സംസ്ഥാനത്തു വേരോട്ടം നേടിയിട്ടുണ്ട്.
പിന്നീട് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാരാണ് ബംഗാളി മുസ്‌ലിംകളെ കൃഷി ആവശ്യത്തിനും മറ്റുമായി അസമിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടു വന്നത്. ചണക്കൃഷിയിലും തേയിലക്കൃഷിയിലും വിദഗ്ധരായിരുന്ന അവരുടെ സേവനം ബ്രിട്ടിഷുകാര്‍ നന്നായി പ്രയോജനപ്പെടുത്തി. അതോടൊപ്പം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി അസമിലെ ആദിമനിവാസികളെയും കുടിയേറ്റക്കാരെയും പ്രത്യേക മേഖലകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. ബംഗാളിലെ കടുത്ത ദാരിദ്ര്യവും കുടിയേറ്റത്തിനു പ്രചോദനമായിട്ടുണ്ട്. വിഭജനത്തിനു മുമ്പുതന്നെ അസമില്‍ കാര്യമായ മുസ്‌ലിം സാന്നിധ്യമുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. 1951ല്‍ സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 26.60 ശതമാനമായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം അത് 30.90 ശതമാനമാണ്. രാജ്യത്തിന്റെ മറ്റു ഭാഗത്തെ മുസ്‌ലിം വളര്‍ച്ചനിരക്ക് പരിഗണിക്കുമ്പോള്‍ താരതമ്യേന കുറവാണിത്. ഇതിനര്‍ഥം മുസ്‌ലിംകള്‍ സംസ്ഥാനം വിട്ടുപോവുന്നു എന്നാണ്. ഇവിടെയാണ് ബോഡോകളുടെയും ഹിന്ദുത്വരുടെയും പ്രചാരണം പൊളിയുന്നതും. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സാമ്പത്തികകാരണങ്ങളാല്‍ ചെറിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തേക്കു നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ആയിരക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കളും അസമിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ലത്രേ. അവര്‍ പൗരത്വം തെളിയിക്കേണ്ടതുമില്ല. എന്നു മാത്രമല്ല, 1950ലെ കുടിയേറ്റനിയമത്തിലെ രണ്ടാം വകുപ്പ് കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്കു പ്രത്യേക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പ്രസ്തുത വകുപ്പ് മുസ്‌ലിംകള്‍ക്കു ബാധകമല്ലെന്നു കൂടി അറിയുമ്പോള്‍ വിവേചനത്തിന്റെ ആഴം ബോധ്യപ്പെടും. മുസ്‌ലിംകളാവുമ്പോള്‍ നുഴഞ്ഞുകയറ്റക്കാരും മറിച്ചാവുമ്പോള്‍ കുടിയേറ്റക്കാരുമാവുന്നതിന്റെ രാഷ്ട്രീയമാണു പ്രശ്‌നത്തിന്റെ കാതല്‍.
മുംബൈയിലെ ശിവസേനക്കാര്‍ ഉയര്‍ത്തുന്ന മഹാരാഷ്ട്ര മറാത്തികളുടേത് എന്ന മണ്ണിന്റെ മക്കള്‍ വാദം അസം അസമികളുടേത് എന്ന മട്ടില്‍ ബോഡോകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, അതു മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാവുന്നതെന്തു കൊണ്ട് എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഹിന്ദി സംസാരിക്കുന്ന ബിഹാരികളും രാജസ്ഥാന്‍കാരായ മാര്‍വാഡികളുമൊക്കെ അസമിലേക്കു കുടിയേറുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗം അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും ബംഗ്ലാദേശി മുസ്‌ലിംകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനു പിന്നിലുള്ള അസുഖം വേറെയാണ്.
ഈ പ്രചാരണം ഒരുവിഭാഗത്തിന്റെ തലയ്ക്കു പിടിച്ചപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. 1983ല്‍ നെല്ലിയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും ലലുങ് ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദുരന്തചിത്രം അധികമാരും മറന്നിട്ടുണ്ടാവില്ല. ഒറ്റ രാത്രികൊണ്ട് 3000ഓളം മുസ്‌ലിംകളെയാണ് അക്രമികള്‍ കൊന്നുതള്ളിയത്. ഇതിന്റെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ആരുടെയോ അലമാരിയില്‍ പുറംലോകം കാണാതെ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഇതേ കാരണം പറഞ്ഞ് 2008ല്‍ ബോഡോകളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 55 പേര്‍. ബംഗ്ലാദേശികളെന്നു പറഞ്ഞുകൊന്നുതള്ളിയ ഈ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ബ്രിട്ടിഷുകാരുടെ കാലത്തോ അതിനു മുമ്പോ സംസ്ഥാനത്തെത്തിയവരാണ്.
മടിയന്മാരായ അസമീസ് അഹോമുകളെയും ഗോത്രവര്‍ഗക്കാരെയുമപേക്ഷിച്ച് ബംഗാളി മുസ്‌ലിംകള്‍ കഠിനാധ്വാനികളാണ്. അതുകൊണ്ടുതന്നെ അവര്‍ തൊഴില്‍മേഖലയില്‍ എളുപ്പത്തില്‍ ആധിപത്യം നേടുന്നു. ഇതില്‍നിന്നുണ്ടാവുന്ന അസഹിഷ്ണുതയും അസ്വാരസ്യങ്ങളും കുടിയേറ്റവാദത്തിനു ബലമേകുന്നുണ്ട്. മേഖലയില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്.  ഹിന്ദു-മുസ്‌ലിം വിഭജനത്തിനു ശാസ്ത്രീയമായി പണിയെടുക്കുന്നുമുണ്ട്. അസാന്‍ ഫക്കീര്‍, സഖര്‍ ദിയോ തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ കെട്ടിപ്പടുത്ത സാമുദായികസൗഹാര്‍ദ്ദത്തിന്റെ തായ്‌വേര് അറുക്കാന്‍ തന്നെയാണ് അവരുടെ ശ്രമം.
പ്രദേശത്തെ സംഘര്‍ഷങ്ങളുടെ മറ്റൊരു ഹേതു ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലാണ്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന ഈ കൗണ്‍സിലാണ് കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൈയാളുന്നത്. 1979 മുതല്‍ 85വരെ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ ഗത്യന്തരമില്ലായ്മയാണ് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ സമിതി. കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന സമരത്തിനൊടുവില്‍ 1985ലാണ് അസം അക്കോര്‍ഡ് എന്ന പേരില്‍ കരാറിലൊപ്പിട്ടത്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന കൗണ്‍സില്‍ ഭരണത്തിനു കീഴില്‍ ബാക്കി രാജ്‌ബോന്‍ശികളും ആദിവാസികളും സാന്താളുകളും മുസ്‌ലിംകളുമുള്‍പ്പെടുന്ന 71 ശതമാനം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈ ആറിനു നാല് ബോഡോ കമാന്റോകള്‍ മോട്ടോര്‍സൈക്കിളിലെത്തി രണ്ടു മുസ്‌ലിം യുവാക്കളെ വെടിവച്ചുകൊന്നതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബോഡോകളായ കലക്ടറും ഡപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെടുന്ന ജില്ലാഭരണകൂടം ഇതിനെതിരേ ചെറുവിരലനക്കിയില്ല. തുടര്‍ന്നാണ് നാലു ബോഡോകള്‍ കൊല്ലപ്പെടുന്നതും കലാപം ആളിപ്പടരുന്നതും. സംസ്ഥാനം ഭരിക്കുന്ന തരുണ്‍ ഗൊഗോയ് സര്‍ക്കാരും ഉറക്കമുണരാന്‍ ഒരാഴ്ചയെടുത്തു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇപ്പോള്‍ അവര്‍ പരസ്പരം പഴിചാരി കണ്ണുപൊത്തിക്കളിക്കുന്നുണ്ട്.

ബോഡോകള്‍ ആയുധം താഴെവയ്ക്കണമെന്നത് അസം അക്കോഡിന്റെ ഭാഗമായിരുന്നെങ്കിലും അത് ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ബോഡോ നാഷനല്‍ ഫ്രണ്ടിനു പ്രാതിനിധ്യമുള്ള സംസ്ഥാനസര്‍ക്കാരിന് രാഷ്ട്രീയകാരണങ്ങള്‍ മൂലം ഇതിലൊട്ട് താല്‍പ്പര്യവുമില്ല. സായുധരായ അക്രമികള്‍ സ്വതന്ത്രമായി ഗ്രാമങ്ങളില്‍ റോന്തുചുറ്റുകയും മുസ്‌ലിംകളെ കവര്‍ച്ച നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രദേശത്തെ മുസ്‌ലിംകളെ ആട്ടിയോടിച്ച് ബോഡോകള്‍ക്കു ഭൂരിപക്ഷമുണ്ടാക്കേണ്ടത് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ നിലനില്‍പ്പിനാവശ്യമാണ്. ബോഡോകളെ നിരായുധരാക്കുകയും ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ മറ്റു വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയും ചെയ്യാതെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
ബംഗ്ലാദേശി മുസ്‌ലിംകളെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച പ്രചാരണത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു സംഗതി. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളാണു ചില ബോഡോ നേതാക്കള്‍ നടത്തുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗാലറിയിലിരുന്നു കളിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ(എന്‍.സി.സി.ഐ.) ജനറല്‍ സെക്രട്ടറി റോഡര്‍ ഗെയ്ക്‌വാദിനെപ്പോലുള്ളവരുടെ ആരോപണങ്ങളും ഇതിനു വളമേകുന്നു. അസമിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയടക്കിവച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പൗരത്വം പരിഗണിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളെക്കുറിച്ചാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഒന്നുകില്‍ പൗരന്‍, അല്ലെങ്കില്‍ വിദേശി. എന്നാല്‍, നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസമില്‍ മറ്റൊരു വിഭാഗത്തെക്കൂടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്; ഡി-വോട്ടര്‍മാര്‍. അതായത് സംശയിക്കപ്പെടുന്നവര്‍ (റിട്ടയേഡ് സി.ആര്‍.പി.എഫ്. ജവാന്‍ അനന്ത് ബന്ധു ബിശ്വാസും ഭാര്യ ആരതി ബിശ്വാസും ഡി-വോട്ടര്‍മാരുടെ കൂട്ടത്തിലാണ്. ഇവരുടെ മക്കള്‍ പട്ടികയ്ക്കു പുറത്തും). ഡി-വോട്ടര്‍മാരില്‍ 80 ശതമാനത്തിലേറെയും മുസ്‌ലിംകളാണ്. ആര്‍ക്കും എപ്പോഴും ഇവരുടെ പൗരത്വം ചോദ്യം ചെയ്യാം. അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാം.
ഇതിന്റെ നാല്‍പ്പതിരട്ടിയോളം നീപ്പാളികള്‍ ഇന്ത്യയിലേക്കു കുടിയേറുകയും ഇവിടെ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതൊരിക്കലും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നില്ല. അപ്പോള്‍  ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിഞ്ഞു കയറി വന്നവരാണ് എന്ന് എല്ലാവരെയും ഓര്‍മപ്പെടുത്താനുള്ള ഒരു ഒഴികഴിവു മാത്രമാണ് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ഈ ബഹളം മുഴുവനെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207111102715254

Monday, February 27, 2012

ആ നിലവിളി കേള്‍ക്കാതിരിക്കുമോ?


2002 ഫെബ്രുവരി 27. സമയം രാവിലെ 7.43. അയോധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരെയുംകൊണ്ട് സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചു. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.
എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന രീതിയിലേക്ക് ആളിപ്പടരാന്‍ അധികസമയം വേണ്ടിവന്നില്ല. ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവുമെന്ന നരേന്ദ്രമോഡിയുടെ ആക്രോശത്തിനിടയില്‍ മതേതരശബ്ദങ്ങള്‍പോലും വിറങ്ങലിച്ചുനിന്നു. സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ മടങ്ങിവരുന്നു എന്ന വിവരം സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുപോലും അറിവുണ്ടായില്ലെന്നിരിക്കെ 5 മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിക്കു മുന്‍കൂട്ടി ഗൂഢാലോചന നടത്തി എങ്ങനെ തീവയ്ക്കും എന്ന സാമാന്യയുക്തിയൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. അപ്പോഴേക്കും സമുദായത്തിലെ ക്ഷമാപണസാഹിത്യക്കാര്‍ പതിവുപോലെ ഭീകരതാവിരുദ്ധ പ്രചാരണമാരംഭിച്ചുകഴിഞ്ഞിരുന്നു.

സമാധാനത്തിന്റെയും അഹിംസയുടെയും അമരക്കാരനായ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ നാട്ടില്‍ത്തന്നെ പരാജയപ്പെടുത്തുന്നതില്‍ സംഘപരിവാരം വിജയംകണ്ട ദിനങ്ങളായിരുന്നു പിന്നീട്.
ത്രിശൂലത്തേക്കാള്‍ മൂര്‍ച്ചയേറിയതാണു പേനകളെന്നു തെളിയിക്കപ്പെട്ട നാളുകള്‍. മഞ്ഞപ്പത്രങ്ങളുടെ നിറം കടുത്തു കാവിയായി മാറി. നീറോ വീണ വായിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ബെസ്റ്റ് ബേക്കറി ഒഴിച്ച് കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തില്‍. മാനംകെടുത്തിയ ശേഷം കൊല്ലുക-അതായിരുന്നു രീതി. ഇതില്‍ സ്‌കോര്‍ ചെയ്തവര്‍ക്കു റിവാര്‍ഡ് വരെ ലഭിച്ചതായി ടെഹല്‍കയുടെ ഓപറേഷന്‍കളങ്ക് ലോകത്തോടു വിളിച്ചുപറഞ്ഞു. 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍-തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടവയുടെ പട്ടിക നീളുന്നു. 270 മസ്ജിദുകളും ദര്‍ഗകളും ഒരുപിടി ചാരമായി. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനും പ്രഖ്യാപിക്കപ്പെട്ട ബന്ദ് എല്ലാറ്റിനും സൗകര്യമൊരുക്കി. ഹിന്ദുത്വര്‍തന്നെ ആസൂത്രണം നടത്തിയതെന്നു കരുതുന്ന ഗോധ്രദുരന്തത്തിന്റെ പേരില്‍ മുസ്‌ലിംചെറുപ്പക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കലാപവും ബലാല്‍സംഗങ്ങളും കൊള്ളിവയ്പും നടത്തിയ കൊടുംക്രിമിനലുകള്‍ പുറത്തുവിലസുന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്ത വൈബ്രന്റ് ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിക്കസേരയിലേക്കു കണ്ണുംനട്ടിരിക്കുന്നു.

പതിവു കലാപങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രൂരതയുടെ ആധിക്യം കൊണ്ട് മനസ്സു മരവിപ്പിക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യയിലെ സംഭവങ്ങളോരോന്നും. കുറ്റിച്ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ രണ്ടു കുഞ്ഞുങ്ങളെ നെഞ്ചടക്കിപ്പിടിച്ചു പാത്തിരിക്കുന്ന ഒരമ്മ. അവര്‍ കാണ്‍കെ മൂത്തമകള്‍ നൃശംസമാംവിധം വേട്ടയാടപ്പെടുന്നു. വസ്ത്രാക്ഷേപത്തിനും കൂട്ട ബലാല്‍സംഗത്തിനുമൊടുവില്‍ മാറിടങ്ങള്‍ അറുക്കപ്പെട്ട അവളെ തീയിലേക്കെറിയുന്നു.  ഒച്ചയിട്ടാല്‍ താനും മറ്റു രണ്ടു മക്കളുംകൂടി മരണവായിലെത്തും. മരണം തിരഞ്ഞെടുക്കണോ, അതോ ഒരു ചെറുപ്രതിഷേധം പോലുമില്ലാതെ മകള്‍ അരുകൊലചെയ്യപ്പെടണോ എന്നാലോചിക്കേണ്ടിവന്ന  ആ അമ്മയുടെ ദാരുണാവസ്ഥ ഏതു കഠിനഹൃദയനെയും കിടിലംകൊള്ളിക്കുന്നതായിരുന്നു. ആ കാലങ്ങളില്‍ മറ്റുള്ളവരെ കാണുമ്പോഴെല്ലാം 'ഒരു അമ്മയാണെന്നു പറയാന്‍ എനിക്കു ലജ്ജ തോന്നുന്നു' എന്നവര്‍ കരഞ്ഞുപറയുമായിരുന്നു.

അഞ്ചുമാസം പ്രായമായൊരു കുഞ്ഞിനെ ഉള്ളിലും മൂന്നുവയസ്സുള്ള കുഞ്ഞിനെ ഒക്കത്തും ഏറ്റിയൊരമ്മ അക്രമിക്കൂട്ടങ്ങളുടെ പിടിയില്‍നിന്നു രക്ഷതേടി സ്വന്തം ഗ്രാമത്തില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയൊരിടത്ത് അഭയംതേടുന്നു. അവിടെനിന്നു നേരം പുലരെ ഇറക്കിവിട്ടതോടെ മറ്റൊരു ആദിവാസിഗ്രാമത്തിലേക്ക്. ഇക്കുറി ഭാഗ്യം കൂടെനിന്നില്ല. പിടിക്കപ്പെട്ട ഉടനെ മകളെ അക്രമിക്കൂട്ടം വധിച്ചു. കൂട്ടബലാല്‍സംഗത്തിനൊടുവില്‍ മരിച്ചെന്നു കരുതി അവളെ വഴിയില്‍ ഇട്ടേച്ചുപോവുകയും ചെയ്തു. എങ്കിലും ആ അമ്മ ജീവിച്ചു, ഉള്ളില്‍ വളര്‍ന്ന ആ കുഞ്ഞും.
ഹിന്ദുത്വപ്രത്യയശാസ്ത്രവും ഉദാരവല്‍ക്കരണവും മത്തുപിടിപ്പിച്ച ഗുജറാത്തിലെ മധ്യവര്‍ഗത്തിന്റെ ചട്ടുകങ്ങളായി ദലിതുകളും ആദിവാസികളും മാറിയപ്പോള്‍ തുകല്‍വ്യവസായരംഗത്തും വസ്ത്രവ്യാപാര രംഗത്തും ആധിപത്യമുറപ്പിച്ചിരുന്ന മേല്‍ത്തട്ട് മുസ്‌ലിംകള്‍ മുതല്‍ ചേരികളിലെ ചാളകളിലൊതുങ്ങിയിരുന്ന അരപ്പട്ടിണിക്കാര്‍ വരെ ഉടുതുണിക്കു മറുതുണിയില്ലാതെ പലായനം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം വെറും നോക്കുകുത്തിയായി നിന്നു.

2011 ഫെബ്രുവരി 22ന് ജഡ്ജി പി. ആര്‍. പട്ടേല്‍ ഗോധ്ര ദുരന്തക്കേസിന്റെ വിധി പ്രഖ്യാപിച്ചു. 63 പേരെ വെറുതെവിടുകയും 31 പേരേ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ മുഴുവന്‍ ഹിന്ദുത്വരിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നിരിക്കേയാണ് 31 മുസ്‌ലിംകളുടെ തലയില്‍ കുറ്റം കെട്ടിവച്ചത്. പക്ഷേ, അപ്പോഴും വര്‍ഗീയമായ മാനസികാവസ്ഥ സൃഷ്ടിക്കല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, സുപ്രധാനമായ രേഖകള്‍ നശിപ്പിക്കല്‍, സംഘപരിവാര അംഗങ്ങളെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കല്‍, വംശഹത്യ നടന്ന ദിവസങ്ങളില്‍ മന്ത്രിമാരെ നിയമവിരുദ്ധമായ പോലിസ് കണ്‍ട്രോള്‍ റൂമുകളിലേക്കു നിയോഗിച്ചത്, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചത് എന്നു തുടങ്ങി ഒരു നൂറു കാര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കുറ്റക്കാരായി ചൂണ്ടിക്കാട്ടിയ മോഡി ഉള്‍പ്പെടെയുള്ളവര്‍ പുറത്തു വിലസുന്നുണ്ടായിരുന്നു.

നഗരസഭക്കാര്‍ തെരുവുനായ്ക്കളെ പിടികൂടുകയും പുലര്‍കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന ചേരികള്‍ക്കരികില്‍ തുറന്നുവിടുകയും ചെയ്യുന്ന ഒരു നാട്ടില്‍ എന്തുതരം നീതിയാണു നമുക്കു സ്വപ്നം കാണാനാവുക? ഈ ഭ്രാന്തിനെ ചെറുക്കാനൊക്കുമെന്ന പ്രതീക്ഷയുടെ രശ്മികള്‍ നാള്‍ക്കുനാള്‍  മങ്ങുമ്പോഴും പൊരുതിനില്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്ത കുറച്ചു ജീവിതങ്ങളുടെ ആവേശമാണ് എല്ലാ പ്രതീക്ഷകളെയും കാത്തുപോരുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ചുട്ടുകൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സകിയാ ജഫ്രി, ഹിന്ദുത്വരുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനു, ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഓഫിസറായ സഞ്ജീവ് ഭട്ട്, ടീസ്ത സെറ്റല്‍വാദിനെപ്പോള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍. മനസ്സിന്റെ സ്ഥൈര്യവും നന്മയും അവസാനിച്ചിട്ടില്ലാത്തവര്‍ ഇനിയും നാട്ടില്‍ ശേഷിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഉമ്മയെ കണ്‍മുന്നിലിട്ടു ബലാല്‍സംഗം ചെയ്യുന്നതും മൂന്നുവയസ്സായ മകളെ വെട്ടിക്കൊല്ലുന്നതും നോക്കിനില്‍ക്കേണ്ടി വന്ന ബില്‍ക്കീസ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കേ ആ നരാധമക്കൂട്ടത്തിന്റെ ബലാല്‍സംഗത്തിനുമിരയായി. ജീവച്ഛവമായിട്ടും അടുത്തുള്ള പോലിസ്‌സ്‌റ്റേഷനില്‍ ചെന്നു പരാതി നല്‍കാന്‍ ബില്‍ക്കീസ് കാട്ടിയ ധൈര്യം അക്രമികള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന കുത്ബുദ്ദീന്‍മാര്‍ക്കിടയില്‍ അപൂര്‍വതകളില്‍ അപൂര്‍വതയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലിസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും 2007 ജനുവരി 18നു മുംബൈ കോടതി 12 പേരെ കുറ്റക്കാരായി വിധിക്കുകയും 11 പേര്‍ക്കു ജീവപര്യന്തം തടവു വിധിക്കുകയും ചെയ്തപ്പോള്‍ ബില്‍ക്കീസിന്റെ യുദ്ധം ജയിക്കുകയായിരുന്നു.

സകിയാ ജഫ്രിയുടെ ഹരജിയില്‍ മോഡിയുടെ കലാപത്തിലെ പങ്കന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ആര്‍. കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇടയ്‌ക്കെപ്പോഴോ മോഡിപക്ഷത്തേക്കു ചായുന്നതു കണ്ടപ്പോഴും ഒരു ചെറുസംഘമെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറായിട്ടില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ, എവിടെയോ നടക്കുന്ന അനീതി എങ്ങുമുള്ള നീതിക്കു ഭീഷണി സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. അഗ്‌നിനാളങ്ങള്‍ നക്കിയെടുക്കുമ്പോള്‍ ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ നിന്നുയര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി നീതിബോധമുള്ളവരുടെ കാതുകളെ ഇന്നും കിടിലംകൊള്ളിക്കുകയാണ്. ചോരക്കറ പുരണ്ട മോഡിയുടെ കൈകളില്‍ വിലങ്ങുവീഴുന്ന ഒരു നാള്‍ വരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആയിരക്കണക്കിനാളുകളെ കുരുതിച്ചോരയില്‍ മുക്കിയ വംശഹത്യയുടെ അംബാസഡര്‍മാരായി ഒരു മുഖ്യമന്ത്രിയും പരിവാരവും ഇന്നും നെഞ്ചുവിരിച്ചുനടക്കുമ്പോള്‍ മറന്നുകളയേണ്ട ഒരു ദുരന്തമായി ഗുജറാത്ത് വിട്ടുകളയാന്‍ മനുഷ്യസ്‌നേഹികള്‍ക്കാവില്ല. അതിനാല്‍ത്തന്നെ വംശഹത്യയുടെ പത്താം വര്‍ഷമാണിതെന്ന് ഓര്‍മിപ്പിക്കാനും ഇരകളുടെ നീതിക്കുവേണ്ടി വീണ്ടും വീണ്ടും ശബ്ദമുയര്‍ത്താനും ഗുജറാത്തിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പോലുള്ള സംഘടനകള്‍.      

തേജസ് ദൈ്വവാരിക (2012 ഫെബ്രുവരി 15-28)

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201119221606874

Sunday, December 18, 2011

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?


മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്.




ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.
അതേസമയം, സംഘപരിവാരദുര്‍ഭൂതം ആവേശിച്ച ചില ഇംഗ്ളീഷ്മാധ്യമങ്ങള്‍ പതിവുസ്വഭാവം കാട്ടാന്‍ മറന്നില്ല. 'സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സമ്മേളനം ഇന്ന്'- പഴക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ദി പയനിയര്‍ എന്ന ഇംഗ്ളീഷ്പത്രം സമ്മേളനത്തിന്റെ ഒന്നാംദിവസം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാടന്‍ബോംബുകളും ഐ.ഇ.ഡികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവരെന്നാണ് ഇന്റലിജന്‍സിന്റെ രഹസ്യവിവരമെന്നു തുടര്‍ന്നു പറയുന്നു. തലസ്ഥാനത്ത് ഇതാ ഭീകരന്മാര്‍ ഒരുമിച്ചുകൂടാന്‍ പോവുന്നു എന്ന മുന്നറിയിപ്പാണു വാര്‍ത്ത നല്‍കുന്നത്. ഇത്ര കൃത്യമായ വിവരം ലഭിച്ചിട്ടും സുരക്ഷാവിഭാഗങ്ങള്‍ സമ്മേളനത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന സങ്കടവും പയനിയറിനുണ്ട്. പത്രത്തിനു നൂറുവര്‍ഷത്തിലേറെ പ്രായമുണ്െടങ്കിലും വിവരത്തിന്റെ കാര്യത്തില്‍ ഒന്നാം ക്ളാസുകാരന്റെ അടുത്തുപോലും എത്തില്ലെന്നു വാര്‍ത്തയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തെളിയിക്കുന്നു. ജംഇയ്യത്ത് അഹ്്ലെ ഹദീസ്, ഹിസ്ബുത്തഹ്രീര്‍, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ചതാണ് പോപുലര്‍ ഫ്രണ്െടന്നാണ് പത്രം തട്ടിവിടുന്നത്. അബ്്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന സാമാന്യവിവരം പോലുമില്ലാത്തയാളാണു വാര്‍ത്തയെഴുതുന്നതെന്നു സാരം.
 

തലസ്ഥാനനഗരിയില്‍ എന്തോ അട്ടിമറി പ്രതീക്ഷിച്ചു കാത്തുനിന്ന പത്രം 27ാം തിയ്യതിയിലെ പൊതുസമ്മേളനത്തിലെ ജനസാഗരം കണ്ട് അന്തംവിട്ടു. ഒരു ഉറുമ്പിനുപോലും നോവേല്‍പ്പിക്കാതെ, ഡല്‍ഹിയിലെ ജനജീവിതത്തിന് ഒട്ടും തടസ്സം സൃഷ്ടിക്കാതെ, അച്ചടക്കത്തിനു മഹിതമാതൃക സൃഷ്ടിച്ച് സമാപിച്ച സമ്മേളനം പത്രത്തിന്റെ തലക്കെട്ടിനെത്തന്നെ മാറ്റിമറിച്ചു. 'പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിസമ്മേളനത്തിനു വന്‍ പിന്തുണ' എന്നായിരുന്നു പിറ്റേന്നത്തെ വാര്‍ത്തയിലെ തലവാക്യം. സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിക്കുവേണ്ടിയുള്ള
പോരാട്ടത്തിനു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു എന്നും സമ്മേളനത്തിലേക്കു വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയെന്നും തുടര്‍ന്നു പറയുന്നു.
മൂന്നു കോളത്തില്‍, മുലായം സിങിന്റെ ഫോട്ടോസഹിതം നല്‍കിയ വാര്‍ത്ത പക്ഷേ, ആദ്യ ഖണ്ഡിക കഴിയുമ്പോള്‍ പതിവുസ്വഭാവം കാട്ടുന്നു. ഇല്ലാത്ത ഇന്റലിജന്‍സ് റിപോര്‍ട്ടും സൂചനകളും സംശയങ്ങളുമൊക്കെയാണു ബാക്കി ഭാഗങ്ങളില്‍.
കൈവെട്ട് കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പോപുലര്‍ ഫ്രണ്ട് അതിന്റെ തീവ്രസ്വഭാവം കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ കണ്െടത്തല്‍. ഇത്രയും കാലം തീവ്രവാദപരിപാടികളുമായി നടന്നിരുന്ന സംഘടന ഇതാ ആദ്യമായി ഒരു സാമൂഹികവിഷയം ഏറ്റെടുക്കുന്നു എന്ന മട്ടിലാണു വാര്‍ത്ത. എന്നാല്‍, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് സംഘടന മുന്നോട്ടുനീങ്ങിയതെന്ന കാര്യം പത്രം മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. പൌരത്വനിഷേധത്തിനെതിരേ, കരിനിയമങ്ങള്‍ക്കെതിരേ, സംവരണവിഷയങ്ങളില്‍, ദലിത് പീഡനങ്ങള്‍ക്കെതിരേ എന്നിങ്ങനെ സംഘടന ഏറ്റെടുത്ത സാമൂഹികവിഷയങ്ങള്‍ നിരവധിയാണ്. ഇതിനോടു മുഖംതിരിഞ്ഞുനിന്നുകൊണ്ടാണ് സംഘടനയ്ക്കു യാതൊരു പങ്കുമില്ലാത്ത കൈവെട്ട് വിഷയത്തെ സമ്മേളനവുമായി കൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നത്.

മലയാളപത്രങ്ങളില്‍ മാധ്യമവും മംഗളവും മാന്യമായ പരിഗണന നല്‍കിയപ്പോള്‍ മറ്റു പത്രങ്ങള്‍ ചെറു റിപോര്‍ട്ടുകളിലൊതുക്കി. മാതൃഭൂമിയുടെയും മനോരമയുടെയും ഡല്‍ഹി എഡിഷന്‍ സമ്മേളനത്തിനു മോശമല്ലാത്ത കവറേജ് നല്‍കിയിരുന്നു.
ചന്ദ്രികയിലെ വാര്‍ത്ത ഒറ്റക്കോളത്തില്‍ ഒതുങ്ങി. തലസ്ഥാനത്ത് ഒരു സാമൂഹികവിഷയം ഉയര്‍ത്തിപ്പിടിച്ചു മുസ്്ലിംകള്‍ നടത്തിയ ഏറ്റവും വലിയ സമ്മേളനമായിരുന്നിട്ടുപോലും മുസ്ലിംപത്രങ്ങളായ സിറാജും വര്‍ത്തമാനവും അങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല.

ആര്‍.എസ്.എസ്. പിന്തുണയോടെയുള്ള അന്നാ ഹസാരെയുടെ നാടകത്തിന് ഇതേ രാംലീലാമൈതാനിയില്‍ 24 മണിക്കൂറും ലൈവ് നല്‍കിയ ദേശീയചാനലുകള്‍ ഇന്ത്യയിലെ 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരാഹ്വാനത്തിനു നേരെ ഒട്ടകപ്പക്ഷിനയമാണു സ്വീകരിച്ചത്. അന്നാ ഹസാരെയുടെ സമരത്തിനു സാമൂഹികനീതിസമ്മേളനത്തിന്റെ പകുതിപോലും ജനങ്ങളുണ്ടായിരുന്നില്ല എന്നിരിക്കെ ഇന്ത്യ മുഴുവന്‍ അന്നയ്ക്കു പിന്നാലെ എന്ന മട്ടിലായിരുന്നു ചാനലുകള്‍.
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തികച്ചും സാധാരണക്കാരായ ആളുകളാണ് ഒഴുകിയെത്തിയത്. അവരില്‍ കര്‍ഷകരും റിക്ഷവലിക്കാരും ചുമട്ടുതൊഴിലാളികളുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം, എന്നും മധ്യവര്‍ഗതാല്‍പ്പര്യങ്ങളോടൊപ്പം നിന്നിരുന്ന ദേശീയചാനലുകള്‍ സമ്മേളനത്തിനു നേരെ കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമം നടത്തിയത്. 
 
 
അതേസമയം, ഏഷ്യാനെറ്റ്, ജീവന്‍ ടി.വി. പോലുള്ള മലയാളം ചാനലുകളും ഇ.ടി.വി, സീ സലാം തുടങ്ങിയ ഉര്‍ദു ചാനലുകളും അല്‍പ്പമെങ്കിലും പരിഗണന നല്‍കാന്‍ തയ്യാറായി.
മാധ്യമങ്ങളുടെ പതിവ് തമസ്കരണത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട സംഘാടകര്‍ ബദല്‍ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെയും പരിപാടികള്‍ ഇന്റര്‍നെറ്റില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു സമ്മേളനസന്ദേശം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയംകണ്ടു. പോപുലര്‍ ഫ്രണ്ട് വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്ത പരിപാടിക്ക് രണ്ടുദിവസംകൊണ്ട് ഒരുലക്ഷത്തി പതിനായിരത്തോളം ഹിറ്റുകളാണു ലഭിച്ചത്. ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും പ്രചരിച്ച സമ്മേളനവീഡിയോകള്‍ പതിനായിരങ്ങളാണു കണ്ടത്. ടു സര്‍ക്കിള്‍സ്, ഇന്ത്യന്‍ മുസ്്ലിം ഒബ്്സര്‍വര്‍, ദി ഇന്ത്യന്‍ ഹെറാള്‍ഡ്, സിയാസത് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമങ്ങളും സമ്മേളനത്തിനു പിന്തുണ നല്‍കി.
 
 
 
മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്യുന്നു എന്നതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുത്ത സാമൂഹികനീതിയുടെ സന്ദേശം ഒരു കുത്തകതാല്‍പ്പര്യത്തിനും തടസ്സപ്പെടുത്താനാവാത്ത വിധം ഇപ്പോഴും ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.

(2011 ഡിസംര്‍(15-31) ലക്കം തേജസ് ദൈ്വവാരികയില്‍ ഞാന്‍ എഴുതിയ ലേഖനം)