Friday, August 29, 2008

ബജ്‌രംഗ്‌ദള്‍ സ്‌ഫോടന പരമ്പരയ്‌ക്ക്‌ പദ്ധതിയിട്ടിരുന്നു

കെ പി മുനീര്‍

ന്യൂഡല്‍ഹി: ഈ മാസം 24ന്‌ ബോംബ്‌ നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കാണ്‍പൂര്‍ നഗരത്തില്‍ തുടര്‍സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുെന്നന്നു പോലിസ്‌. നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പരിപാടി.

ബോംബ്‌ നിര്‍മാണത്തിനിടെ മരിച്ച രാജീവ്‌ മിശ്ര, ഭുപീന്ദര്‍ സിങ്‌ എന്നിവരുമായി അടുത്തു ബന്ധപ്പെട്ടിരുന്ന ബജ്‌രംഗ്‌ദളുകാരെ ചോദ്യംചെയ്‌തപ്പോഴാണു പോലിസിന്‌ ഇക്കാര്യം വ്യക്തമായത്‌. മിശ്രയുടെ താമസസ്ഥലത്തു നടത്തിയ റെയ്‌ഡില്‍ ലഭിച്ച ഡയറിയില്‍ അയാള്‍ക്ക്‌ ഹിന്ദുത്വസംഘടനകളിലെ പ്രധാനികളുമായുള്ള ബന്ധത്തിന്റെ തെളിവുകളും പോലിസിന്‌ ലഭിച്ചിട്ടുണ്ട്‌.

വിവിധ ഹിന്ദുത്വസംഘടനകളുടെ ഗുജറാത്ത്‌, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നേതാക്കളുമായും മിശ്ര ബന്ധപ്പെട്ടിരുന്നെന്ന്‌ ഡയറിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട മറ്റു രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്‌. നിരവധി ഹിന്ദുത്വസംഘടനാ നേതാക്കളുടെ ടെലിഫോണ്‍ നമ്പറുകളും ഡയറിയിലുണ്ട്‌. മിശ്രയും സിങും ബജ്‌രംഗ്‌ദളില്‍ സുപ്രധാന പദവികള്‍ വഹിച്ചവരാണെന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന്‌ കാണ്‍പൂരില്‍ സ്‌ഫോടനം നടത്താന്‍ അവര്‍ക്ക്‌ പദ്ധതിയുണ്ടായിരുെന്നന്നു വ്യക്തമായെന്നും ഭീകരവിരുദ്ധസംഘം ഡി.ഐ.ജി രാജീവ്‌ കൃഷ്‌ണ പറഞ്ഞു. മിശ്രയും സിങുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 80 പേരെ പോലിസ്‌ ഇതുവരെ ചോദ്യംചെയ്‌തിട്ടുണ്ട്‌. ഇവരില്‍ നിന്നു ബജ്‌രംഗ്‌ദളുകാരുടെ ബോംബാക്രമണ പദ്ധതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചെന്ന്‌ അന്വേഷണസംഘത്തെ നയിക്കുന്ന കല്യാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ സുഭാഷ്‌ചന്ദ്ര ശാക്യ വ്യക്തമാക്കി. മിശ്രയെ കുടുംബം നേരത്തേ തന്നെ വീട്ടില്‍ നിന്നു പുറത്താക്കിയതാണെന്ന അയാളുടെ അച്ഛന്റെ മൊഴി കളവാണെന്നും ശാക്യ പറഞ്ഞു.

കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പത്തെ ഞായറാഴ്‌ച മിശ്ര അച്ഛന്റെ കൂടെ താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്നു ശാക്യ വ്യക്തമാക്കി.

തേജസ്‌ - 29-08-08

Thursday, August 28, 2008

ഗുജറാത്തിലും ബാംഗ്ലൂരിലും ഉപയോഗിച്ചത്‌ `കാണ്‍പൂര്‍ ബോംബുകള്‍'

കെ എ സലിം

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച ബോംബും ബാംഗ്ലൂര്‍-ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബും സമാനമായതെന്നു കണ്ടെത്തല്‍. പോലിസ്‌ നടത്തിയ അന്വേഷണത്തിലാണു രണ്ടു ബോംബുകളും ഒരേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നതെന്നു വ്യക്തമായത്‌.

ഇതിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയ്‌ക്കു കത്തെഴുതിയതായി കേന്ദ്രമന്ത്രി ശ്രീപ്രകാശ്‌ ജയ്‌സ്വാള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി മായാവതി തള്ളിക്കളഞ്ഞു. കാണ്‍പൂര്‍ സ്‌ഫോടനം മാത്രം സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാനാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ എല്ലാ സ്‌ഫോടനങ്ങളുടെയും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ഗുജറാത്ത്‌-ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി സംഘപരിവാര സംഘടനകള്‍ക്കു ബന്ധമുണ്ടാവാമെന്ന നിഗമനം ഇപ്പോള്‍ പോലിസില്‍ ശക്തമായിട്ടുണ്ട്‌. കാണ്‍പൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ടതല്ല എന്നാണു പോലിസ്‌ കരുതുന്നത്‌.

കഴിഞ്ഞ 24നാണു കാണ്‍പൂര്‍ രാജീവ്‌നഗറിലെ മിശ്ര ഹോസ്‌റ്റലില്‍ ബോംബ്‌ നിര്‍മിക്കുന്നതിനിടെ രണ്ടു ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌. ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ രാജീവ്‌മിശ്ര, ഭുപേന്ദ്ര എന്നിവരാണിതെന്നു പോലിസ്‌ സ്ഥിരീകരിച്ചു.
രാജീവ്‌മിശ്രയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണു ഹോസ്‌റ്റല്‍. ഗുജറാത്ത്‌, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താനുപയോഗിച്ചിരുന്ന അതേ രാസവസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ഇരുവരും ബോംബ്‌ നിര്‍മിച്ചിരുന്നതെന്നു പോലിസ്‌ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച അതിശക്തമായ ബോംബുകളാണ്‌ ഇരുവരും നിര്‍മിച്ചിരുന്നത്‌. അമോണിയം നൈട്രേറ്റ്‌, ലെഡ്‌ ഓക്‌സൈഡ്‌, സള്‍ഫര്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ബാംഗ്ലൂരിലും ഗുജറാത്തിലും പൊട്ടിയ ബോംബുകളും ഇതേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരുന്നത്‌.

11 ഹാന്റ്‌ ഗ്രനേഡ്‌ ഷെല്ലുകള്‍, ഒരു പായ്‌ക്കറ്റ്‌ അമോണിയം നൈട്രേറ്റ്‌, ഒരു കിലോ ലെഡ്‌ ഓക്‌സൈഡ്‌, ഒരു കിലോ സള്‍ഫര്‍, നാലു ബാറ്ററി സെല്‍, ഏഴു ടൈമര്‍, ഒരു അസംസ്‌കൃത ബോംബ്‌, രണ്ടു ഡസന്‍ ചെറിയ ബള്‍ബുകള്‍, ഒരു വലിയ കെട്ടു വയര്‍ തുടങ്ങിയവ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന്‌ പോലിസ്‌ കണ്ടെടുത്തിരുന്നു. ഇരുമ്പു സ്‌ക്രൂകള്‍, ആണികള്‍ തുടങ്ങിയവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ചപ്പോള്‍ വയര്‍ തെറ്റായി കണക്ട്‌ ചെയ്‌തതാണു സ്‌ഫോടനമുണ്ടാവാന്‍ കാരണമെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലിസ്‌ വ്യക്തമാക്കി. സംഭവത്തിനു ശേഷം ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ ഒട്ടേറെ രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്‌. എന്നാല്‍ ഇതിലെ വിവരങ്ങള്‍ പോലിസ്‌ പുറത്തുവിട്ടിട്ടില്ല.

ഭുപേന്ദ്ര ബജ്‌രംഗ്‌ദളിന്റെ ബോംബ്‌ നിര്‍മാണ വിദഗ്‌ധനാണെന്നു പോലിസ്‌ പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ബോംബേറ്‌ നടത്തിയതുമായി ബന്ധപ്പെട്ട കേസ്‌ ഭുപേന്ദ്രയുടെ പേരില്‍ കല്യാണ്‍പൂര്‍ സ്‌റ്റേഷനിലുണ്ട്‌. മിശ്ര കാണ്‍പൂരില്‍ സ്വകാര്യ ടെലികോം കമ്പനി നടത്തുകയാണ്‌. കുറച്ചുകാലമായി ഇയാള്‍ തനിച്ചാണു താമസം. ഇയാളുടെ വീട്‌ ബജ്‌രംഗ്‌ദളിന്റെ ബോംബ്‌ നിര്‍മാണശാലയാണെന്നും പോലിസ്‌ പറഞ്ഞു.

തേജസ്‌- 28-08-08

Saturday, August 23, 2008

കൂടുതല്‍ സ്വകാര്യതയുമായി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പ്‌

ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത നല്‍കുന്ന പ്രൈവസി മോഡുമായി മൈക്രോസോഫ്‌റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ വരുന്നു.
വെബില്‍ എവിടെ പരതുന്നു, എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ റെക്കോഡ്‌ ചെയ്യുന്നത്‌ ഒരു ബട്ടന്‍ ക്ലിക്കിലൂടെ നിയന്ത്രിക്കാവുന്നതാണ്‌ എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പായ ഐ.ഇ8. ബ്രൗസര്‍ ലോഗ്‌ ചെയ്യുന്ന വിവരങ്ങള്‍ മായ്‌ച്ചുകളയുക, ഏതൊക്കെ സൈറ്റ്‌ സന്ദര്‍ശിച്ചുവെന്നത്‌ റെക്കോഡ്‌ ചെയ്യുന്ന ഫീച്ചര്‍ ഓഫ്‌ ചെയ്യുക, അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റ്‌ എന്തൊക്കെ വിവരങ്ങളാണു കംപ്യൂട്ടറില്‍ ലോഗ്‌ ചെയ്യുന്നത്‌ എന്ന വിവരം നിങ്ങളെ അറിയിക്കുക എന്നിവയാണു പ്രൈവസി മോഡിന്റെ പ്രത്യേകതകള്‍. നിലവിലുള്ള ബ്രൗസറുകളില്‍ ഹിസ്‌റ്ററി ക്ലിയര്‍ ചെയ്യാനുള്ള വഴിയുണ്ടെങ്കിലും അത്‌ ഓരോ ഉപയോഗത്തിന്‌ ശേഷവും ചെയ്യണമെന്ന പരിമിതിയുണ്ട്‌.

നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മറ്റുള്ളവര്‍ അറിയരുത്‌ എന്നാഗ്രഹിക്കുന്ന വല്ലതും ഇന്റര്‍നെറ്റില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പ്രൈവസി മോഡ്‌ ഉപയോഗിക്കാവുന്നതാണ്‌. ഇപ്പോള്‍ പരിശോധനാ പതിപ്പ്‌ (ട്രയല്‍ വേര്‍ഷന്‍) പുറത്തിറക്കിയിട്ടുള്ള ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ 8 ഈ വര്‍ഷം അവസാനം റിലീസ്‌ ചെയ്യും.

ഇന്റര്‍നെറ്റും ടി.വിയും കൈകോര്‍ക്കുന്നു

ഇന്റര്‍നെറ്റ്‌ ടി.വിയില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനത്തിനായി ഇന്റലും യാഹുവും കരാറൊപ്പിട്ടു. ടി.വി പരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ തന്നെ ഇ-മെയില്‍ അയക്കാനും ഓഹരി വ്യാപാരം നടത്താനും കാലാവസ്ഥ അറിയാനുമുള്ള വിഡ്‌ജറ്റ്‌ ചാനല്‍ എന്ന സംവിധാനമാണ്‌ ഒരുങ്ങുന്നത്‌. വെബുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ ചിപ്പ്‌ ഇതിനായി ഇന്റല്‍ വികസിപ്പിച്ചുകഴിഞ്ഞു.

നേരത്തേ ഇത്തരമൊരു സംവിധാനം വന്നിരുന്നെങ്കിലും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കു ന്നതു ടി.വി പരിപാടികള്‍ കാണുന്നതിന്‌ തടസ്സം സൃഷ്ടിച്ചിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തില്‍ ആ പോരായ്‌മ പരിഹരിച്ചിട്ടുണ്ട്‌. ലോകത്താകമാനം 130 കോടി വീടുകളില്‍ ടി.വി ഉണ്ടെന്നിരിക്കെ പുതിയ പദ്ധതി വന്‍ വിജയമാവുമെന്നാണ്‌ ഇന്റലിന്റെയും യാഹുവിന്റെയും പ്രതീക്ഷ. ടി.വി സ്‌ക്രീനിന്റെ താഴ്‌ഭാഗത്ത്‌ ക്രമീകരിച്ചിരിക്കുന്ന ബാറില്‍ കാലാവസ്ഥ, ഓ ഹരി നിലവാരം, വാര്‍ത്ത, കായികം, ഫോ ട്ടോ പങ്കുവയ്‌ക്കാനുള്ള ഫ്‌ളിക്കര്‍ തുടങ്ങിയവയിലേക്കു കണക്‌ റ്റ്‌ ചെയ്യാനുള്ള ലിങ്കുകള്‍ അടങ്ങിയതാണ്‌ വിഡ്‌ജറ്റ്‌ ചാനല്‍. താഴെയുള്ള ബാര്‍ ആവശ്യത്തിനനുസരിച്ച്‌ വലുതാക്കാ നും വശങ്ങളിലേക്ക്‌ നീക്കാ നും സാധിക്കും. വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യാനും ഓണ്‍ലൈന്‍ ഷോപ്പിങ്‌ നടത്താ നും വിഡ്‌ജറ്റ്‌ ചാനലില്‍ സംവിധാനമുണ്ട്‌. വ്യത്യസ്‌ത ലിങ്കുകള്‍ അടങ്ങിയ വിഡ്‌ജറ്റുകള്‍ ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്‌.
ഇതിനായി കാന്‍മോര്‍ എന്ന പേരിലുള്ള ചിപ്പാണ്‌ ഇന്റല്‍ പുറത്തിറക്കിയിരിക്കുന്നത്‌. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ, വീഡിയോ, ത്രിമാന ഗ്രാഫിക്‌സ്‌ എന്നിവയ്‌ക്കൊക്കെ സൗകര്യമുള്ളതാണു ചിപ്പ്‌. ടി.വിയിലേക്ക്‌ നെറ്റ്‌ കണക്‌റ്റ്‌ ചെയ്യുന്നത്‌ ഈ ചിപ്പ്‌ വഴിയാണ്‌.

സോണി, തോഷിബ, സാംസങ്‌, മോട്ടോറോള കമ്പനികള്‍ പുതിയ ചിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. കാന്‍മോര്‍ ചിപ്പുകള്‍ അടങ്ങിയ ടി.വി 2009ല്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

ഒളിംപിക്‌സ്‌ ഹരം നിങ്ങളെ കെണിയില്‍ വീഴ്‌ത്തിയേക്കാം


ഒളിംപിക്‌സില്‍ മല്‍സരങ്ങള്‍ക്കു തീവ്രതയേറുന്തോറും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രിയമേറിവരുകയാണ്‌. ഇതു മുതലാക്കാന്‍ വലയുമായിറങ്ങിയിരിക്കുകയാണു ഹാക്കര്‍മാര്‍. ഒളിംപിക്‌സ്‌ വാര്‍ത്തകളും വിശേഷങ്ങളും ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിക്കുന്നവരെയാണു ഹാക്കര്‍മാര്‍ കെണിയില്‍ വീഴ്‌ത്തുന്നത്‌. ഒളിംപിക്‌സിനെ സംബന്ധിച്ച രസകരമായ മെയിലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട്‌ നിങ്ങളുടെ കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറുകയാണു ഹാക്കര്‍മാര്‍ പയറ്റുന്ന തന്ത്രം. ഒളിംപിക്‌സ്‌ എന്നു കേള്‍ക്കുമ്പോഴേ മുമ്പിന്‍ നോക്കാതെ മെയില്‍ തുറക്കുന്നവര്‍ കുടുങ്ങിയതുതന്നെ.

ഇന്ത്യക്ക്‌ അപ്രതീക്ഷിതമായി മെഡലുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന്‌ ഒളിംപിക്‌സ്‌ വിശേഷങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. ഇതോടെ ഇന്ത്യന്‍ കംപ്യൂട്ടറുകളില്‍ വൈറസുകളുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്‌. വേഡ്‌ ഫയലുകളായ ഡോക്യുമെന്റ്‌ അറ്റാച്ച്‌മെന്റിന്റെ രൂപത്തിലാണ്‌ വൈറസുകള്‍ വരുന്നതെന്ന്‌ ആന്റിവൈറസ്‌ കമ്പനികളായ നോര്‍ട്ടണും മകാഫിയും മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം അറ്റാച്ച്‌മെന്റുകളില്‍ ട്രോജന്‍ വൈറസുകള്‍ ഉണ്ടാവാമെന്നാണു മുന്നറിയിപ്പ്‌. ഇനി ഒളിംപിക്‌സ്‌ ബ്രേക്കിങ്‌ ന്യൂസ്‌ എന്നു കാണുമ്പോള്‍ ചാടിപ്പിടിച്ച്‌ ഇ-മെയില്‍ തുറക്കുന്നതിനു മുമ്പ്‌ ഒരുനിമിഷം ആലോചിക്കുന്നതു നല്ലതാണ്‌.

Monday, August 11, 2008

ഇന്ത്യക്ക്‌ ഒളിംപിക്‌സ്‌ മെഡല്‍: നാളെ സിപിഎം ഹര്‍ത്താല്‍

ഒളിംപിക്സിലെ ഷൂട്ടിങ്ങില്‍ ചൈനയെ ഇന്ത്യ തോല്‍പിച്ചതില്‍ പ്രതിഷേധിച്ച് നാളെ കേരളത്തിലും ബംഗാളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു നടത്തിയ ഒത്തുകളിയുടെ ഭാഗമാണിതെന്ന് പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.

എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിംപിക്സ് സ്വര്‍ണമാണിത്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്കു ഒളിംപിക്സില്‍ സ്വര്‍ണം നേടാനാകുന്നത്. അഭിനവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഷ്ട്രപതി പ്രതിഭാ പാട്ടിലൂം അഭിനന്ദിച്ചു.

അതേ സമയം, ചൈനക്കെതിരായ നീക്കത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഇന്ന് രാത്രി ചേരാനിരിക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി സംസ്ഥാനഭാരവാഹികള്‍ ഡല്‍ഹിക്കു പുറപ്പെട്ടു. അഭിനവ് ബിന്ദ്ര ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയതിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം:-

എടോ അഭിനവാ.. താനൊരു ബിന്ദ്ര വിചാരിച്ചാല്‍ തകരുന്നതാണോ ചൈനയുടെ കായിക പാരമ്പര്യം ? കമ്മ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് ? ആര്‍ക്കും കയറി വെടിവച്ച് മെഡല്‍ നേടിക്കളയാമെന്നോ ? ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തറവാടാണ് ചൈന.. ഞങ്ങള്‍ ദൈനംദിനം നേടിക്കൊണ്ടിരിക്കുന്ന സ്വര്‍ണക്കൂമ്പാരത്തിനോട് ചെറിയൊരു സ്വര്‍ണമെഡലുമായി മല്‍സരിക്കാന്‍ തനിക്ക് എങ്ങനെ ധൈര്യം വന്നു ?

ക്ഷുഭിതനായ പാര്‍ട്ടി സെക്രട്ടറി ഒളിംപിക് ചരിത്രത്തില്‍ അഭിനവ് ബിന്ദ്രയുടെ സ്ഥാനം ചൈന വഞ്ചകന്‍ എന്നതായിരിക്കുമെന്ന് വ്യക്തമാക്കി. ഒരു വെടിക്കാരന്‍ എന്ന നിലയില്‍ അഭിനവ് ചൈനയെയും പാര്‍ട്ടിയെയും വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിലപാടുകള്‍ നഗ്നമായി ലംഘിച്ച അഭിനവ് ബിന്ദ്രയെ ഒളിംപിക്സ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറോയുടെയും തീരുമാനം പുറത്തു വരുന്നതോടെ അഭിനവിനെതിരെ അച്ചടക്കനടപടി ണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ വഞ്ചിച്ച അഭിനവ് ബിന്ദ്ര വെറുമൊരു കൊഞ്ജഞാണനാണെന്നും അയാളെ ഡിഐഎഫ്എക്കാര്‍ കൈകാര്യം ചെയ്തുകൊള്ളുമെന്നും സഹകരണമന്ത്രി അറിയിച്ചു. ഷൂട്ടിങ് കോച്ച് താനെങ്ങാനുമായിരുന്നെങ്കില്‍ അഭിനവിന്റെ വാരിയെല്ല് ഊരിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒളിംപിക് ടീമില്‍ ചൈനയ്ക്കും പാര്‍ട്ടിക്കുമെതിരായ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ മാഫിയയെ തുടച്ചുനീക്കാതെ നാടു നന്നാവില്ലെന്നും അദ്ദേഹം. പറഞ്ഞു.

പോസ്‌റ്റ്‌ ഇവിടെ നിന്ന്‌ അടിച്ചുമാറ്റിയത്‌

മഴക്കാഴ്‌ച: മഴയെ സ്‌നേഹിച്ച്‌ മഴയില്‍ ജീവിച്ച്‌ മഴയിലലിഞ്ഞില്ലാതായ വിക്ടര്‍ ജോര്‍ജിന്റെ സ്‌മരണയ്‌ക്ക്‌

ആംബുലന്‍സ്‌: മെയ്‌ഡ്‌ ഇന്‍ നൈജീരിയ

മൈക്രോസോഫ്‌റ്റ്‌ ജനലുകള്‍ അടയ്‌ക്കുന്നു; ഇനി മിഡോരിയുടെ നാളുകള്‍

മൈക്രോസോഫ്‌റ്റ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ ഭീമന്റെ അഭിമാനവും ജനപ്രിയ സോഫ്‌റ്റ്‌വെയറുമായ വിന്‍ഡോസിന്റെ അന്ത്യമടുത്തുവോ? ബില്‍ഗേറ്റ്‌സിന്റെ കമ്പനി ഇനിയും സമ്മതിച്ചിട്ടില്ലെങ്കിലും ജനം പൂര്‍ണമായും കൈയൊഴിയും മുമ്പ്‌ മൈക്രോസോഫ്‌റ്റ്‌ തന്നെ ജനലുകള്‍(വിന്‍ഡോസ്‌) അടച്ചുപൂട്ടാനുള്ള പദ്ധതിയിലാണെന്നാണ്‌ അണിയറ വര്‍ത്തമാനങ്ങള്‍. പകരം വരുന്നതാരാണ്‌? ഗവേഷണഘട്ടത്തിലിരിക്കുന്ന പദ്ധതിക്ക്‌ തല്‍ക്കാലം മിഡോരി എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഐ.ടി രംഗത്ത്‌ ഭാവിയിലുണ്ടാവാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ വിന്‍ഡോസിന്‌ ത്രാണിയില്ലെന്ന ബോധ്യമാണ്‌ ഇത്തരമൊരു നീക്കത്തിന്‌ മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്‌. വെര്‍ച്വലൈസേഷന്‌ പ്രാധാന്യം കൈവരുന്ന മൊബൈല്‍ യുഗത്തില്‍ വിന്‍ഡോസിനെപ്പോലെ ഒറ്റ കംപ്യൂട്ടറുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഓപറേറ്റിങ്‌ സിസ്റ്റത്തിന്‌ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവും. ഒറ്റ കംപ്യൂട്ടര്‍ തന്നെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത്‌ വിന്‍ഡോസ്‌ ആളൊരു വീരന്‍ തന്നെയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റും അതിലുള്ള സാധ്യതകളും വര്‍ധിച്ചതോടെ എവിടെ നിന്നും എന്തും ഉപയോഗിക്കാവുന്ന ഘട്ടത്തിലെത്തിനില്‍ക്കുകയാണ്‌. നമ്മുടെ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌ നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ നമ്മുടെ കംപ്യൂട്ടറുമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണമോ ആവണമെന്നില്ല. അവിടെയാണ്‌ വിന്‍ഡോസിന്റെ പരിമിതിയും. മിഡോരിയെക്കുറിച്ചു ചോദിച്ചാല്‍ അത്‌ ഗവേഷണ ഘട്ടത്തിലുള്ള പദ്ധതിയാണെന്നല്ലാതെ കൂടുതലൊന്നും പറയാന്‍ മൈക്രോസോഫ്‌റ്റ്‌ തയ്യാറല്ല. എന്നാല്‍, വിന്‍ഡോസിനെ കൈയൊഴിയുന്നതോടുകൂടി മൈക്രോസോഫ്‌റ്റിന്റെ അടിത്തറയിളകുമെന്നു കരുതുന്നവരുമുണ്ട്‌.

Thursday, August 7, 2008

മുലപ്പാലിനും രുചി നല്‍കാം



അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ രുചിയെ വെല്ലാനെന്തുണ്ടീയുലകില്‍.... ഇനിയിപ്പോള്‍ മുലപ്പാലിനും ഏതു രുചിയും മണവും നല്‍കാമെന്നാണു ശാസ്‌ത്രം പറയുന്നത്‌. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി ഏതാനും മണിക്കൂറുകള്‍ മുലപ്പാലില്‍ തങ്ങിനില്‍ക്കുമത്രെ. വിവിധ രുചികളുള്ള കാപ്‌സ്യൂളുകള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കു നല്‍കിയായിരുന്നു പരീക്ഷണം. കാപ്‌സ്യൂള്‍ കഴിക്കുന്നതിനു മുമ്പും ശേഷവും മുലപ്പാല്‍ ശേഖരിച്ചാണു പഠനം നടത്തിയത്‌. വാഴപ്പഴത്തിന്റെ രുചി ഒരുമണിക്കൂറും മെന്തോള്‍ എട്ടുമണിക്കൂര്‍ വരെയും നിലനില്‍ ക്കുമെന്നാണു ന്യൂ സയന്റിസ്‌റ്റ്‌ മാഗസിന്‍ പറയുന്നത്‌. രുചിഭേദം മുലപ്പാലില്‍ പ്രത്യക്ഷപ്പെടുന്ന സമയവും അപ്രത്യക്ഷമാവുന്ന സമയവും വ്യക്തികള്‍ക്കനുസരിച്ചു വ്യത്യാസപ്പെടുമത്രെ.
എങ്ങനെയായാലും എട്ടുമണിക്കൂറിനകം ഏതു രുചിമാറ്റവും അപ്രത്യക്ഷമാവും. മുലപ്പാലിനു വിവിധ രുചികള്‍ വരുന്നതു പിന്നീടു വ്യത്യസ്‌ത രുചികള്‍ സ്വീകരിക്കാന്‍ കുഞ്ഞിനു പരിശീലനമാവുമെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഹെലന്‍ ഹോസ്‌നര്‍ പറഞ്ഞു. അമ്ലഗുണമില്ലാത്ത പഴരുചികള്‍ മുലപ്പാലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ല. അതേസമയം, കാരറ്റ്‌, ചെറുനാരങ്ങ തുടങ്ങിയവ കുറേക്കൂടി അനുഭവവേദ്യമാവുന്ന മാറ്റങ്ങളുണ്ടാക്കുന്നു.
തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കടുത്ത രുചി കുഞ്ഞിന്‌ അരോചകമാവുമോയെന്ന്‌ അമ്മമാര്‍ ഭയക്കേണ്ടതില്ല. മിക്ക ഭക്ഷണത്തിന്റെയും രുചി മുലപ്പാലില്‍ നിന്ന്‌ ഒന്നോ ര ണ്ടോ മണിക്കൂറിനകം അപ്രത്യക്ഷമാവും.

Tuesday, August 5, 2008

ജപ്പാനെ ശവപ്പറമ്പാക്കിയ കൊച്ചുകുട്ടിയും തടിമാടനും

കെന്‍ഗോ നികാവയുടെ വാച്ച്‌

മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച്‌ കിട്ടിയതില്‍പ്പിന്നെ കെന്‍ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്‌ത്‌ 6ന്‌ രാവിലെ 8.45ന്‌ ആ വാച്ച്‌ നിലച്ചു. അതിന്‌ ഒരിക്കല്‍കൂടി കീ കൊടുക്കാനാവാതെ ആഗസ്‌ത്‌ 22ന്‌ കെന്‍ഗോ നികാവ മരിക്കുകയും ചെയ്‌തു. ആഗസ്‌ത്‌ ആറിന്‌ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച `ലിറ്റില്‍ബോയ്‌' എന്ന ഓമനപ്പേരിലുള്ള ആറ്റംബോംബ്‌ ആണ്‌ വാച്ചിന്റെ ചലനത്തോടൊപ്പം കെംഗോ നികാവയുടെ ഹൃദയതാളത്തിന്റെയും അന്തകനായത്‌.


ലിറ്റില്‍ബോയ്‌ (കൊച്ചുകുട്ടി)
ആഗസ്‌ത്‌ 6ന്റെ തെളിഞ്ഞ പ്രഭാതത്തില്‍ പടിഞ്ഞാറന്‍ പസഫിക്കിലെ ടിനിയന്‍ വ്യോമതാവളത്തില്‍ നിന്നും മരണദൂതുമായി കേണല്‍ പോള്‍ തിബത്തിന്റെ നേതൃത്വത്തില്‍ ഇനോല ഗേ എന്ന യുദ്ധവിമാനം പറന്നുയര്‍ന്നു. സഹായത്തിനായി ഗ്രേറ്റ്‌ ആര്‍ടിസ്റ്റെ, നെസസ്സറി ഈവിള്‍ എന്നീ രണ്ട്‌ ബി29 വിമാനങ്ങളും. പ്രഥമലക്ഷ്യം ഹിരോഷിമ. സാധ്യമായില്ലെങ്കില്‍ കോകുരയോ നാഗസാക്കിയോ. പ്രാദേശിക സമയം 8.15ന്‌ വിമാനത്തില്‍ നിന്നു പതിച്ച 60 കിലോഗ്രാം യുറേനിയം-235 അടങ്ങിയ ലിറ്റില്‍ബോയ്‌ 57 സെക്കന്റ്‌ കൊണ്ട്‌ നഗരത്തിന്‌ 600 അടി മുകളിലെത്തി പൊട്ടിത്തെറിച്ചു. 11.4 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ തീപടര്‍ത്തിയ ബോംബ്‌ ഉടന്‍ തന്നെ കാലപുരിക്കയച്ചത്‌ 70,000 പേരെ. 1950 ആകുമ്പോഴേക്കും റേഡിയേഷനും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കാരണം മരിച്ചവരുടെ എണ്ണം 200,000 കവിഞ്ഞു. പ്രദേശത്തെ 90 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. പിന്നെയും വര്‍ഷങ്ങളോളം അമേരിക്കന്‍ ക്രൂരതയുടെ അടയാളങ്ങളുമായി ഹിരോഷിമയിലെ അമ്മമാര്‍ വികൃതരൂപികളായ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി.

ഷിന്‍ ഇച്ചിയുടെ ട്രൈസൈക്കിള്‍

തന്റെ വീടിനുമുന്നില്‍ ട്രൈസൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക്‌ അന്ന്‌ നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നരകിലോമീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സെക്കന്റുകള്‍ക്കകം അവന്റെ വീട്‌ കത്തിയമര്‍ന്നു. അന്നുരാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത ഷിന്നിന്റെ അച്ചന്‍ അവന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ കളിക്കൂട്ടുകാരിയുടെ കൈയുമായി ബന്ധിച്ച്‌ സന്തതസഹചാരിയായ സൈക്കിളിനോടൊപ്പം അടക്കം ചെയ്‌്‌തു. ഷിന്നിന്റെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായിരുന്നു. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഷിന്‍ ഇച്ചിയുടെ പിതാവ്‌ ഈ ട്രൈസൈക്കിള്‍ അവന്റ കല്ലറയില്‍ നിന്നും കുഴിച്ചെടുത്ത്‌ പീസ്‌ മെമ്മോറിയല്‍ മ്യൂസിയത്തിനു കൈമാറി.

പകച്ചുപോയ ജപ്പാന്‍കാര്‍
ആക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ ചില അമേരിക്കന്‍ വിമാനങ്ങള്‍ ജപ്പാനെ സമീപിക്കുന്നതായി റഡാറുകള്‍ കണ്ടെത്തിയിരുന്നു. ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പു നല്‍കുകയും ഹിരോഷിമ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റേഡിയോ സംപ്രേഷണം നിര്‍ത്തിവെക്കുകയും ചെയ്‌തു. എന്നാല്‍ 8 മണിയോടെ മൂന്നു വിമാനങ്ങള്‍ മാത്രമാണ്‌ തങ്ങളെ സമീപിക്കുന്നതെന്നു മനസ്സിലാക്കിയ അധികൃതര്‍ വ്യോമാക്രമണ മുന്നറിയിപ്പു പിന്‍വലിച്ചു.( സാധാരണ വ്യോമാക്രമണങ്ങള്‍ ഇത്രയും കുറഞ്ഞ വിമാനങ്ങള്‍ ഉപയോഗിച്ചു നടത്താറില്ല.) അമേരിക്കന്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കലിനെത്തിയതാണെന്ന ധാരണയിലായിരുന്നു സൈന്യം. ഏതാനും മിനിറ്റുകള്‍ക്കകം ഹിരോഷിമയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിഛേദിപ്പിക്കപ്പെട്ടപ്പോഴാണ്‌ സൈനിക കേന്ദ്രങ്ങള്‍ അപകടം മണത്തത്‌. നിരീക്ഷണത്തിനച്ച വിമാനത്തില്‍ പോയ സൈനികര്‍ കണ്ടത്‌ കത്തിയമരുന്ന ഹിരോഷിമ നഗരമാണ്‌. 16 മണിക്കൂറിന്‌ ശേഷം വാഷിങ്‌ടണ്‍ ഡി.സിയില്‍ വൈറ്റ്‌ഹൗസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ്‌ ആറ്റം ബോംബാണ്‌ ഹിരോഷിമയില്‍ പതിച്ചതെന്ന യാഥാര്‍ത്ഥ്യം ജപ്പാന്‍കാര്‍ മനസ്സിലാക്കിയത്‌.

കോകുരയെ രക്ഷിച്ച മേഘക്കൂട്ടങ്ങള്‍ നാഗസാക്കിയുടെ കാലനായി
1945 ആഗസ്‌ത്‌ 9നാണ്‌ ഫാറ്റ്‌മാന്‍( തടിമാടന്‍) എന്നുപേരിട്ട രണ്ടാമത്തെ അണുബോംബുമായി മേജര്‍ ചാള്‍സ്‌ എസ്‌ സീനിയുടെ നേതൃത്വത്തില്‍ മൂന്ന്‌ യുദ്ധവിമാനങ്ങള്‍ ജപ്പാനെ ലക്ഷ്യമാക്കി കുതിച്ചത്‌. കോകുരയായിരുന്നു പ്രഥമലക്ഷ്യം. എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ മാത്രം നാഗസാക്കി എന്നതായിരുന്നു തീരുമാനം. എന്നാല്‍ കൂട്ടത്തിലൊരു വിമാനം ലക്ഷ്യം തെറ്റിയതോടെയാണ്‌ കോകുര രക്ഷപ്പെട്ടത്‌. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയപ്പോഴേക്കും കൊകുരയ്‌ക്ക്‌ മുകളില്‍ മേഘക്കൂട്ടങ്ങള്‍ മൂടിയിരുന്നു. മേഘക്കൂട്ടങ്ങള്‍ കാഴ്‌ച മറച്ചതോടെയാണ്‌ കോകുരയെ വിട്ട്‌ നാഗസാക്കിയിലേക്ക്‌ തിരിച്ചത്‌. നാഗസാക്കിയെയും കാഴ്‌ച മറക്കുകയാണെങ്കില്‍ ഒകിനാവയിലെ സമുദ്രത്തില്‍ ബോംബ്‌ നശിപ്പിക്കാനായിരുന്നു പദ്ധതി. എന്നല്‍ നാഗസാക്കിയുടെ വിധി മേഘങ്ങള്‍ക്കും തിരുത്താനായില്ല. രാവിലെ 11.01ന്‌ ആകാശം തെളിഞ്ഞു. 6.4 കിലോഗ്രാം പ്ലൂട്ടോണിയം 239 അടങ്ങിയ ബോംബ്‌ നഗരത്തിലെ വ്യവസായ കേന്ദ്രത്തിനു മുകളില്‍ പതിച്ചു. 3900 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടു പുറത്തുവിട്ട ബോംബ്‌ മണിക്കൂറില്‍ 1005കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്‌ സൃഷ്ടിച്ചു. സ്‌ഫോടനം നടന്ന ഉടന്‍ 40,000 മുതല്‍ 75,000ഓളം പേരും 1945 ആയപ്പോഴേക്കും 80,000 പേരും നാഗസാക്കിയില്‍ മൃതിയടഞ്ഞു. വീണ്ടും ജപ്പാനു മുകളില്‍ നാശം വിതയ്‌ക്കാന്‍ അമേരിക്കയ്‌ക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും ആഗസ്‌ത്‌ 12ന്‌ ഹിരോഹിതോ ചക്രവര്‍ത്തി മുട്ടുമടക്കാന്‍ തയ്യാറായതോടെ അതൊഴിവായി.

എന്തുകൊണ്ട്‌ ജപ്പാന്‍
അമേരിക്കയെ ഞെട്ടിച്ച പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന്‌ ഭയന്ന ഉടമ്പടി മുതല്‍ മതവും വംശവും വരെ ആറ്റംബോംബ്‌ പരീക്ഷണത്തിനു ജപ്പാനെ തിരഞ്ഞെടുത്തതിനു പിന്നിലുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പോസ്‌റ്റ്‌ഡാം പ്രഖ്യാപനപ്രകാരം ജപ്പാനെ ഉപാധികളില്ലാതെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ആക്രമണത്തിനുത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ഹാരി എസ്‌ ട്രൂമാന്റെ ലക്ഷ്യം. എന്നാല്‍ ഹിരോഷിമയ്‌ക്ക്‌ ശേഷവും കീഴടങ്ങാന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ തയ്യാറായില്ല.

ഹിരോഷിമയിലെ അറ്റോമിക്‌ ബോംബ്‌ ഡോം


ഈ കെട്ടിടത്തിന്‌ 150 മീറ്റര്‍ അകലെയായിരുന്നു ബോംബിന്റെ ഹൈപോസെന്റര്‍. സ്‌ഫോടനത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണമായും നശിക്കാതെ നിന്ന അപൂര്‍വം ചില കെട്ടിടങ്ങളിലൊന്നാണിത്‌. ഹിരോഷിമ പീസ്‌ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ഇത്‌ ഇപ്പോള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണിത്‌.

അണുബോംബും സ്‌റ്റിംസണിന്റെ മധുവിധുവും
ക്യോട്ടോ, ഹിരോഷിമ, യോകൊഹോമ, കൊക്കുര എന്നീ സ്ഥലങ്ങളാണ്‌ അണുബോംബിങ്ങിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്‌. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട്‌ ജപ്പാന്‍കാര്‍ക്കുള്ള ബൗദ്ധികവും സാംസ്‌കാരികവുമായ അടുപ്പം മാനസികമായി ജപ്പാന്‍കാരെ കീഴടക്കാന്‍ ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ബോംബിങിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്റി സ്‌റ്റിംസണിന്റെ താല്‍പര്യപ്രകാരം ക്യോട്ടോയെ ഒഴിവാക്കി. സ്‌റ്റിംസണ്‍ പണ്ട്‌ മധുവിധു ആഘോഷിച്ച സ്ഥലമായിരുന്നു ക്യോട്ടോ എന്നതാണത്രെ അതിനു കാരണം. ഇതുവരെ ബോംബിടാത്ത സ്ഥലം, സൈനികവ്യാവസായിക പ്രാധാന്യം, യുദ്ധത്തടവുകാരെ പാര്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വ്വം പ്രദേശങ്ങളിലൊന്ന്‌ ഇതൊക്കെ ഹിരോഷിമയ്‌ക്ക്‌ നറുക്കു വീഴാന്‍ ഇടയാക്കി. അണുബോംബ്‌ പരീക്ഷണം മനസ്സില്‍ വച്ചാണ്‌ ഇവിടെ അതുവരെ മറ്റു ബോംബുകളിടാതിരുന്നതെന്നും പറഞ്ഞു കേള്‍ക്കുന്നു. നേര്‍ച്ചക്കോഴിയെ വളര്‍ത്തുന്നതു പോലൊരു രീതി. അണുബോംബ്‌ എത്രത്തോളം നാശനഷ്ടങ്ങളുണ്ടാക്കും എന്നറിയുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം.