Monday, August 20, 2012

അസം: ചോരയില്‍ കുതിര്‍ന്ന പൗരത്വം

എം. ടി. പി. റഫീഖ്

അസമിലെ കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകളിലെ ഗ്രാമങ്ങളിലിപ്പോള്‍ ആളുകള്‍ രാത്രിയില്‍ ഉറങ്ങാറില്ല. ഏതു നിമിഷവും ശത്രുക്കള്‍ കടന്നുവരാം. തങ്ങളുടെ കുടിലുകള്‍ക്കു തീവച്ച് ആടുകളെയും പശുക്കളെയുമെല്ലാം കവര്‍ന്നെടുത്തു കൊണ്ടുപോവാം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവാം. അതുകൊണ്ടവര്‍ കണ്ണിമ പൂട്ടാതെ കാവലിരിക്കുന്നു.
വിമ്മസാരി എന്ന മുസ്‌ലിം ഗ്രാമത്തിലുണ്ടായിരുന്ന 650 വീടുകളില്‍ രണേ്ടാ മൂന്നോ എണ്ണമേ ഇപ്പോള്‍ ബാക്കിയുള്ളു. ബാക്കിയുള്ളതെല്ലാം ബോഡോ കലാപകാരികള്‍ ചുട്ടെരിച്ചു. മൃഗങ്ങളെയും ധാന്യങ്ങളുമെല്ലാം കവര്‍ന്നു കൊണ്ടുപോയി. സമീപപ്രദേശത്തുള്ള ശാന്തന്‍പര, ഊര്‍ജാല്‍, ചെന്നന എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ.
56 മരണം(അനൗദ്യോഗിക കണക്കു പ്രകാരം ഇതു മൂന്നൂറോളമുണ്ട്), നാലുലക്ഷത്തോളം അഭയാര്‍ഥികള്‍, കത്തിച്ചാമ്പലായ അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍. മാധ്യമങ്ങള്‍ കാര്യമായൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും (അവര്‍ അണ്ണാ ഹസാരയുടെ നിരാഹാരനാടകം ഒപ്പിയെടുക്കുന്ന തിരക്കിലാണ്)  ജൂലൈ 6 മുതല്‍ ബോഡോകളും മുസ്‌ലിംകളും  തമ്മില്‍ അസമില്‍ നടന്ന ഒരാഴ്ച നീണ്ട കലാപത്തിന്റെ ബാക്കിപത്രമാണിത്.
അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്ന നാലുലക്ഷത്തിലധികം പേരില്‍ മൂന്നുലക്ഷവും മുസ്‌ലിംകളാണ്. ക്യാംപുകളിലൊന്നില്‍ കഴിയുന്ന റാബി ഹുസയ്ന്‍ എന്ന 25കാരന്റെ വാക്കുകളില്‍ കലാപത്തിന്റെ ഭൂതവും ഭാവിയും എല്ലാം അടങ്ങിയിരിക്കുന്നു:
''രാത്രിയില്‍ ബോഡോ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ അവര്‍ ചോദിച്ചു: ''മിയാ ലുങ്കിക്ക് പകരം (ബംഗാളി മുസ്‌ലിംകള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രം) നിങ്ങളെന്തിനാണ് നീളന്‍ പാന്റ്‌സ് ധരിക്കുന്നത്. വീട്ടിനകത്തുള്ള നിങ്ങളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടു വരൂ. നിങ്ങളൊരു ബംഗ്ലാദേശിയാണ്. ഇതു നിങ്ങളുടെ നാടല്ല.'' തുടര്‍ന്നവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ക്ക് തീയിട്ടു. ഇതു കണ്ട എന്റെ രണ്ടു സഹോദരിമാരും ഇറങ്ങിയോടി. ബോഡോകള്‍ അവരുടെ നേരെ തിരിഞ്ഞു. അക്രമികളുടെ കൈയില്‍നിന്ന് കുതറി രക്ഷപ്പെട്ട ഞാനും ഇരുട്ടിലേക്കൂളിയിട്ടു''- അസമിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള റാബി ഹുസയ്ന്‍മാരും അവരുടെ സഹോദരിമാരും വര്‍ഷങ്ങളായി ഓട്ടത്തിലാണ്. മുന്നില്‍ ഇരുട്ടു മാത്രം. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ കഴിയുന്ന അവര്‍ 'നുഴഞ്ഞുകയറ്റക്കാരാ'ണ്, ബംഗ്ലാദേശികളാണ്. എല്ലാറ്റിനേക്കാളുമുപരി മുസ്‌ലിംകളാണ്; അതുതന്നെയാണ് ഇവര്‍ ചെയ്ത വലിയ 'തെറ്റും.'

അസം ബംഗ്ലാദേശോ മറ്റൊരു പാകിസ്താനോ ആയി മാറുന്നുവെന്ന പ്രചാരണം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഹിന്ദുത്വര്‍ അനുയായികളുടെ സിരകള്‍ക്കു തീപ്പിടിപ്പിക്കാന്‍ എന്നും ഈ പ്രചാരണം ഉപയോഗിച്ചിരുന്നു. രാജ്യത്തെ മറ്റു ഭാഗത്തെ മുസ്‌ലിംകള്‍ക്കു രാജ്യത്തോടുള്ള കൂറു തെളിയിച്ചാല്‍ മതിയെങ്കില്‍ അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍ക്കു പൗരത്വം കൂടി തെളിയിക്കണം. അസമിലെ സംഘര്‍ഷത്തെ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സാഹചര്യത്തിനോടു താരതമ്യപ്പെടുത്തുന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ബി. രാമനെപ്പോലുള്ള ഹിന്ദുത്വ പേനയുന്തികള്‍ മ്യാന്‍മര്‍ അധികാരികളെപ്പോലെ എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഇവരെ ആട്ടിയോടിക്കുന്നില്ല എന്ന ചോദ്യം കൂടി ഉയര്‍ത്തുന്നു.
എന്താണീ നുഴഞ്ഞുകയറ്റ കഥകളിലെ യാഥാര്‍ഥ്യം. അസമിലെ മുസ്‌ലിംകള്‍ ഇന്നലെയോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലോ രാജ്യത്തേക്കു വലിഞ്ഞുകയറിവന്നവരാണോ? ചരിത്രവും കണക്കുകളും പരിശോധിക്കുമ്പോള്‍ കാവിക്കണ്ണട വച്ചിട്ടില്ലാത്ത ആര്‍ക്കും മറിച്ചാണു ബോധ്യപ്പെടുന്നത്. 13ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുസ്‌ലിംകള്‍ അസമിലെത്തിയിരുന്നുവെന്ന് ആധികാരികമായ ചരിത്രരേഖകള്‍ പറയുന്നു. 1226ലാണ് ഇപ്പോള്‍ അസമിലെ തദ്ദേശീയര്‍ എന്നു പറയപ്പെടുന്ന അഹോമുകള്‍ അവിടെയെത്തുന്നത്. അതിനും മുമ്പ് 1206ല്‍ത്തന്നെ പടിഞ്ഞാറുനിന്നുള്ള മുസ്‌ലിംകള്‍ സംസ്ഥാനത്തേക്കു കടന്നുവന്നിരുന്നു. മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിംസൈന്യമാണ് 1206ല്‍ അസമിലെ കാമരൂപ് ആക്രമിച്ചുകൊണ്ട് സംസ്ഥാനത്തേക്കു കടന്നുകയറിയത്. അസം വഴി ചൈന കീഴടക്കാമെന്ന മോഹമായിരുന്നു ഇതിനു പിന്നില്‍. മതപ്രബോധകര്‍ വഴിയും മുഗളന്മാരിലൂടെയുമൊക്കെ ഇസ്‌ലാം സംസ്ഥാനത്തു വേരോട്ടം നേടിയിട്ടുണ്ട്.
പിന്നീട് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാരാണ് ബംഗാളി മുസ്‌ലിംകളെ കൃഷി ആവശ്യത്തിനും മറ്റുമായി അസമിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടു വന്നത്. ചണക്കൃഷിയിലും തേയിലക്കൃഷിയിലും വിദഗ്ധരായിരുന്ന അവരുടെ സേവനം ബ്രിട്ടിഷുകാര്‍ നന്നായി പ്രയോജനപ്പെടുത്തി. അതോടൊപ്പം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി അസമിലെ ആദിമനിവാസികളെയും കുടിയേറ്റക്കാരെയും പ്രത്യേക മേഖലകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. ബംഗാളിലെ കടുത്ത ദാരിദ്ര്യവും കുടിയേറ്റത്തിനു പ്രചോദനമായിട്ടുണ്ട്. വിഭജനത്തിനു മുമ്പുതന്നെ അസമില്‍ കാര്യമായ മുസ്‌ലിം സാന്നിധ്യമുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. 1951ല്‍ സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 26.60 ശതമാനമായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം അത് 30.90 ശതമാനമാണ്. രാജ്യത്തിന്റെ മറ്റു ഭാഗത്തെ മുസ്‌ലിം വളര്‍ച്ചനിരക്ക് പരിഗണിക്കുമ്പോള്‍ താരതമ്യേന കുറവാണിത്. ഇതിനര്‍ഥം മുസ്‌ലിംകള്‍ സംസ്ഥാനം വിട്ടുപോവുന്നു എന്നാണ്. ഇവിടെയാണ് ബോഡോകളുടെയും ഹിന്ദുത്വരുടെയും പ്രചാരണം പൊളിയുന്നതും. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സാമ്പത്തികകാരണങ്ങളാല്‍ ചെറിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തേക്കു നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ആയിരക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കളും അസമിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയല്ലത്രേ. അവര്‍ പൗരത്വം തെളിയിക്കേണ്ടതുമില്ല. എന്നു മാത്രമല്ല, 1950ലെ കുടിയേറ്റനിയമത്തിലെ രണ്ടാം വകുപ്പ് കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്കു പ്രത്യേക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പ്രസ്തുത വകുപ്പ് മുസ്‌ലിംകള്‍ക്കു ബാധകമല്ലെന്നു കൂടി അറിയുമ്പോള്‍ വിവേചനത്തിന്റെ ആഴം ബോധ്യപ്പെടും. മുസ്‌ലിംകളാവുമ്പോള്‍ നുഴഞ്ഞുകയറ്റക്കാരും മറിച്ചാവുമ്പോള്‍ കുടിയേറ്റക്കാരുമാവുന്നതിന്റെ രാഷ്ട്രീയമാണു പ്രശ്‌നത്തിന്റെ കാതല്‍.
മുംബൈയിലെ ശിവസേനക്കാര്‍ ഉയര്‍ത്തുന്ന മഹാരാഷ്ട്ര മറാത്തികളുടേത് എന്ന മണ്ണിന്റെ മക്കള്‍ വാദം അസം അസമികളുടേത് എന്ന മട്ടില്‍ ബോഡോകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, അതു മുസ്‌ലിംകള്‍ക്കു മാത്രം ബാധകമാവുന്നതെന്തു കൊണ്ട് എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഹിന്ദി സംസാരിക്കുന്ന ബിഹാരികളും രാജസ്ഥാന്‍കാരായ മാര്‍വാഡികളുമൊക്കെ അസമിലേക്കു കുടിയേറുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗം അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും ബംഗ്ലാദേശി മുസ്‌ലിംകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനു പിന്നിലുള്ള അസുഖം വേറെയാണ്.
ഈ പ്രചാരണം ഒരുവിഭാഗത്തിന്റെ തലയ്ക്കു പിടിച്ചപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. 1983ല്‍ നെല്ലിയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും ലലുങ് ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദുരന്തചിത്രം അധികമാരും മറന്നിട്ടുണ്ടാവില്ല. ഒറ്റ രാത്രികൊണ്ട് 3000ഓളം മുസ്‌ലിംകളെയാണ് അക്രമികള്‍ കൊന്നുതള്ളിയത്. ഇതിന്റെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ആരുടെയോ അലമാരിയില്‍ പുറംലോകം കാണാതെ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഇതേ കാരണം പറഞ്ഞ് 2008ല്‍ ബോഡോകളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 55 പേര്‍. ബംഗ്ലാദേശികളെന്നു പറഞ്ഞുകൊന്നുതള്ളിയ ഈ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ബ്രിട്ടിഷുകാരുടെ കാലത്തോ അതിനു മുമ്പോ സംസ്ഥാനത്തെത്തിയവരാണ്.
മടിയന്മാരായ അസമീസ് അഹോമുകളെയും ഗോത്രവര്‍ഗക്കാരെയുമപേക്ഷിച്ച് ബംഗാളി മുസ്‌ലിംകള്‍ കഠിനാധ്വാനികളാണ്. അതുകൊണ്ടുതന്നെ അവര്‍ തൊഴില്‍മേഖലയില്‍ എളുപ്പത്തില്‍ ആധിപത്യം നേടുന്നു. ഇതില്‍നിന്നുണ്ടാവുന്ന അസഹിഷ്ണുതയും അസ്വാരസ്യങ്ങളും കുടിയേറ്റവാദത്തിനു ബലമേകുന്നുണ്ട്. മേഖലയില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്.  ഹിന്ദു-മുസ്‌ലിം വിഭജനത്തിനു ശാസ്ത്രീയമായി പണിയെടുക്കുന്നുമുണ്ട്. അസാന്‍ ഫക്കീര്‍, സഖര്‍ ദിയോ തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ കെട്ടിപ്പടുത്ത സാമുദായികസൗഹാര്‍ദ്ദത്തിന്റെ തായ്‌വേര് അറുക്കാന്‍ തന്നെയാണ് അവരുടെ ശ്രമം.
പ്രദേശത്തെ സംഘര്‍ഷങ്ങളുടെ മറ്റൊരു ഹേതു ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലാണ്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന ഈ കൗണ്‍സിലാണ് കൊക്രജര്‍, ചിരാങ്, ബക്‌സ, ഉദല്‍ഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൈയാളുന്നത്. 1979 മുതല്‍ 85വരെ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ ഗത്യന്തരമില്ലായ്മയാണ് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ സമിതി. കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന സമരത്തിനൊടുവില്‍ 1985ലാണ് അസം അക്കോര്‍ഡ് എന്ന പേരില്‍ കരാറിലൊപ്പിട്ടത്. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ നിയന്ത്രിക്കുന്ന കൗണ്‍സില്‍ ഭരണത്തിനു കീഴില്‍ ബാക്കി രാജ്‌ബോന്‍ശികളും ആദിവാസികളും സാന്താളുകളും മുസ്‌ലിംകളുമുള്‍പ്പെടുന്ന 71 ശതമാനം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈ ആറിനു നാല് ബോഡോ കമാന്റോകള്‍ മോട്ടോര്‍സൈക്കിളിലെത്തി രണ്ടു മുസ്‌ലിം യുവാക്കളെ വെടിവച്ചുകൊന്നതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബോഡോകളായ കലക്ടറും ഡപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെടുന്ന ജില്ലാഭരണകൂടം ഇതിനെതിരേ ചെറുവിരലനക്കിയില്ല. തുടര്‍ന്നാണ് നാലു ബോഡോകള്‍ കൊല്ലപ്പെടുന്നതും കലാപം ആളിപ്പടരുന്നതും. സംസ്ഥാനം ഭരിക്കുന്ന തരുണ്‍ ഗൊഗോയ് സര്‍ക്കാരും ഉറക്കമുണരാന്‍ ഒരാഴ്ചയെടുത്തു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇപ്പോള്‍ അവര്‍ പരസ്പരം പഴിചാരി കണ്ണുപൊത്തിക്കളിക്കുന്നുണ്ട്.

ബോഡോകള്‍ ആയുധം താഴെവയ്ക്കണമെന്നത് അസം അക്കോഡിന്റെ ഭാഗമായിരുന്നെങ്കിലും അത് ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ബോഡോ നാഷനല്‍ ഫ്രണ്ടിനു പ്രാതിനിധ്യമുള്ള സംസ്ഥാനസര്‍ക്കാരിന് രാഷ്ട്രീയകാരണങ്ങള്‍ മൂലം ഇതിലൊട്ട് താല്‍പ്പര്യവുമില്ല. സായുധരായ അക്രമികള്‍ സ്വതന്ത്രമായി ഗ്രാമങ്ങളില്‍ റോന്തുചുറ്റുകയും മുസ്‌ലിംകളെ കവര്‍ച്ച നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രദേശത്തെ മുസ്‌ലിംകളെ ആട്ടിയോടിച്ച് ബോഡോകള്‍ക്കു ഭൂരിപക്ഷമുണ്ടാക്കേണ്ടത് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ നിലനില്‍പ്പിനാവശ്യമാണ്. ബോഡോകളെ നിരായുധരാക്കുകയും ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ മറ്റു വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുകയും ചെയ്യാതെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
ബംഗ്ലാദേശി മുസ്‌ലിംകളെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച പ്രചാരണത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു സംഗതി. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളാണു ചില ബോഡോ നേതാക്കള്‍ നടത്തുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗാലറിയിലിരുന്നു കളിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ(എന്‍.സി.സി.ഐ.) ജനറല്‍ സെക്രട്ടറി റോഡര്‍ ഗെയ്ക്‌വാദിനെപ്പോലുള്ളവരുടെ ആരോപണങ്ങളും ഇതിനു വളമേകുന്നു. അസമിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയടക്കിവച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പൗരത്വം പരിഗണിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളെക്കുറിച്ചാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ഒന്നുകില്‍ പൗരന്‍, അല്ലെങ്കില്‍ വിദേശി. എന്നാല്‍, നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസമില്‍ മറ്റൊരു വിഭാഗത്തെക്കൂടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്; ഡി-വോട്ടര്‍മാര്‍. അതായത് സംശയിക്കപ്പെടുന്നവര്‍ (റിട്ടയേഡ് സി.ആര്‍.പി.എഫ്. ജവാന്‍ അനന്ത് ബന്ധു ബിശ്വാസും ഭാര്യ ആരതി ബിശ്വാസും ഡി-വോട്ടര്‍മാരുടെ കൂട്ടത്തിലാണ്. ഇവരുടെ മക്കള്‍ പട്ടികയ്ക്കു പുറത്തും). ഡി-വോട്ടര്‍മാരില്‍ 80 ശതമാനത്തിലേറെയും മുസ്‌ലിംകളാണ്. ആര്‍ക്കും എപ്പോഴും ഇവരുടെ പൗരത്വം ചോദ്യം ചെയ്യാം. അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാം.
ഇതിന്റെ നാല്‍പ്പതിരട്ടിയോളം നീപ്പാളികള്‍ ഇന്ത്യയിലേക്കു കുടിയേറുകയും ഇവിടെ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതൊരിക്കലും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നില്ല. അപ്പോള്‍  ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിഞ്ഞു കയറി വന്നവരാണ് എന്ന് എല്ലാവരെയും ഓര്‍മപ്പെടുത്താനുള്ള ഒരു ഒഴികഴിവു മാത്രമാണ് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ഈ ബഹളം മുഴുവനെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207111102715254

Monday, February 27, 2012

ആ നിലവിളി കേള്‍ക്കാതിരിക്കുമോ?


2002 ഫെബ്രുവരി 27. സമയം രാവിലെ 7.43. അയോധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരെയുംകൊണ്ട് സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചു. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.
എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന രീതിയിലേക്ക് ആളിപ്പടരാന്‍ അധികസമയം വേണ്ടിവന്നില്ല. ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവുമെന്ന നരേന്ദ്രമോഡിയുടെ ആക്രോശത്തിനിടയില്‍ മതേതരശബ്ദങ്ങള്‍പോലും വിറങ്ങലിച്ചുനിന്നു. സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ മടങ്ങിവരുന്നു എന്ന വിവരം സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുപോലും അറിവുണ്ടായില്ലെന്നിരിക്കെ 5 മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിക്കു മുന്‍കൂട്ടി ഗൂഢാലോചന നടത്തി എങ്ങനെ തീവയ്ക്കും എന്ന സാമാന്യയുക്തിയൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. അപ്പോഴേക്കും സമുദായത്തിലെ ക്ഷമാപണസാഹിത്യക്കാര്‍ പതിവുപോലെ ഭീകരതാവിരുദ്ധ പ്രചാരണമാരംഭിച്ചുകഴിഞ്ഞിരുന്നു.

സമാധാനത്തിന്റെയും അഹിംസയുടെയും അമരക്കാരനായ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ നാട്ടില്‍ത്തന്നെ പരാജയപ്പെടുത്തുന്നതില്‍ സംഘപരിവാരം വിജയംകണ്ട ദിനങ്ങളായിരുന്നു പിന്നീട്.
ത്രിശൂലത്തേക്കാള്‍ മൂര്‍ച്ചയേറിയതാണു പേനകളെന്നു തെളിയിക്കപ്പെട്ട നാളുകള്‍. മഞ്ഞപ്പത്രങ്ങളുടെ നിറം കടുത്തു കാവിയായി മാറി. നീറോ വീണ വായിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ബെസ്റ്റ് ബേക്കറി ഒഴിച്ച് കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തില്‍. മാനംകെടുത്തിയ ശേഷം കൊല്ലുക-അതായിരുന്നു രീതി. ഇതില്‍ സ്‌കോര്‍ ചെയ്തവര്‍ക്കു റിവാര്‍ഡ് വരെ ലഭിച്ചതായി ടെഹല്‍കയുടെ ഓപറേഷന്‍കളങ്ക് ലോകത്തോടു വിളിച്ചുപറഞ്ഞു. 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍-തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടവയുടെ പട്ടിക നീളുന്നു. 270 മസ്ജിദുകളും ദര്‍ഗകളും ഒരുപിടി ചാരമായി. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനും പ്രഖ്യാപിക്കപ്പെട്ട ബന്ദ് എല്ലാറ്റിനും സൗകര്യമൊരുക്കി. ഹിന്ദുത്വര്‍തന്നെ ആസൂത്രണം നടത്തിയതെന്നു കരുതുന്ന ഗോധ്രദുരന്തത്തിന്റെ പേരില്‍ മുസ്‌ലിംചെറുപ്പക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കലാപവും ബലാല്‍സംഗങ്ങളും കൊള്ളിവയ്പും നടത്തിയ കൊടുംക്രിമിനലുകള്‍ പുറത്തുവിലസുന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്ത വൈബ്രന്റ് ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിക്കസേരയിലേക്കു കണ്ണുംനട്ടിരിക്കുന്നു.

പതിവു കലാപങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രൂരതയുടെ ആധിക്യം കൊണ്ട് മനസ്സു മരവിപ്പിക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യയിലെ സംഭവങ്ങളോരോന്നും. കുറ്റിച്ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ രണ്ടു കുഞ്ഞുങ്ങളെ നെഞ്ചടക്കിപ്പിടിച്ചു പാത്തിരിക്കുന്ന ഒരമ്മ. അവര്‍ കാണ്‍കെ മൂത്തമകള്‍ നൃശംസമാംവിധം വേട്ടയാടപ്പെടുന്നു. വസ്ത്രാക്ഷേപത്തിനും കൂട്ട ബലാല്‍സംഗത്തിനുമൊടുവില്‍ മാറിടങ്ങള്‍ അറുക്കപ്പെട്ട അവളെ തീയിലേക്കെറിയുന്നു.  ഒച്ചയിട്ടാല്‍ താനും മറ്റു രണ്ടു മക്കളുംകൂടി മരണവായിലെത്തും. മരണം തിരഞ്ഞെടുക്കണോ, അതോ ഒരു ചെറുപ്രതിഷേധം പോലുമില്ലാതെ മകള്‍ അരുകൊലചെയ്യപ്പെടണോ എന്നാലോചിക്കേണ്ടിവന്ന  ആ അമ്മയുടെ ദാരുണാവസ്ഥ ഏതു കഠിനഹൃദയനെയും കിടിലംകൊള്ളിക്കുന്നതായിരുന്നു. ആ കാലങ്ങളില്‍ മറ്റുള്ളവരെ കാണുമ്പോഴെല്ലാം 'ഒരു അമ്മയാണെന്നു പറയാന്‍ എനിക്കു ലജ്ജ തോന്നുന്നു' എന്നവര്‍ കരഞ്ഞുപറയുമായിരുന്നു.

അഞ്ചുമാസം പ്രായമായൊരു കുഞ്ഞിനെ ഉള്ളിലും മൂന്നുവയസ്സുള്ള കുഞ്ഞിനെ ഒക്കത്തും ഏറ്റിയൊരമ്മ അക്രമിക്കൂട്ടങ്ങളുടെ പിടിയില്‍നിന്നു രക്ഷതേടി സ്വന്തം ഗ്രാമത്തില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയൊരിടത്ത് അഭയംതേടുന്നു. അവിടെനിന്നു നേരം പുലരെ ഇറക്കിവിട്ടതോടെ മറ്റൊരു ആദിവാസിഗ്രാമത്തിലേക്ക്. ഇക്കുറി ഭാഗ്യം കൂടെനിന്നില്ല. പിടിക്കപ്പെട്ട ഉടനെ മകളെ അക്രമിക്കൂട്ടം വധിച്ചു. കൂട്ടബലാല്‍സംഗത്തിനൊടുവില്‍ മരിച്ചെന്നു കരുതി അവളെ വഴിയില്‍ ഇട്ടേച്ചുപോവുകയും ചെയ്തു. എങ്കിലും ആ അമ്മ ജീവിച്ചു, ഉള്ളില്‍ വളര്‍ന്ന ആ കുഞ്ഞും.
ഹിന്ദുത്വപ്രത്യയശാസ്ത്രവും ഉദാരവല്‍ക്കരണവും മത്തുപിടിപ്പിച്ച ഗുജറാത്തിലെ മധ്യവര്‍ഗത്തിന്റെ ചട്ടുകങ്ങളായി ദലിതുകളും ആദിവാസികളും മാറിയപ്പോള്‍ തുകല്‍വ്യവസായരംഗത്തും വസ്ത്രവ്യാപാര രംഗത്തും ആധിപത്യമുറപ്പിച്ചിരുന്ന മേല്‍ത്തട്ട് മുസ്‌ലിംകള്‍ മുതല്‍ ചേരികളിലെ ചാളകളിലൊതുങ്ങിയിരുന്ന അരപ്പട്ടിണിക്കാര്‍ വരെ ഉടുതുണിക്കു മറുതുണിയില്ലാതെ പലായനം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം വെറും നോക്കുകുത്തിയായി നിന്നു.

2011 ഫെബ്രുവരി 22ന് ജഡ്ജി പി. ആര്‍. പട്ടേല്‍ ഗോധ്ര ദുരന്തക്കേസിന്റെ വിധി പ്രഖ്യാപിച്ചു. 63 പേരെ വെറുതെവിടുകയും 31 പേരേ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ മുഴുവന്‍ ഹിന്ദുത്വരിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നിരിക്കേയാണ് 31 മുസ്‌ലിംകളുടെ തലയില്‍ കുറ്റം കെട്ടിവച്ചത്. പക്ഷേ, അപ്പോഴും വര്‍ഗീയമായ മാനസികാവസ്ഥ സൃഷ്ടിക്കല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, സുപ്രധാനമായ രേഖകള്‍ നശിപ്പിക്കല്‍, സംഘപരിവാര അംഗങ്ങളെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കല്‍, വംശഹത്യ നടന്ന ദിവസങ്ങളില്‍ മന്ത്രിമാരെ നിയമവിരുദ്ധമായ പോലിസ് കണ്‍ട്രോള്‍ റൂമുകളിലേക്കു നിയോഗിച്ചത്, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചത് എന്നു തുടങ്ങി ഒരു നൂറു കാര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കുറ്റക്കാരായി ചൂണ്ടിക്കാട്ടിയ മോഡി ഉള്‍പ്പെടെയുള്ളവര്‍ പുറത്തു വിലസുന്നുണ്ടായിരുന്നു.

നഗരസഭക്കാര്‍ തെരുവുനായ്ക്കളെ പിടികൂടുകയും പുലര്‍കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന ചേരികള്‍ക്കരികില്‍ തുറന്നുവിടുകയും ചെയ്യുന്ന ഒരു നാട്ടില്‍ എന്തുതരം നീതിയാണു നമുക്കു സ്വപ്നം കാണാനാവുക? ഈ ഭ്രാന്തിനെ ചെറുക്കാനൊക്കുമെന്ന പ്രതീക്ഷയുടെ രശ്മികള്‍ നാള്‍ക്കുനാള്‍  മങ്ങുമ്പോഴും പൊരുതിനില്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്ത കുറച്ചു ജീവിതങ്ങളുടെ ആവേശമാണ് എല്ലാ പ്രതീക്ഷകളെയും കാത്തുപോരുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ചുട്ടുകൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സകിയാ ജഫ്രി, ഹിന്ദുത്വരുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനു, ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഓഫിസറായ സഞ്ജീവ് ഭട്ട്, ടീസ്ത സെറ്റല്‍വാദിനെപ്പോള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍. മനസ്സിന്റെ സ്ഥൈര്യവും നന്മയും അവസാനിച്ചിട്ടില്ലാത്തവര്‍ ഇനിയും നാട്ടില്‍ ശേഷിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഉമ്മയെ കണ്‍മുന്നിലിട്ടു ബലാല്‍സംഗം ചെയ്യുന്നതും മൂന്നുവയസ്സായ മകളെ വെട്ടിക്കൊല്ലുന്നതും നോക്കിനില്‍ക്കേണ്ടി വന്ന ബില്‍ക്കീസ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കേ ആ നരാധമക്കൂട്ടത്തിന്റെ ബലാല്‍സംഗത്തിനുമിരയായി. ജീവച്ഛവമായിട്ടും അടുത്തുള്ള പോലിസ്‌സ്‌റ്റേഷനില്‍ ചെന്നു പരാതി നല്‍കാന്‍ ബില്‍ക്കീസ് കാട്ടിയ ധൈര്യം അക്രമികള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന കുത്ബുദ്ദീന്‍മാര്‍ക്കിടയില്‍ അപൂര്‍വതകളില്‍ അപൂര്‍വതയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലിസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും 2007 ജനുവരി 18നു മുംബൈ കോടതി 12 പേരെ കുറ്റക്കാരായി വിധിക്കുകയും 11 പേര്‍ക്കു ജീവപര്യന്തം തടവു വിധിക്കുകയും ചെയ്തപ്പോള്‍ ബില്‍ക്കീസിന്റെ യുദ്ധം ജയിക്കുകയായിരുന്നു.

സകിയാ ജഫ്രിയുടെ ഹരജിയില്‍ മോഡിയുടെ കലാപത്തിലെ പങ്കന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ആര്‍. കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇടയ്‌ക്കെപ്പോഴോ മോഡിപക്ഷത്തേക്കു ചായുന്നതു കണ്ടപ്പോഴും ഒരു ചെറുസംഘമെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറായിട്ടില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ, എവിടെയോ നടക്കുന്ന അനീതി എങ്ങുമുള്ള നീതിക്കു ഭീഷണി സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. അഗ്‌നിനാളങ്ങള്‍ നക്കിയെടുക്കുമ്പോള്‍ ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ നിന്നുയര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി നീതിബോധമുള്ളവരുടെ കാതുകളെ ഇന്നും കിടിലംകൊള്ളിക്കുകയാണ്. ചോരക്കറ പുരണ്ട മോഡിയുടെ കൈകളില്‍ വിലങ്ങുവീഴുന്ന ഒരു നാള്‍ വരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആയിരക്കണക്കിനാളുകളെ കുരുതിച്ചോരയില്‍ മുക്കിയ വംശഹത്യയുടെ അംബാസഡര്‍മാരായി ഒരു മുഖ്യമന്ത്രിയും പരിവാരവും ഇന്നും നെഞ്ചുവിരിച്ചുനടക്കുമ്പോള്‍ മറന്നുകളയേണ്ട ഒരു ദുരന്തമായി ഗുജറാത്ത് വിട്ടുകളയാന്‍ മനുഷ്യസ്‌നേഹികള്‍ക്കാവില്ല. അതിനാല്‍ത്തന്നെ വംശഹത്യയുടെ പത്താം വര്‍ഷമാണിതെന്ന് ഓര്‍മിപ്പിക്കാനും ഇരകളുടെ നീതിക്കുവേണ്ടി വീണ്ടും വീണ്ടും ശബ്ദമുയര്‍ത്താനും ഗുജറാത്തിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പോലുള്ള സംഘടനകള്‍.      

തേജസ് ദൈ്വവാരിക (2012 ഫെബ്രുവരി 15-28)

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201119221606874

Sunday, December 18, 2011

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?


മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്.




ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.
അതേസമയം, സംഘപരിവാരദുര്‍ഭൂതം ആവേശിച്ച ചില ഇംഗ്ളീഷ്മാധ്യമങ്ങള്‍ പതിവുസ്വഭാവം കാട്ടാന്‍ മറന്നില്ല. 'സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സമ്മേളനം ഇന്ന്'- പഴക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ദി പയനിയര്‍ എന്ന ഇംഗ്ളീഷ്പത്രം സമ്മേളനത്തിന്റെ ഒന്നാംദിവസം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാടന്‍ബോംബുകളും ഐ.ഇ.ഡികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവരെന്നാണ് ഇന്റലിജന്‍സിന്റെ രഹസ്യവിവരമെന്നു തുടര്‍ന്നു പറയുന്നു. തലസ്ഥാനത്ത് ഇതാ ഭീകരന്മാര്‍ ഒരുമിച്ചുകൂടാന്‍ പോവുന്നു എന്ന മുന്നറിയിപ്പാണു വാര്‍ത്ത നല്‍കുന്നത്. ഇത്ര കൃത്യമായ വിവരം ലഭിച്ചിട്ടും സുരക്ഷാവിഭാഗങ്ങള്‍ സമ്മേളനത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന സങ്കടവും പയനിയറിനുണ്ട്. പത്രത്തിനു നൂറുവര്‍ഷത്തിലേറെ പ്രായമുണ്െടങ്കിലും വിവരത്തിന്റെ കാര്യത്തില്‍ ഒന്നാം ക്ളാസുകാരന്റെ അടുത്തുപോലും എത്തില്ലെന്നു വാര്‍ത്തയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തെളിയിക്കുന്നു. ജംഇയ്യത്ത് അഹ്്ലെ ഹദീസ്, ഹിസ്ബുത്തഹ്രീര്‍, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ചതാണ് പോപുലര്‍ ഫ്രണ്െടന്നാണ് പത്രം തട്ടിവിടുന്നത്. അബ്്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന സാമാന്യവിവരം പോലുമില്ലാത്തയാളാണു വാര്‍ത്തയെഴുതുന്നതെന്നു സാരം.
 

തലസ്ഥാനനഗരിയില്‍ എന്തോ അട്ടിമറി പ്രതീക്ഷിച്ചു കാത്തുനിന്ന പത്രം 27ാം തിയ്യതിയിലെ പൊതുസമ്മേളനത്തിലെ ജനസാഗരം കണ്ട് അന്തംവിട്ടു. ഒരു ഉറുമ്പിനുപോലും നോവേല്‍പ്പിക്കാതെ, ഡല്‍ഹിയിലെ ജനജീവിതത്തിന് ഒട്ടും തടസ്സം സൃഷ്ടിക്കാതെ, അച്ചടക്കത്തിനു മഹിതമാതൃക സൃഷ്ടിച്ച് സമാപിച്ച സമ്മേളനം പത്രത്തിന്റെ തലക്കെട്ടിനെത്തന്നെ മാറ്റിമറിച്ചു. 'പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിസമ്മേളനത്തിനു വന്‍ പിന്തുണ' എന്നായിരുന്നു പിറ്റേന്നത്തെ വാര്‍ത്തയിലെ തലവാക്യം. സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിക്കുവേണ്ടിയുള്ള
പോരാട്ടത്തിനു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു എന്നും സമ്മേളനത്തിലേക്കു വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയെന്നും തുടര്‍ന്നു പറയുന്നു.
മൂന്നു കോളത്തില്‍, മുലായം സിങിന്റെ ഫോട്ടോസഹിതം നല്‍കിയ വാര്‍ത്ത പക്ഷേ, ആദ്യ ഖണ്ഡിക കഴിയുമ്പോള്‍ പതിവുസ്വഭാവം കാട്ടുന്നു. ഇല്ലാത്ത ഇന്റലിജന്‍സ് റിപോര്‍ട്ടും സൂചനകളും സംശയങ്ങളുമൊക്കെയാണു ബാക്കി ഭാഗങ്ങളില്‍.
കൈവെട്ട് കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പോപുലര്‍ ഫ്രണ്ട് അതിന്റെ തീവ്രസ്വഭാവം കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ കണ്െടത്തല്‍. ഇത്രയും കാലം തീവ്രവാദപരിപാടികളുമായി നടന്നിരുന്ന സംഘടന ഇതാ ആദ്യമായി ഒരു സാമൂഹികവിഷയം ഏറ്റെടുക്കുന്നു എന്ന മട്ടിലാണു വാര്‍ത്ത. എന്നാല്‍, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് സംഘടന മുന്നോട്ടുനീങ്ങിയതെന്ന കാര്യം പത്രം മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. പൌരത്വനിഷേധത്തിനെതിരേ, കരിനിയമങ്ങള്‍ക്കെതിരേ, സംവരണവിഷയങ്ങളില്‍, ദലിത് പീഡനങ്ങള്‍ക്കെതിരേ എന്നിങ്ങനെ സംഘടന ഏറ്റെടുത്ത സാമൂഹികവിഷയങ്ങള്‍ നിരവധിയാണ്. ഇതിനോടു മുഖംതിരിഞ്ഞുനിന്നുകൊണ്ടാണ് സംഘടനയ്ക്കു യാതൊരു പങ്കുമില്ലാത്ത കൈവെട്ട് വിഷയത്തെ സമ്മേളനവുമായി കൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നത്.

മലയാളപത്രങ്ങളില്‍ മാധ്യമവും മംഗളവും മാന്യമായ പരിഗണന നല്‍കിയപ്പോള്‍ മറ്റു പത്രങ്ങള്‍ ചെറു റിപോര്‍ട്ടുകളിലൊതുക്കി. മാതൃഭൂമിയുടെയും മനോരമയുടെയും ഡല്‍ഹി എഡിഷന്‍ സമ്മേളനത്തിനു മോശമല്ലാത്ത കവറേജ് നല്‍കിയിരുന്നു.
ചന്ദ്രികയിലെ വാര്‍ത്ത ഒറ്റക്കോളത്തില്‍ ഒതുങ്ങി. തലസ്ഥാനത്ത് ഒരു സാമൂഹികവിഷയം ഉയര്‍ത്തിപ്പിടിച്ചു മുസ്്ലിംകള്‍ നടത്തിയ ഏറ്റവും വലിയ സമ്മേളനമായിരുന്നിട്ടുപോലും മുസ്ലിംപത്രങ്ങളായ സിറാജും വര്‍ത്തമാനവും അങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല.

ആര്‍.എസ്.എസ്. പിന്തുണയോടെയുള്ള അന്നാ ഹസാരെയുടെ നാടകത്തിന് ഇതേ രാംലീലാമൈതാനിയില്‍ 24 മണിക്കൂറും ലൈവ് നല്‍കിയ ദേശീയചാനലുകള്‍ ഇന്ത്യയിലെ 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരാഹ്വാനത്തിനു നേരെ ഒട്ടകപ്പക്ഷിനയമാണു സ്വീകരിച്ചത്. അന്നാ ഹസാരെയുടെ സമരത്തിനു സാമൂഹികനീതിസമ്മേളനത്തിന്റെ പകുതിപോലും ജനങ്ങളുണ്ടായിരുന്നില്ല എന്നിരിക്കെ ഇന്ത്യ മുഴുവന്‍ അന്നയ്ക്കു പിന്നാലെ എന്ന മട്ടിലായിരുന്നു ചാനലുകള്‍.
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തികച്ചും സാധാരണക്കാരായ ആളുകളാണ് ഒഴുകിയെത്തിയത്. അവരില്‍ കര്‍ഷകരും റിക്ഷവലിക്കാരും ചുമട്ടുതൊഴിലാളികളുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം, എന്നും മധ്യവര്‍ഗതാല്‍പ്പര്യങ്ങളോടൊപ്പം നിന്നിരുന്ന ദേശീയചാനലുകള്‍ സമ്മേളനത്തിനു നേരെ കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമം നടത്തിയത്. 
 
 
അതേസമയം, ഏഷ്യാനെറ്റ്, ജീവന്‍ ടി.വി. പോലുള്ള മലയാളം ചാനലുകളും ഇ.ടി.വി, സീ സലാം തുടങ്ങിയ ഉര്‍ദു ചാനലുകളും അല്‍പ്പമെങ്കിലും പരിഗണന നല്‍കാന്‍ തയ്യാറായി.
മാധ്യമങ്ങളുടെ പതിവ് തമസ്കരണത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട സംഘാടകര്‍ ബദല്‍ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെയും പരിപാടികള്‍ ഇന്റര്‍നെറ്റില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു സമ്മേളനസന്ദേശം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയംകണ്ടു. പോപുലര്‍ ഫ്രണ്ട് വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്ത പരിപാടിക്ക് രണ്ടുദിവസംകൊണ്ട് ഒരുലക്ഷത്തി പതിനായിരത്തോളം ഹിറ്റുകളാണു ലഭിച്ചത്. ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും പ്രചരിച്ച സമ്മേളനവീഡിയോകള്‍ പതിനായിരങ്ങളാണു കണ്ടത്. ടു സര്‍ക്കിള്‍സ്, ഇന്ത്യന്‍ മുസ്്ലിം ഒബ്്സര്‍വര്‍, ദി ഇന്ത്യന്‍ ഹെറാള്‍ഡ്, സിയാസത് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമങ്ങളും സമ്മേളനത്തിനു പിന്തുണ നല്‍കി.
 
 
 
മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്യുന്നു എന്നതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുത്ത സാമൂഹികനീതിയുടെ സന്ദേശം ഒരു കുത്തകതാല്‍പ്പര്യത്തിനും തടസ്സപ്പെടുത്താനാവാത്ത വിധം ഇപ്പോഴും ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.

(2011 ഡിസംര്‍(15-31) ലക്കം തേജസ് ദൈ്വവാരികയില്‍ ഞാന്‍ എഴുതിയ ലേഖനം)

Thursday, July 7, 2011

സത്യസന്ധത കൊണ്ട് വ്യത്യസ്ഥമാകുന്ന ഒരു മലയാള സിനിമ



തീവ്ര വാദം, ബോംബെ സ്‌ഫോടന പശ്ചാത്തലം എന്നൊക്കെ കേട്ടപ്പോള്‍ ഒരു അന്‍വറോ, ദൈവ നാമത്തിലോ ഒക്കെയാണ് പ്രതീക്ഷിച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാലചക്രത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള കറക്കവും സംഭവങ്ങളുടെ വേലിയേറ്റവും കൊണ്ട് കഥയുടെ പോക്കെങ്ങോട്ടാണെന്നറിയാതെ കണ്‍ഫ്യൂഷനായി ഇരുന്നെങ്കിലും ക്ലൈമാക്്‌സ് രംഗം കണ്ടപ്പോള്‍ അറിയാതെ കൈയടിച്ചു പോയി. മുസ്്‌ലിം തീവ്രവാദ വിഷയത്തില്‍ ഒരു മലയാള സിനിമക്ക് ഇത്രയൊക്കെ സത്യസന്ധത പുലര്‍ത്താനാവുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല.

1993 മാര്‍ച്ച് 12ന് ബോംബെയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ബാബു ജനാര്‍ദ്ദനന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ കഥആരംഭിക്കുന്നത്. ഷാജഹാന്‍(ഉണ്ണി മുകുന്ദന്‍ എന്ന പുതുമുഖം) എന്ന മുസ്്‌ലിം ചെറുപ്പക്കാരന്‍ ഈ സ്‌ഫോടനക്കേസില്‍ പ്രതിയാകുന്നു. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരാണ്. അല്ലെങ്കില്‍ പോലിസ് അങ്ങനെ ആക്കുന്നു. സനാതന ഭട്ട്(മമ്മൂട്ടി) എന്ന പൂജാരിക്ക് അറിയാം ഷാജഹാന്‍ നിരപരാധിയാണെന്ന്. ഷാജഹാനെ രക്ഷിക്കാനുള്ള സനാതന ഭട്ടിന്റെ ശ്രമം  ഷാജഹാന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നിടത്താണ് അവസാനിക്കുന്നത്. ഇതോടെ സമീര്‍ എന്ന പുതിയ അവതാരം ജന്മമെടുക്കുന്നു. സനാതന ഭട്ട് മതംമാറിയാണ് സമീര്‍ ആകുന്നത്. ഷാജഹാന്റെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായതിലുള്ള പാപപരിഹാരമെന്നോണം ഷാജഹാന്റെ സഹോദരിയായ ആബിദ(റോമ)യെ സമീര്‍ വിവാഹം കഴിക്കുന്നു. തുടര്‍ന്ന് ആബിദയുടെയും സമീറിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവ പരമ്പരകളാണ് കഥാ തന്തു. മുംബൈ സ്‌ഫോടനത്തിന്റെ പിന്നില്‍ ആര് എന്നതിന് പകരം സ്‌ഫോടനം അതുമായി ഒരു ബന്ധവുമില്ലാത്ത ചില വ്യക്തികളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തമാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത. സംഭവവുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരാള്‍ പോലും അയാളുടെ പേരിന്റെയോ അയാള്‍ വിശ്വസിക്കുന്ന മതത്തിന്റെയോ പേരില്‍ ഇരകളാക്കപ്പെടാമെന്ന സന്ദേശം ചിത്രം നല്‍കുന്നു.

അന്‍വര്‍ എന്ന ചിത്രം മലയാള മനസ്സുകളില്‍ സൃഷ്ടിച്ച അജീര്‍ണം മാറും മുമ്പ് ഇങ്ങനെയൊരു വഴിത്തിരിവ് മലയാള ചലച്ചിത്രലോകത്ത് അപ്രതീക്ഷിതമാണ്. അന്‍വറിലെ ചീത്ത മുസ്്‌ലിം പ്രതിനിധാനമായ ബാബുസേട്ടിനെ(ലാല്‍) മഅ്ദനിയുടെ പ്രതിഛായയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നത്. ഒരു തെറ്റും ചെയ്യാതെ ഒമ്പതു വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ പീനമനുഭവിക്കപ്പെട്ടതൊന്നും അമല്‍ നീരദിനെപ്പോലുള്ള സംവിധായകന് മഅ്ദനിയെ പാപമോചിതനാക്കാന്‍ മതിയായിരുന്നില്ല. ജയില്‍വാസത്തിന് ശേഷം പുറത്തേക്ക് വരുന്ന സമദാനി എന്ന കഥാപാത്രം ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തെ പീഡനത്തിന് ശേഷം നിരപരാധിയായ സമദാനി ഇന്ന പുറത്തിറങ്ങുകയാണ് എന്ന് വാര്‍ത്താവായനയിലൂടെ കേള്‍ക്കുന്ന ശബ്ദം സത്യത്തോട് ഒട്ടൊക്കെ നീതിപുലര്‍ത്തുന്നു. അവിടെയാണ് അന്‍വറും ബോംബെ മാര്‍ച്ച് 12ഉം വ്യത്യസ്ഥമാകുന്നതും. സമദാനിയോടൊപ്പം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കിടക്കുന്നവരില്‍ മമ്മൂട്ടിയുടെ സമീറുമുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉക്കടത്തേക്ക് ഫോണ്‍ ചെയ്തു എന്നതും പേര് സമീര്‍ ആയി എന്നതുമാണ് ഇയാള്‍ ഉള്ളിലാവാന്‍ കാരണം. ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട ഒമ്പത് വര്‍ഷം, തന്റെ കുടുംബ ജീവിതം ആര് മടക്കിത്തരുമെന്ന സമീറിന്റെ ചോദ്യം മലേഗാവ്, മക്കാമസ്്ജിദ്, അജ്മീര്‍ തുടങ്ങിയ കേസുകളില്‍ ജയിലഴികള്‍ക്കുള്ളില്‍ പീഡനമനുഭവിക്കപ്പെട്ട് പുറത്തിറങ്ങിയ മുസ്്‌ലിം ചെറുപ്പക്കാരുടേതും കൂടിയാണ്. മറ്റൊരു മുസ്്‌ലിം ചെറുപ്പക്കാരനെ കേസില്‍ അകത്തിടാന്‍ കാരണം സംഭവത്തിലുള്‍പ്പെട്ട ഏതോ ഒരാള്‍ക്ക് തന്റെ വിസിറ്റിങ് കാര്‍ഡ് നല്‍കി എന്നതാണ്.

ബോംബെയില്‍ ജോലി തേടിയെത്തുന്ന കംപ്യൂട്ടര്‍ വിദഗ്ധനായ ഷാജഹാനെ ചിലര്‍ ചതിയിലൂടെയാണ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തുന്നത്. ആന്ധ്രപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ഒളിവില്‍ക്കഴിയുന്ന ഷാജഹാനെ നിരപരാധിയെന്ന് മനസ്സിലാക്കിയ ശേഷവും സൈന്യം വെടിവച്ചുകൊല്ലുന്നു. കശ്മീരിലെ ഏതോ സംഘടനയുടെ അനുയായി ആണ് ഷാജഹാന്‍ എന്ന ആരോപണം ഗുജറാത്തിലും മറ്റും നടക്കുന്ന പതിവ് ഏറ്റുമുട്ടല്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഷാജഹാന്റെ മരണത്തിന് ശേഷവും പോലിസ് അവന്റെ കുടുംബത്തെ നിരന്തരം വേട്ടയാടുന്നു. ഇതില്‍ മനംമടുത്ത ആബിദ പറയുന്നു: എന്റെ ഇക്ക മരിച്ചതെങ്ങനെയെന്ന് ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. പോലിസ് പറയുന്നത് വിശ്വാസത്തിലെടുത്ത് അവന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് ഉമ്മ പറഞ്ഞു. എന്നിട്ടും ഞങ്ങളെ വെറുതെ വിടാറായില്ലേ. കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച് കണ്ണൂരിലെ ഫയാസിന്റെ ഉമ്മയുടെ നിലവിളി ഇവിടെ അറിയാതെ കാതുകളില്‍ വന്നലക്കുന്നു. ഒരു ശരാശരി ഇന്ത്യന്‍ മുസ്്‌ലിമിന്റെ നിസ്സഹായത കൂടിയാണതെന്ന ബോധ്യം നമ്മെ ഭീതിപ്പെടുത്തുന്നു.

അതേ സമയം, മതസൗഹാര്‍ദ്ദമെന്നാല്‍ മുസ്്‌ലിം ഹിന്ദു യുവതിയെ പ്രേമിക്കുകയും, പള്ളി മുക്രിയുടെ മകള്‍ ഓണത്തിന് തിരുവാതിര കളിക്കുകയുമൊക്കെ ചെയ്യണമെന്ന പതിവ് വാര്‍പ്പുമാതൃകകള്‍ അരോചകമാവുന്നുണ്ട്.

ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ ആണിക്കല്ല്. സമീറിനോടൊപ്പം മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിലൊരാളായി ലാലിന്റെ(നിസാറെന്ന പേരില്‍) കഥാപാത്രവുമുണ്ട്. മുസ്്‌ലിംകള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചും മറ്റും പറഞ്ഞ് സമീറിനെ എരി കയറ്റുന്ന ഇയാള്‍ ഞാന്‍ നിങ്ങള്‍ക്ക് ചില കാസറ്റുകള്‍ തരാം അതൊക്കെയൊന്നു കണ്ടുനോക്ക്, എന്നിട്ട് ഒരു തീരുമാനമെടുക്ക് എന്നും പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, ഇയാളെ പിന്നീട് നാം കാണുന്നത് തമിഴ്‌നാട്ടിലെ ജയിലില്‍ സമീറിനെ ചോദ്യം ചെയ്യുന്നിടത്താണ്, അതും സൈനിക വേഷത്തില്‍. ഇയാള്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയുടെ വഴിത്തിരിവുകളില്‍ സമീറിനെ ഉപേക്ഷിക്കുന്ന ആബിദ വേറെ കല്യാണം കഴിച്ച് പുതിയ ജീവിതം നയിക്കുന്നുണ്ട്. സ്വസ്ഥ ജീവിതം നയിക്കുന്ന അവരുടെയരികിലേക്ക് പാചക വാതകം വിതരണം ചെയ്യുന്ന ആളുടെ രൂപത്തില്‍ ലാല്‍ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. മുസ്്‌ലിംകളെ ഭീകരവാദത്തിന് പ്രേരിപ്പിച്ച് ചതിക്കുഴിയില്‍പ്പെടുത്തി വെടിവച്ച് കൊന്ന് പണവും പദവിയും നേടിയെടുക്കുന്ന ഐ.ബി ഉസ്്താദുമാരുടെ തനിപ്പകര്‍പ്പായ ഈ കഥാപാത്രം ആബിദയുടെ കുടുംബത്തെ(മുസ്്‌ലിം സമുദായത്തെ) ഒഴിയാബാധ പോലെ പിന്തുടരുന്നു എന്ന സൂചന നല്‍കുന്നു ഈ രംഗം.

പ്രേക്ഷകനെ കണ്‍ഫ്യൂഷനില്‍ നിര്‍ത്തുന്ന ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതു പോലുള്ള ചിത്രത്തിലെ കാലങ്ങളും സന്ദര്‍ഭങ്ങളും  കഥയിലെ കാലവ്യത്യാസത്തോട് യോജിക്കാത്ത കഥാപാത്രങ്ങളുടെ മേക്കപ്പിലെ അപാകതയും സന്ദര്‍ഭവുമായി യോജിച്ച് പോകാത്ത പാട്ടുകളുമൊക്കെക്കൂടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ ബാബു ജനാര്‍ദ്ദനന് അപാകതകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെങ്കിലും അവസാന രംഗത്തിലെ സത്യസന്ധത കൊണ്ട് മാത്രം അതൊക്കെ പൊറുത്തു കൊടുക്കാവുന്നതാണ്.

Thursday, June 30, 2011

പാകിസ്താനില്‍ കൊല്ലപ്പെടാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ട

സെയ്ദ് സലീം ഷഹ്്‌സാദ്
ഇസ്്‌ലാമാബാദ്: താലിബാന്‍ വേട്ടയുടെ പേരില്‍ പാകിസ്താനില്‍ നിയമവിരുദ്ധ കൊലകള്‍ പെരുകുന്നതായി റിപോര്‍ട്ട്. സര്‍ഫറാസ് ഷാ എന്ന ചെറുപ്പക്കാരനെ റെയ്‌ഞ്ചേര്‍സ് എന്ന പാക് അര്‍ധസൈനിക വിഭാഗം കഴിഞ്ഞ മാസം പകുതിയോടെ പട്ടാപ്പകല്‍ തൊട്ടടുത്ത് നിന്നാണ് വെടിവച്ച് കൊന്നത്. തങ്ങള്‍ക്ക് നേരെ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റമുട്ടലിലാണ് സര്‍ഫറാസ് കൊല്ലപ്പെട്ടതെന്ന് സൈനികര്‍ ആദ്യം വാദിച്ച് നോക്കിയെങ്കിലും സംഭവത്തിന്റെ വീഡിയോ പുറത്തവന്നതോട് കൂടി സത്യം വ്യക്തമായി. സര്‍ഫറാസ് സൈനികര്‍ക്ക് മുന്നില്‍ ജീവന് വേണ്ടി കെഞ്ചുന്നതും വെടിയേറ്റ് വഴിയില്‍ കിടന്ന് ചോരവാര്‍ന്നു മരിക്കുന്നതും പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.
സെയ്ദ് സലീം ഷഹ്്‌സാദ് എന്ന പത്രപ്രവര്‍ത്തകന്റെ, വെടിയുണ്ടയേറ്റ് തുളഞ്ഞ ശരീരം കനാലില്‍ നിന്ന് ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് സര്‍ഫറാസ് കൊല്ലപ്പെട്ടത്. ഇസ്്‌ലാമാബാദിലെ ഒരു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് മെയ് 27നാണ് ഷഹ്്‌സാദിനെ തട്ടിക്കൊണ്ടുപോയത്. ഷഹ്്‌സാദിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു. ഐ.എസ്.ഐയുടെയും സൈന്യത്തിന്റെയും ഉള്ളുകള്ളികളെക്കുറിച്ച് തുറന്നെഴുതിയതാണ് ഷഹ്്‌സാദിന്റെ കൊലയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
സര്‍ഫറാസ് ഷായുടെ കൊല ഒറ്റപ്പെട്ട സംഭവമല്ല. മെയില്‍ ക്വറ്റയിലെ ഖറോത്താബാദില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് ചെചന്‍കാരെയാണ് വെടിവച്ച് കൊന്നത്. അതിര്‍ത്തി കാക്കുന്ന ഫ്രോണ്ടിയര്‍ കോര്‍പ്്‌സിന്റെ ചെക് പോസ്റ്റിലേക്ക് കടന്നുവരികയായിരുന്നവരെയാണ് ഒരു കേണല്‍ ഉള്‍പ്പെടെയുള്ള  സൈനികര്‍ ചാവേറുകളെന്ന് ആരോപിച്ച് വെടിവച്ച്‌കൊന്നത്. എന്നാല്‍, ഇവര്‍ നിരായുധരായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഏഷ്യന്‍ ലീഗല്‍ റിസോഴ്‌സ് സെന്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ എട്ടുമാസത്തിനിടെ 120 പേരാണ് പാകിസ്താനില്‍ നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ട് പോകപ്പെടുകയോ കാണാതാവുകയോ ചെയ്തതിനെ പിന്നാലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. പര്‍വേസ് മുശര്‍റഫ് സ്ഥാനമൊഴിഞ്ഞതിനെ ശേഷം രാജ്യത്ത് ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അര്‍ഥപൂര്‍ണമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായതായി പരാതി കൊടുത്താല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് തയ്യാറാകുന്നില്ല. കാണാതാവലിനു പിന്നില്‍ ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം.
സ്വാത് ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ താലിബാന്‍ വേട്ടയുടെ പേരിലാണ് നിയമവിരുദ്ധ കൊലകള്‍ നടക്കുന്നത്. താലിബാനെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതായി തോന്നുന്നവരെയൊക്കെ പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ വെടിവച്ച് വീഴ്ത്തുകയാണ്. ഇതിനെതിരേ ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും സുരക്ഷാവിഭാഗത്തിന്റെ തോക്കിനിരയാവുന്നു. 2011ലെ ആദ്യ നാലു മാസം 25ഓളം മാധ്യമ, മനുഷ്യാവകാശപ്രവര്‍ത്തകും, വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പലരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മിക്കവരുടെയും മൃതദേഹങ്ങള്‍ വെടിയുണ്ടയേറ്റ് തുളഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
മനുഷ്യാവകാശത്തിന്റെ മിശിഹാ ചമയുന്ന അമേരിക്കയ്ക്ക് ഈ സംഭവങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക നടപടികള്‍ക്ക് 2002നും 2010നും ഇടയില്‍ 8.881 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ സഹായം ലഭിച്ചത്. അമേരിക്കയുടെ തന്നെ പൈലറ്റില്ലാ വിമാനങ്ങള്‍ പ്രദേശത്ത് നിരവധി നിയമവിരുദ്ധ കൊലകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പാക് സൈന്യത്തിന്റെ കാര്യത്തിലെങ്ങനെ ഇടപെടും. ഓരോ വീട്ടിലും ഓരോ താലിബാന്‍കാരുണ്ടാവുന്നു എന്നതാണ് ഇത്തരം നിയമവിരുദ്ധ കൊലകളുടെ അന്തിമഫലമെന്ന് പ്രവേദശവാസികള്‍ പറയുന്നു.

Tuesday, December 21, 2010

ഇനി മലയാളം ഇ മെയിലുകള്‍ മൊബൈലിലും


ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക .
ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : (
ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )
ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )
സംശയം ഉള്ളവര്‍ ബന്ധപ്പെടുക ishaqvml@gmail.com,ishaqvml@in.com


Saturday, July 17, 2010

ഒത്തു പിടിച്ചാല്‍ മലയും പോരും...

Story Dated: 17 July 2010
(1) ഇര വല്ലതും കിട്ടുമോ? (2) ഉറുമ്പിന്റെ ശല്യം...ഒളിക്കാന്‍ ഇടമില്ലല്ലോ ! (3) കാലു വാരി നിലത്തടിച്ചല്ലോ...(4) ജീവന്‍ അപകടത്തിലായപ്പോള്‍ രക്ഷപ്പെടാനുള്ള അവസാന കുതിപ്പ് ..(5) & (6) പക്ഷെ വൈകിപ്പോയി,ഇനി അനിവാര്യമായ സത്യം, മരണം..
തൃക്കരിപ്പൂര്‍:കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ നമ്മോടു പലതും വിളിച്ചു പറയുന്നുണ്ട് ഈ ഉറുമ്പിന്‍കൂട്ടം. ഒന്നോ രണ്ടോ ഉറുമ്പുകള്‍ വന്നപ്പോള്‍ അവഗണിച്ച പുല്‍ച്ചാടി ഉറുമ്പിന്റെ സംഘ ബോധത്തിനു മുന്നില്‍ നിലം പരിശായി. ഉറുമ്പിന്റെ പോരാട്ടവും പുല്‍ചാടിയുടെ ചെറുത്തു നിപ്പും  ഒരു മണിക്കൂറോളം നീണ്ടു. തൃക്കരിപ്പൂര്‍ റസാ കോംപ്ലക്സിലെ കടവരാന്തയില്‍ നിന്ന്  ദൃശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തിയത് സഞ്ചാരി ബാബു. 
Source: http://trikarpurnews.com/demo/index.php?do=articles&id=950&catid=0