Tuesday, February 23, 2010

താമരക്കുമ്പിളിലെന്തുണ്ട്?

അവസാന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ലോഹ പുരുഷന്‍ രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങിയത്. ഇന്ദ്രപ്രസ്ഥത്തിലെ കേസരയിലൊന്നു കയറിപ്പറ്റാന്‍ രഥങ്ങള്‍ പലതും ഉരുട്ടി,  ചോര ഒരുപാട് ചിന്തി, അടവുകള്‍ കുറേ പയറ്റി. മിതവാദിയെ ഒരരുക്കാക്കി ഒരു വിധം ചെങ്കോല്‍ കൈപ്പിടിയിലൊതുങ്ങുമെന്നായപ്പോഴാണ് വിവേകമുള്ള ജനങ്ങള്‍ തണ്ടു ചീഞ്ഞ താമരയെ വേരോടെ പിഴുതെറിഞ്ഞത്. ഇനിയുമൊരങ്കത്തിനു ബാല്യമില്ലെന്നു തോന്നിയതുകൊണ്ടല്ല, യുവശിങ്കങ്ങളുടെ പടപ്പുറപ്പാടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രഥയാത്രാ ഫെയിം പടിയിറങ്ങി  യത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പഴയ പി.ഡബ്ല്യു.ഡി മന്ത്രിയാണ് താമര വീണ്ടും വിരിയിക്കാനുള്ള സൂര്യനായി അവതരിച്ചിരിക്കുന്നത്. റോഡും തോടുമൊക്കെ നന്നാക്കി പരിചയമുള്ള എം.കോം ബിരുദധാരി തകര്‍ന്നടിഞ്ഞുകിടക്കുന്ന കാവിപ്പാര്‍ട്ടിയെ നന്നാക്കിയെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ സമ്മേളനത്തിന് പുതിയ പരിഷ്‌കാരം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ഹോട്ടലിനു പകരം നേതാക്കള്‍ ടെന്റുകളില്‍ കഴിയും. പക്ഷേ, പൂെനയില്‍ ആരോ എന്തോ പൊട്ടിച്ചപ്പോഴേക്കും ടെന്റുകളില്‍ കിടക്കാനിരുന്ന ധൈര്യമുള്ള നേതാക്കളൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു തന്നെ തിരിച്ചുകയറി. ചെലവു ചുരുക്കാനാണ് ടെന്റ് കെട്ടിയതെങ്കിലും പണം ഹോട്ടല്‍ താമസത്തിനേക്കാള്‍ രണ്ടിരട്ടി ചെലവായെന്ന് അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്. രാഷ്ട്രീയക്കാരനാവുന്നതിനു മുമ്പേ വ്യവസായിയായിരുന്ന കാവിനേതാവ് മുസ്‌ലിംകള്‍ക്കു മുന്നില്‍ പുതിയ ഡീല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം വേണോ, പള്ളി വേണോ എന്നാണ് ചോദ്യം. രാമക്ഷേത്രം കെട്ടാന്‍ കൈയാളായി മുസ്‌ലിംകള്‍ കൂടെ നിന്നോണം; ഇല്ലെങ്കില്‍ കാച്ചിക്കള യും എന്നതാണ് സ്‌റ്റൈല്‍. താമര വീണ്ടും മുളപ്പിച്ചെടുക്കാ ന്‍ വര്‍ഗീയതയുടെ ചെളിയല്ലാതെ പുതിയ സൂര്യന്റെ കൈയിലും കൂടുതലൊന്നുമില്ല എന്ന കാര്യം ഔദ്യോഗികമായി അധികാരമേറ്റെടുക്കും മുമ്പേ തന്നെ പൊതുജനത്തിനു ബോധ്യമായി.

ഫെബ്രുവരി 20ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

Wednesday, October 21, 2009

ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7







ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.

വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.

എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.

മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.

ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.

ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.

മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.

ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.

സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.

വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.

മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.

സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.

ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.

യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.

ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.

അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.

എ.എസ്.

http://www.mathrubhumi.com/story.php?id=61381

Saturday, September 19, 2009

തരൂരും കന്നുകാലി മൂരാച്ചികളും

കോട്ടും സൂട്ടുമഴിച്ച് ഖദറും പാളത്താറുമുടുക്കുമ്പോള്‍ ഇത്ര വലിയ പുലിവാലാകുമെന്ന് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പാവം തരൂര്‍ സ്വപ്‌നേപി നിനച്ചു കാണില്ല. ഒരു മാസക്കാലം വെയിലു കൊണ്ടാല്‍ ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് സുഖമായി വാഴാമെന്നായിരുന്നു മോഹം. ഹോട്ടല്‍ ബില്ലൊക്കെ ഉസ്്താദുല്‍ അസാതീദായ ഇസ്രായേല്‍ അടച്ചോളും. ജീവിതത്തില്‍ ഭൂരിഭാഗം ഇന്ത്യയ്ക്കു പുറത്തു കഴിഞ്ഞ തരൂരിന് ഒല്‍പം തൊലി കറുത്ത ദരിദ്രാനാരായണന്‍മാരായ ഇന്ത്യക്കാരെ കാണുമ്പോള്‍ കന്നുകാലികളെന്നു തോന്നുക സ്വാഭാവികം. പക്ഷേ ഈ കന്നുകാലികളൊക്കെ കൂടി ഒന്നിച്ചമറിയാല്‍ ഇരിക്കുന്ന കസേര തെറിക്കുമെന്ന കാര്യം ഹാഫ് സായിപ്പ് മറന്നു. സ്വന്തം കസേര മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ അടിത്തറ കൂടി ഇളകുമെന്നു തോന്നിയപ്പോഴാണ് മേലാളന്മാര്‍ ഇടപെട്ടത്. തല്‍ക്കാലം മാപ്പു പറഞ്ഞു കൈച്ചലായി. ചില്ലുമേടയിരുന്ന് ട്വിറ്ററിലൂടെ കല്ലെറിയുമ്പോള്‍ ഇത് യു.എന്‍ അല്ല ജനാധിപത്യ ഇന്ത്യയാണെന്ന ഓര്‍ത്താല്‍ കൂടുതല്‍ മാപ്പ് പറച്ചിലുകള്‍ ഒഴിവാക്കാം. 

Thursday, July 9, 2009

വിന്‍ഡോസിനു വെല്ലുവിളിയായി ഗൂഗ്‌ള്‍ ഓപ്പറേറ്റിങ്‌ സിസ്റ്റം


വാഷിങ്‌ടണ്‍: സെര്‍ച്ച്‌ എന്‍ജിനിലൂടെ സൈബര്‍ ലോകത്തെ കീഴടക്കിയ ഗൂഗ്‌ള്‍ കമ്പനി ഓപ്പറേറ്റിങ്‌ സിസ്റ്റവുമായി രംഗത്തെത്തുന്നു. ഗൂഗ്‌ള്‍ ക്രോം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസിനു കനത്ത വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാ ണ്‌. വെബിനു പ്രധാന്യം നല്‍കുന്ന പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം ആദ്യഘട്ടത്തില്‍ നെറ്റ്‌ബുക്കുകളെ (വെബ്‌ ബ്രൗസിങിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ലാപ്‌ടോപ്പുകള്‍) ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കുന്നതെന്നും ഗൂഗിള്‍ വക്താക്കള്‍ അറിയിച്ചു.
ഗൂഗ്‌ള്‍ ക്രോം എന്ന ബ്രൗസറിനു പിന്നാലെയാണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം വികസിപ്പിക്കുന്നത്‌. ലളിതവും ചുരുങ്ങിയ വലുപ്പവുമുള്ള ക്രോമിന്റെ സോഴ്‌സ്‌ കോഡ്‌ ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കള്‍ക്കു ലഭ്യമാവും. ഗൂഗ്‌ള്‍ ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‌ബുക്കുകള്‍ 2010 മധ്യത്തോടെ വിപണിയിലിറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വെബ്‌ ഇല്ലാത്ത സമയത്താണ്‌ നിലവിലെ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങള്‍ വികസിപ്പിച്ചെടുത്തതെന്നും എല്ലാം വെബിലേക്കു മാറിയ പുതിയ ലോകത്ത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തി ല്‍ പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്നും ഗൂഗ്‌ള്‍ പറയുന്നു.
ലാളിത്യം, വേഗത, സുരക്ഷ എന്നിവയാണത്രെ പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ മുദ്രാവാക്യങ്ങള്‍. ലിനക്‌സിന്റെ ചട്ടക്കൂടിലാണ്‌ പുതിയ ഒ.എസ്‌ രംഗത്തെത്തു ന്നത്‌.

Saturday, November 15, 2008

പുരുഷ ഗര്‍ഭിണി

അമേരിക്ക: `പുരുഷ ഗര്‍ഭിണി' രണ്ടാമത്തെ
പ്രസവത്തിനു തയ്യാറെടുക്കുന്നു


വാഷിങ്‌ടണ്‍: കഴിഞ്ഞ ജൂണില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി ലോകത്തെ അതിശയിപ്പിച്ച അമേരിക്കക്കാരന്‍ തോമസ്‌ ബീറ്റി അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നു. എ.ബി.സി ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണു 34കാരനായ ബീറ്റി പ്രഖ്യാപനം നടത്തിയത്‌. പെണ്ണായി ജനിച്ച ബീറ്റി ലിംഗമാറ്റ ശസ്‌ത്രക്രിയ വഴിയാണു പുരുഷനായത്‌. എന്നാല്‍, സത്രീ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ബീറ്റി നിലനിര്‍ത്തിയിരുന്നു. അടുത്ത പ്രസവം ജൂണില്‍ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോവുന്നെന്നും ബീറ്റി പറഞ്ഞു.
ഹവായിയില്‍ ജനിച്ച ട്രേസി ലഗോന്‍ഡിനാണ്‌ 20ാമത്തെ വയസ്സില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ വഴി തോമസ്‌ ബീറ്റി ആയത്‌. നാലുവര്‍ഷം മുമ്പു നാന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത ബീറ്റി വേറൊരാളില്‍ നിന്നു ബീജം ദാനമായി സ്വീകരിച്ചാണു ഗര്‍ഭം ധരിച്ചത്‌. ആദ്യ പ്രസവം സാധാരണരീതിയിലായിരുന്നു.

Wednesday, November 12, 2008

എവിടെയെനിക്കു ജീവിതം...?

മറ്റുള്ളവര്‍ക്ക്‌ ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത്‌ ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ്‌ ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന്‌ എന്ത്‌ നാളെ. നാളെ നാളെ എന്ന്‌ നീട്ടി പത്തിരുപത്‌ വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ്‌ നേടുന്നത്‌? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ...
നാളെ ജീവിക്കാം എന്ന സ്വപ്‌നവുമായി, ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ പച്ചപ്പുകളോ ഒറ്റപ്പെട്ടവന്റെ വ്യഥകളോ...? നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട്‌ വിടപറഞ്ഞ്‌ നാട്ടിലെത്തിയവര്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്‍ങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരിലൊരു കോണ്‍ക്രീറ്റ്‌ കൊട്ടാരം മാത്രം. വയസ്സു കാലത്ത്‌ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ മലര്‍ന്നു കിടന്ന്‌ പൊള്ളുന്ന ചൂട്‌ ഏറ്റുവാങ്ങി അയാള്‍ ചോദിക്കുന്നു..
എവിടെയെനിക്ക്‌ ജീവിതം....?
അത്‌ കേള്‍ക്കാന്‍, അതിന്റെ തീക്ഷ്‌ണതയേറ്റു വാങ്ങി പകരം മനസ്സില്‍ സ്‌നേഹത്തിന്റെ അമൃത്‌ പൊഴിക്കാന്‍ മക്കളുണ്ടാവുമോ അരികില്‍...?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്‍ഘനിശ്വസമുതിര്‍ത്തു കൊണ്ട്‌ ഒരു തൂവല്‍ സ്‌പര്‍ശത്തിന്റെ സാന്ത്വനവുമായി... ആ നേരം ഭര്‍ത്താവിനോടായി അവരും മൂകമായി ചോദിക്കും..
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട്‌ നിങ്ങളെന്താണെനിക്കു തന്നത്‌..? കണ്ണീരില്‍ കുതിര്‍ന്ന കുറേ അക്ഷരങ്ങളല്ലാതെ...?

Wednesday, November 5, 2008

ഞാന്‍ മുസ്‌്‌ലിം

സച്ചിതാനന്ദന്‍

രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്‌്‌മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങിപ്പെയ്‌തവന്‍
'ക്രൂരമുഹമ്മദ'രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
'ഒറ്റക്കണ്ണനും' 'എട്ടുകാലിയും'
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടുവന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു
തൊപ്പിക്ക്‌ പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്‌
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത്‌ മിടിക്കുന്ന ബോംബ്‌
കുടിക്കുന്നത്‌ 'ഖഗ്‌വ'
വായിക്കുന്നത്‌ ഇടത്തോട്ട്‌
പുതിയ ചെല്ലപ്പേര്‌ 'ഭീകരവാദി'
ഇന്നാട്ടില്‍ പിറന്നുപോയി
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടുകിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
എറ്റുമുട്ടലിലെന്ന്‌ പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്‌
ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്‌കി'നെക്കുറിച്ചുള്ള ഒരു ഗസലിനകത്ത്‌
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും

കുഴിച്ചു മൂടിക്കോളൂ ഒപ്പനയും
കോല്‍ക്കളിയും ദഫ്‌മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും
മിനാരങ്ങളും
കത്തിച്ചുകളഞ്ഞോളൂ മന്ത്രവിരിപ്പുകളും
വര്‍ണ്ണചിത്രങ്ങളും
തിരിച്ചുതരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം