Monday, August 20, 2012

അസം: ചോരയില്‍ കുതിര്‍ന്ന പൗരത്വം

എം. ടി. പി. റഫീഖ്

അസമിലെ കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകളിലെ ഗ്രാമങ്ങളിലിപ്പോള്‍ ആളുകള്‍ രാത്രിയില്‍ ഉറങ്ങാറില്ല. ഏതു നിമിഷവും ശത്രുക്കള്‍ കടന്നുവരാം. തങ്ങളുടെ കുടിലുകള്‍ക്കു തീവച്ച് ആടുകളെയും പശുക്കളെയുമെല്ലാം കവര്‍ന്നെടുത്തു കൊണ്ടുപോവാം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാം. അതുകൊണ്ടവര്‍ കണ്ണിമ പൂട്ടാതെ കാവലിരിക്കുന്നു.
വിമ്മസാരി എന്ന മുസ്‌ലിം ഗ്രാമത്തിലുണ്ടായിരുന്ന 650 വീടുകളില്‍ രണേ്ടാ മൂന്നോ എണ്ണമേ ഇപ്പോള്‍ ബാക്കിയുള്ളു. ബാക്കിയുള്ളതെല്ലാം ബോഡോ കലാപകാരികള്‍ ചുട്ടെരിച്ചു. മൃഗങ്ങളെയും ധാന്യങ്ങളുമെല്ലാം കവര്‍ന്നു കൊണ്ടുപോയി. സമീപപ്രദേശത്തുള്ള ശാന്തന്‍പര, ഊര്‍ജാല്‍, ചെന്നന എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ.
56 മരണം(അനൗദ്യോഗിക കണക്കു പ്രകാരം ഇതു മൂന്നൂറോളമുണ്ട്), നാലുലക്ഷത്തോളം അഭയാര്‍ഥികള്‍, കത്തിച്ചാമ്പലായ അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍. മാധ്യമങ്ങള്‍ കാര്യമായൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും (അവര്‍ അണ്ണാ ഹസാരയുടെ നിരാഹാരനാടകം ഒപ്പിയെടുക്കുന്ന തിരക്കിലാണ്)  ജൂലൈ 6 മുതല്‍ ബോഡോകളും മുസ്‌ലിംകളും  തമ്മില്‍ അസമില്‍ നടന്ന ഒരാഴ്ച നീണ്ട കലാപത്തിന്റെ ബാക്കിപത്രമാണിത്.
അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്ന നാലുലക്ഷത്തിലധികം പേരില്‍ മൂന്നുലക്ഷവും മുസ്‌ലിംകളാണ്. ക്യാംപുകളിലൊന്നില്‍ കഴിയുന്ന റാബി ഹുസയ്ന്‍ എന്ന 25കാരന്റെ വാക്കുകളില്‍ കലാപത്തിന്റെ ഭൂതവും ഭാവിയും എല്ലാം അടങ്ങിയിരിക്കുന്നു:
''രാത്രിയില്‍ ബോഡോ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ അവര്‍ ചോദിച്ചു: ''മിയാ ലുങ്കിക്ക് പകരം (ബംഗാളി മുസ്‌ലിംകള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രം) നിങ്ങളെന്തിനാണ് നീളന്‍ പാന്റ്‌സ് ധരിക്കുന്നത്. വീട്ടിനകത്തുള്ള നിങ്ങളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടു വരൂ. നിങ്ങളൊരു ബംഗ്ലാദേശിയാണ്. ഇതു നിങ്ങളുടെ നാടല്ല.'' തുടര്‍ന്നവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ക്ക് തീയിട്ടു. ഇതു കണ്ട എന്റെ രണ്ടു സഹോദരിമാരും ഇറങ്ങിയോടി. ബോഡോകള്‍ അവരുടെ നേരെ തിരിഞ്ഞു. അക്രമികളുടെ കൈയില്‍നിന്ന് കുതറി രക്ഷപ്പെട്ട ഞാനും ഇരുട്ടിലേക്കൂളിയിട്ടു''- അസമിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള റാബി ഹുസയ്ന്‍മാരും അവരുടെ സഹോദരിമാരും വര്‍ഷങ്ങളായി ഓട്ടത്തിലാണ്. മുന്നില്‍ ഇരുട്ടു മാത്രം. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ കഴിയുന്ന അവര്‍ 'നുഴഞ്ഞുകയറ്റക്കാരാ'ണ്, ബംഗ്ലാദേശികളാണ്. എല്ലാറ്റിനേക്കാളുമുപരി മുസ്‌ലിംകളാണ്; അതുതന്നെയാണ് ഇവര്‍ ചെയ്ത വലിയ 'തെറ്റും.'

അസം ബംഗ്ലാദേശോ മറ്റൊരു പാകിസ്താനോ ആയി മാറുന്നുവെന്ന പ്രചാരണം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഹിന്ദുത്വര്‍ അനുയായികളുടെ സിരകള്‍ക്കു തീപ്പിടിപ്പിക്കാന്‍ എന്നും ഈ പ്രചാരണം ഉപയോഗിച്ചിരുന്നു. രാജ്യത്തെ മറ്റു ഭാഗത്തെ മുസ്‌ലിംകള്‍ക്കു രാജ്യത്തോടുള്ള കൂറു തെളിയിച്ചാല്‍ മതിയെങ്കില്‍ അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍ക്കു പൗരത്വം കൂടി തെളിയിക്കണം. അസമിലെ സംഘര്‍ഷത്തെ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സാഹചര്യത്തിനോടു താരതമ്യപ്പെടുത്തുന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ബി. രാമനെപ്പോലുള്ള ഹിന്ദുത്വ പേനയുന്തികള്‍ മ്യാന്‍മര്‍ അധികാരികളെപ്പോലെ എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഇവരെ ആട്ടിയോടിക്കുന്നില്ല എന്ന ചോദ്യം കൂടി ഉയര്‍ത്തുന്നു.
എന്താണീ നുഴഞ്ഞുകയറ്റ കഥകളിലെ യാഥാര്‍ഥ്യം. അസമിലെ മുസ്‌ലിംകള്‍ ഇന്നലെയോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലോ രാജ്യത്തേക്കു വലിഞ്ഞുകയറിവന്നവരാണോ? ചരിത്രവും കണക്കുകളും പരിശോധിക്കുമ്പോള്‍ കാവിക്കണ്ണട വച്ചിട്ടില്ലാത്ത ആര്‍ക്കും മറിച്ചാണു ബോധ്യപ്പെടുന്നത്. 13ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുസ്‌ലിംകള്‍ അസമിലെത്തിയിരുന്നുവെന്ന് ആധികാരികമായ ചരിത്രരേഖകള്‍ പറയുന്നു. 1226ലാണ് ഇപ്പോള്‍ അസമിലെ തദ്ദേശീയര്‍ എന്നു പറയപ്പെടുന്ന അഹോമുകള്‍ അവിടെയെത്തുന്നത്. അതിനും മുമ്പ് 1206ല്‍ത്തന്നെ പടിഞ്ഞാറുനിന്നുള്ള മുസ്‌ലിംകള്‍ സംസ്ഥാനത്തേക്കു കടന്നുവന്നിരുന്നു. മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിംസൈന്യമാണ് 1206ല്‍ അസമിലെ കാമരൂപ് ആക്രമിച്ചുകൊണ്ട് സംസ്ഥാനത്തേക്കു കടന്നുകയറിയത്. അസം വഴി ചൈന കീഴടക്കാമെന്ന മോഹമായിരുന്നു ഇതിനു പിന്നില്‍. മതപ്രബോധകര്‍ വഴിയും മുഗളന്മാരിലൂടെയുമൊക്കെ ഇസ്‌ലാം സംസ്ഥാനത്തു വേരോട്ടം നേടിയിട്ടുണ്ട്.
പിന്നീട് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാരാണ് ബംഗാളി മുസ്‌ലിംകളെ കൃഷി ആവശ്യത്തിനും മറ്റുമായി അസമിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടു വന്നത്. ചണക്കൃഷിയിലും തേയിലക്കൃഷിയിലും വിദഗ്ധരായിരുന്ന അവരുടെ സേവനം ബ്രിട്ടിഷുകാര്‍ നന്നായി പ്രയോജനപ്പെടുത്തി. അതോടൊപ്പം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി അസമിലെ ആദിമനിവാസികളെയും കുടിയേറ്റക്കാരെയും പ്രത്യേക മേഖലകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. ബംഗാളിലെ കടുത്ത ദാരിദ്ര്യവും കുടിയേറ്റത്തിനു പ്രചോദനമായിട്ടുണ്ട്. വിഭജനത്തിനു മുമ്പുതന്നെ അസമില്‍ കാര്യമായ മുസ്‌ലിം സാന്നിധ്യമുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. 1951ല്‍ സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 26.60 ശതമാനമായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം അത് 30.90 ശതമാനമാണ്. രാജ്യത്തിന്റെ മറ്റു ഭാഗത്തെ മുസ്‌ലിം വളര്‍ച്ചനിരക്ക് പരിഗണിക്കുമ്പോള്‍ താരതമ്യേന കുറവാണിത്. ഇതിനര്‍ഥം മുസ്‌ലിംകള്‍ സംസ്ഥാനം വിട്ടുപോവുന്നു എന്നാണ്. ഇവിടെയാണ് ബോഡോകളുടെയും ഹിന്ദുത്വരുടെയും പ്രചാരണം പൊളിയുന്നതും. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സാമ്പത്തികകാരണങ്ങളാല്‍ ചെറിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തേക്കു നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ആയിരക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കളും അസമിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ലത്രേ. അവര്‍ പൗരത്വം തെളിയിക്കേണ്ടതുമില്ല. എന്നു മാത്രമല്ല, 1950ലെ കുടിയേറ്റനിയമത്തിലെ രണ്ടാം വകുപ്പ് കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്കു പ്രത്യേക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പ്രസ്തുത വകുപ്പ് മുസ്‌ലിംകള്‍ക്കു ബാധകമല്ലെന്നു കൂടി അറിയുമ്പോള്‍ വിവേചനത്തിന്റെ ആഴം ബോധ്യപ്പെടും. മുസ്‌ലിംകളാവുമ്പോള്‍ നുഴഞ്ഞുകയറ്റക്കാരും മറിച്ചാവുമ്പോള്‍ കുടിയേറ്റക്കാരുമാവുന്നതിന്റെ രാഷ്ട്രീയമാണു പ്രശ്‌നത്തിന്റെ കാതല്‍.
മുംബൈയിലെ ശിവസേനക്കാര്‍ ഉയര്‍ത്തുന്ന മഹാരാഷ്ട്ര മറാത്തികളുടേത് എന്ന മണ്ണിന്റെ മക്കള്‍ വാദം അസം അസമികളുടേത് എന്ന മട്ടില്‍ ബോഡോകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, അതു മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാവുന്നതെന്തു കൊണ്ട് എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഹിന്ദി സംസാരിക്കുന്ന ബിഹാരികളും രാജസ്ഥാന്‍കാരായ മാര്‍വാഡികളുമൊക്കെ അസമിലേക്കു കുടിയേറുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗം അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും ബംഗ്ലാദേശി മുസ്‌ലിംകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനു പിന്നിലുള്ള അസുഖം വേറെയാണ്.
ഈ പ്രചാരണം ഒരുവിഭാഗത്തിന്റെ തലയ്ക്കു പിടിച്ചപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. 1983ല്‍ നെല്ലിയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും ലലുങ് ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദുരന്തചിത്രം അധികമാരും മറന്നിട്ടുണ്ടാവില്ല. ഒറ്റ രാത്രികൊണ്ട് 3000ഓളം മുസ്‌ലിംകളെയാണ് അക്രമികള്‍ കൊന്നുതള്ളിയത്. ഇതിന്റെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ആരുടെയോ അലമാരിയില്‍ പുറംലോകം കാണാതെ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഇതേ കാരണം പറഞ്ഞ് 2008ല്‍ ബോഡോകളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 55 പേര്‍. ബംഗ്ലാദേശികളെന്നു പറഞ്ഞുകൊന്നുതള്ളിയ ഈ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ബ്രിട്ടിഷുകാരുടെ കാലത്തോ അതിനു മുമ്പോ സംസ്ഥാനത്തെത്തിയവരാണ്.
മടിയന്മാരായ അസമീസ് അഹോമുകളെയും ഗോത്രവര്‍ഗക്കാരെയുമപേക്ഷിച്ച് ബംഗാളി മുസ്‌ലിംകള്‍ കഠിനാധ്വാനികളാണ്. അതുകൊണ്ടുതന്നെ അവര്‍ തൊഴില്‍മേഖലയില്‍ എളുപ്പത്തില്‍ ആധിപത്യം നേടുന്നു. ഇതില്‍നിന്നുണ്ടാവുന്ന അസഹിഷ്ണുതയും അസ്വാരസ്യങ്ങളും കുടിയേറ്റവാദത്തിനു ബലമേകുന്നുണ്ട്. മേഖലയില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്.  ഹിന്ദു-മുസ്‌ലിം വിഭജനത്തിനു ശാസ്ത്രീയമായി പണിയെടുക്കുന്നുമുണ്ട്. അസാന്‍ ഫക്കീര്‍, സഖര്‍ ദിയോ തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ കെട്ടിപ്പടുത്ത സാമുദായികസൗഹാര്‍ദ്ദത്തിന്റെ തായ്‌വേര് അറുക്കാന്‍ തന്നെയാണ് അവരുടെ ശ്രമം.
പ്രദേശത്തെ സംഘര്‍ഷങ്ങളുടെ മറ്റൊരു ഹേതു ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലാണ്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന ഈ കൗണ്‍സിലാണ് കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൈയാളുന്നത്. 1979 മുതല്‍ 85വരെ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ ഗത്യന്തരമില്ലായ്മയാണ് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ സമിതി. കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന സമരത്തിനൊടുവില്‍ 1985ലാണ് അസം അക്കോര്‍ഡ് എന്ന പേരില്‍ കരാറിലൊപ്പിട്ടത്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന കൗണ്‍സില്‍ ഭരണത്തിനു കീഴില്‍ ബാക്കി രാജ്‌ബോന്‍ശികളും ആദിവാസികളും സാന്താളുകളും മുസ്‌ലിംകളുമുള്‍പ്പെടുന്ന 71 ശതമാനം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈ ആറിനു നാല് ബോഡോ കമാന്റോകള്‍ മോട്ടോര്‍സൈക്കിളിലെത്തി രണ്ടു മുസ്‌ലിം യുവാക്കളെ വെടിവച്ചുകൊന്നതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബോഡോകളായ കലക്ടറും ഡപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെടുന്ന ജില്ലാഭരണകൂടം ഇതിനെതിരേ ചെറുവിരലനക്കിയില്ല. തുടര്‍ന്നാണ് നാലു ബോഡോകള്‍ കൊല്ലപ്പെടുന്നതും കലാപം ആളിപ്പടരുന്നതും. സംസ്ഥാനം ഭരിക്കുന്ന തരുണ്‍ ഗൊഗോയ് സര്‍ക്കാരും ഉറക്കമുണരാന്‍ ഒരാഴ്ചയെടുത്തു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇപ്പോള്‍ അവര്‍ പരസ്പരം പഴിചാരി കണ്ണുപൊത്തിക്കളിക്കുന്നുണ്ട്.

ബോഡോകള്‍ ആയുധം താഴെവയ്ക്കണമെന്നത് അസം അക്കോഡിന്റെ ഭാഗമായിരുന്നെങ്കിലും അത് ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ബോഡോ നാഷനല്‍ ഫ്രണ്ടിനു പ്രാതിനിധ്യമുള്ള സംസ്ഥാനസര്‍ക്കാരിന് രാഷ്ട്രീയകാരണങ്ങള്‍ മൂലം ഇതിലൊട്ട് താല്‍പ്പര്യവുമില്ല. സായുധരായ അക്രമികള്‍ സ്വതന്ത്രമായി ഗ്രാമങ്ങളില്‍ റോന്തുചുറ്റുകയും മുസ്‌ലിംകളെ കവര്‍ച്ച നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രദേശത്തെ മുസ്‌ലിംകളെ ആട്ടിയോടിച്ച് ബോഡോകള്‍ക്കു ഭൂരിപക്ഷമുണ്ടാക്കേണ്ടത് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ നിലനില്‍പ്പിനാവശ്യമാണ്. ബോഡോകളെ നിരായുധരാക്കുകയും ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ മറ്റു വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയും ചെയ്യാതെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
ബംഗ്ലാദേശി മുസ്‌ലിംകളെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച പ്രചാരണത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു സംഗതി. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളാണു ചില ബോഡോ നേതാക്കള്‍ നടത്തുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗാലറിയിലിരുന്നു കളിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ(എന്‍.സി.സി.ഐ.) ജനറല്‍ സെക്രട്ടറി റോഡര്‍ ഗെയ്ക്‌വാദിനെപ്പോലുള്ളവരുടെ ആരോപണങ്ങളും ഇതിനു വളമേകുന്നു. അസമിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയടക്കിവച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പൗരത്വം പരിഗണിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളെക്കുറിച്ചാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഒന്നുകില്‍ പൗരന്‍, അല്ലെങ്കില്‍ വിദേശി. എന്നാല്‍, നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസമില്‍ മറ്റൊരു വിഭാഗത്തെക്കൂടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്; ഡി-വോട്ടര്‍മാര്‍. അതായത് സംശയിക്കപ്പെടുന്നവര്‍ (റിട്ടയേഡ് സി.ആര്‍.പി.എഫ്. ജവാന്‍ അനന്ത് ബന്ധു ബിശ്വാസും ഭാര്യ ആരതി ബിശ്വാസും ഡി-വോട്ടര്‍മാരുടെ കൂട്ടത്തിലാണ്. ഇവരുടെ മക്കള്‍ പട്ടികയ്ക്കു പുറത്തും). ഡി-വോട്ടര്‍മാരില്‍ 80 ശതമാനത്തിലേറെയും മുസ്‌ലിംകളാണ്. ആര്‍ക്കും എപ്പോഴും ഇവരുടെ പൗരത്വം ചോദ്യം ചെയ്യാം. അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാം.
ഇതിന്റെ നാല്‍പ്പതിരട്ടിയോളം നീപ്പാളികള്‍ ഇന്ത്യയിലേക്കു കുടിയേറുകയും ഇവിടെ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതൊരിക്കലും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നില്ല. അപ്പോള്‍  ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിഞ്ഞു കയറി വന്നവരാണ് എന്ന് എല്ലാവരെയും ഓര്‍മപ്പെടുത്താനുള്ള ഒരു ഒഴികഴിവു മാത്രമാണ് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ഈ ബഹളം മുഴുവനെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207111102715254