Monday, February 27, 2012

ആ നിലവിളി കേള്‍ക്കാതിരിക്കുമോ?


2002 ഫെബ്രുവരി 27. സമയം രാവിലെ 7.43. അയോധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരെയുംകൊണ്ട് സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചു. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.
എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന രീതിയിലേക്ക് ആളിപ്പടരാന്‍ അധികസമയം വേണ്ടിവന്നില്ല. ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവുമെന്ന നരേന്ദ്രമോഡിയുടെ ആക്രോശത്തിനിടയില്‍ മതേതരശബ്ദങ്ങള്‍പോലും വിറങ്ങലിച്ചുനിന്നു. സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ മടങ്ങിവരുന്നു എന്ന വിവരം സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുപോലും അറിവുണ്ടായില്ലെന്നിരിക്കെ 5 മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിക്കു മുന്‍കൂട്ടി ഗൂഢാലോചന നടത്തി എങ്ങനെ തീവയ്ക്കും എന്ന സാമാന്യയുക്തിയൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. അപ്പോഴേക്കും സമുദായത്തിലെ ക്ഷമാപണസാഹിത്യക്കാര്‍ പതിവുപോലെ ഭീകരതാവിരുദ്ധ പ്രചാരണമാരംഭിച്ചുകഴിഞ്ഞിരുന്നു.

സമാധാനത്തിന്റെയും അഹിംസയുടെയും അമരക്കാരനായ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ നാട്ടില്‍ത്തന്നെ പരാജയപ്പെടുത്തുന്നതില്‍ സംഘപരിവാരം വിജയംകണ്ട ദിനങ്ങളായിരുന്നു പിന്നീട്.
ത്രിശൂലത്തേക്കാള്‍ മൂര്‍ച്ചയേറിയതാണു പേനകളെന്നു തെളിയിക്കപ്പെട്ട നാളുകള്‍. മഞ്ഞപ്പത്രങ്ങളുടെ നിറം കടുത്തു കാവിയായി മാറി. നീറോ വീണ വായിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. ബെസ്റ്റ് ബേക്കറി ഒഴിച്ച് കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തില്‍. മാനംകെടുത്തിയ ശേഷം കൊല്ലുക-അതായിരുന്നു രീതി. ഇതില്‍ സ്‌കോര്‍ ചെയ്തവര്‍ക്കു റിവാര്‍ഡ് വരെ ലഭിച്ചതായി ടെഹല്‍കയുടെ ഓപറേഷന്‍കളങ്ക് ലോകത്തോടു വിളിച്ചുപറഞ്ഞു. 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍-തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടവയുടെ പട്ടിക നീളുന്നു. 270 മസ്ജിദുകളും ദര്‍ഗകളും ഒരുപിടി ചാരമായി. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനും പ്രഖ്യാപിക്കപ്പെട്ട ബന്ദ് എല്ലാറ്റിനും സൗകര്യമൊരുക്കി. ഹിന്ദുത്വര്‍തന്നെ ആസൂത്രണം നടത്തിയതെന്നു കരുതുന്ന ഗോധ്രദുരന്തത്തിന്റെ പേരില്‍ മുസ്‌ലിംചെറുപ്പക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കലാപവും ബലാല്‍സംഗങ്ങളും കൊള്ളിവയ്പും നടത്തിയ കൊടുംക്രിമിനലുകള്‍ പുറത്തുവിലസുന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്ത വൈബ്രന്റ് ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിക്കസേരയിലേക്കു കണ്ണുംനട്ടിരിക്കുന്നു.

പതിവു കലാപങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രൂരതയുടെ ആധിക്യം കൊണ്ട് മനസ്സു മരവിപ്പിക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യയിലെ സംഭവങ്ങളോരോന്നും. കുറ്റിച്ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ രണ്ടു കുഞ്ഞുങ്ങളെ നെഞ്ചടക്കിപ്പിടിച്ചു പാത്തിരിക്കുന്ന ഒരമ്മ. അവര്‍ കാണ്‍കെ മൂത്തമകള്‍ നൃശംസമാംവിധം വേട്ടയാടപ്പെടുന്നു. വസ്ത്രാക്ഷേപത്തിനും കൂട്ട ബലാല്‍സംഗത്തിനുമൊടുവില്‍ മാറിടങ്ങള്‍ അറുക്കപ്പെട്ട അവളെ തീയിലേക്കെറിയുന്നു.  ഒച്ചയിട്ടാല്‍ താനും മറ്റു രണ്ടു മക്കളുംകൂടി മരണവായിലെത്തും. മരണം തിരഞ്ഞെടുക്കണോ, അതോ ഒരു ചെറുപ്രതിഷേധം പോലുമില്ലാതെ മകള്‍ അരുകൊലചെയ്യപ്പെടണോ എന്നാലോചിക്കേണ്ടിവന്ന  ആ അമ്മയുടെ ദാരുണാവസ്ഥ ഏതു കഠിനഹൃദയനെയും കിടിലംകൊള്ളിക്കുന്നതായിരുന്നു. ആ കാലങ്ങളില്‍ മറ്റുള്ളവരെ കാണുമ്പോഴെല്ലാം 'ഒരു അമ്മയാണെന്നു പറയാന്‍ എനിക്കു ലജ്ജ തോന്നുന്നു' എന്നവര്‍ കരഞ്ഞുപറയുമായിരുന്നു.

അഞ്ചുമാസം പ്രായമായൊരു കുഞ്ഞിനെ ഉള്ളിലും മൂന്നുവയസ്സുള്ള കുഞ്ഞിനെ ഒക്കത്തും ഏറ്റിയൊരമ്മ അക്രമിക്കൂട്ടങ്ങളുടെ പിടിയില്‍നിന്നു രക്ഷതേടി സ്വന്തം ഗ്രാമത്തില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയൊരിടത്ത് അഭയംതേടുന്നു. അവിടെനിന്നു നേരം പുലരെ ഇറക്കിവിട്ടതോടെ മറ്റൊരു ആദിവാസിഗ്രാമത്തിലേക്ക്. ഇക്കുറി ഭാഗ്യം കൂടെനിന്നില്ല. പിടിക്കപ്പെട്ട ഉടനെ മകളെ അക്രമിക്കൂട്ടം വധിച്ചു. കൂട്ടബലാല്‍സംഗത്തിനൊടുവില്‍ മരിച്ചെന്നു കരുതി അവളെ വഴിയില്‍ ഇട്ടേച്ചുപോവുകയും ചെയ്തു. എങ്കിലും ആ അമ്മ ജീവിച്ചു, ഉള്ളില്‍ വളര്‍ന്ന ആ കുഞ്ഞും.
ഹിന്ദുത്വപ്രത്യയശാസ്ത്രവും ഉദാരവല്‍ക്കരണവും മത്തുപിടിപ്പിച്ച ഗുജറാത്തിലെ മധ്യവര്‍ഗത്തിന്റെ ചട്ടുകങ്ങളായി ദലിതുകളും ആദിവാസികളും മാറിയപ്പോള്‍ തുകല്‍വ്യവസായരംഗത്തും വസ്ത്രവ്യാപാര രംഗത്തും ആധിപത്യമുറപ്പിച്ചിരുന്ന മേല്‍ത്തട്ട് മുസ്‌ലിംകള്‍ മുതല്‍ ചേരികളിലെ ചാളകളിലൊതുങ്ങിയിരുന്ന അരപ്പട്ടിണിക്കാര്‍ വരെ ഉടുതുണിക്കു മറുതുണിയില്ലാതെ പലായനം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം വെറും നോക്കുകുത്തിയായി നിന്നു.

2011 ഫെബ്രുവരി 22ന് ജഡ്ജി പി. ആര്‍. പട്ടേല്‍ ഗോധ്ര ദുരന്തക്കേസിന്റെ വിധി പ്രഖ്യാപിച്ചു. 63 പേരെ വെറുതെവിടുകയും 31 പേരേ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ മുഴുവന്‍ ഹിന്ദുത്വരിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നിരിക്കേയാണ് 31 മുസ്‌ലിംകളുടെ തലയില്‍ കുറ്റം കെട്ടിവച്ചത്. പക്ഷേ, അപ്പോഴും വര്‍ഗീയമായ മാനസികാവസ്ഥ സൃഷ്ടിക്കല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, സുപ്രധാനമായ രേഖകള്‍ നശിപ്പിക്കല്‍, സംഘപരിവാര അംഗങ്ങളെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കല്‍, വംശഹത്യ നടന്ന ദിവസങ്ങളില്‍ മന്ത്രിമാരെ നിയമവിരുദ്ധമായ പോലിസ് കണ്‍ട്രോള്‍ റൂമുകളിലേക്കു നിയോഗിച്ചത്, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചത് എന്നു തുടങ്ങി ഒരു നൂറു കാര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കുറ്റക്കാരായി ചൂണ്ടിക്കാട്ടിയ മോഡി ഉള്‍പ്പെടെയുള്ളവര്‍ പുറത്തു വിലസുന്നുണ്ടായിരുന്നു.

നഗരസഭക്കാര്‍ തെരുവുനായ്ക്കളെ പിടികൂടുകയും പുലര്‍കാലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന ചേരികള്‍ക്കരികില്‍ തുറന്നുവിടുകയും ചെയ്യുന്ന ഒരു നാട്ടില്‍ എന്തുതരം നീതിയാണു നമുക്കു സ്വപ്നം കാണാനാവുക? ഈ ഭ്രാന്തിനെ ചെറുക്കാനൊക്കുമെന്ന പ്രതീക്ഷയുടെ രശ്മികള്‍ നാള്‍ക്കുനാള്‍  മങ്ങുമ്പോഴും പൊരുതിനില്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്ത കുറച്ചു ജീവിതങ്ങളുടെ ആവേശമാണ് എല്ലാ പ്രതീക്ഷകളെയും കാത്തുപോരുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ചുട്ടുകൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സകിയാ ജഫ്രി, ഹിന്ദുത്വരുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനു, ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഓഫിസറായ സഞ്ജീവ് ഭട്ട്, ടീസ്ത സെറ്റല്‍വാദിനെപ്പോള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍. മനസ്സിന്റെ സ്ഥൈര്യവും നന്മയും അവസാനിച്ചിട്ടില്ലാത്തവര്‍ ഇനിയും നാട്ടില്‍ ശേഷിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഉമ്മയെ കണ്‍മുന്നിലിട്ടു ബലാല്‍സംഗം ചെയ്യുന്നതും മൂന്നുവയസ്സായ മകളെ വെട്ടിക്കൊല്ലുന്നതും നോക്കിനില്‍ക്കേണ്ടി വന്ന ബില്‍ക്കീസ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കേ ആ നരാധമക്കൂട്ടത്തിന്റെ ബലാല്‍സംഗത്തിനുമിരയായി. ജീവച്ഛവമായിട്ടും അടുത്തുള്ള പോലിസ്‌സ്‌റ്റേഷനില്‍ ചെന്നു പരാതി നല്‍കാന്‍ ബില്‍ക്കീസ് കാട്ടിയ ധൈര്യം അക്രമികള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന കുത്ബുദ്ദീന്‍മാര്‍ക്കിടയില്‍ അപൂര്‍വതകളില്‍ അപൂര്‍വതയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലിസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും 2007 ജനുവരി 18നു മുംബൈ കോടതി 12 പേരെ കുറ്റക്കാരായി വിധിക്കുകയും 11 പേര്‍ക്കു ജീവപര്യന്തം തടവു വിധിക്കുകയും ചെയ്തപ്പോള്‍ ബില്‍ക്കീസിന്റെ യുദ്ധം ജയിക്കുകയായിരുന്നു.

സകിയാ ജഫ്രിയുടെ ഹരജിയില്‍ മോഡിയുടെ കലാപത്തിലെ പങ്കന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ആര്‍. കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇടയ്‌ക്കെപ്പോഴോ മോഡിപക്ഷത്തേക്കു ചായുന്നതു കണ്ടപ്പോഴും ഒരു ചെറുസംഘമെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറായിട്ടില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ, എവിടെയോ നടക്കുന്ന അനീതി എങ്ങുമുള്ള നീതിക്കു ഭീഷണി സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. അഗ്‌നിനാളങ്ങള്‍ നക്കിയെടുക്കുമ്പോള്‍ ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ നിന്നുയര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി നീതിബോധമുള്ളവരുടെ കാതുകളെ ഇന്നും കിടിലംകൊള്ളിക്കുകയാണ്. ചോരക്കറ പുരണ്ട മോഡിയുടെ കൈകളില്‍ വിലങ്ങുവീഴുന്ന ഒരു നാള്‍ വരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

ആയിരക്കണക്കിനാളുകളെ കുരുതിച്ചോരയില്‍ മുക്കിയ വംശഹത്യയുടെ അംബാസഡര്‍മാരായി ഒരു മുഖ്യമന്ത്രിയും പരിവാരവും ഇന്നും നെഞ്ചുവിരിച്ചുനടക്കുമ്പോള്‍ മറന്നുകളയേണ്ട ഒരു ദുരന്തമായി ഗുജറാത്ത് വിട്ടുകളയാന്‍ മനുഷ്യസ്‌നേഹികള്‍ക്കാവില്ല. അതിനാല്‍ത്തന്നെ വംശഹത്യയുടെ പത്താം വര്‍ഷമാണിതെന്ന് ഓര്‍മിപ്പിക്കാനും ഇരകളുടെ നീതിക്കുവേണ്ടി വീണ്ടും വീണ്ടും ശബ്ദമുയര്‍ത്താനും ഗുജറാത്തിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പോലുള്ള സംഘടനകള്‍.      

തേജസ് ദൈ്വവാരിക (2012 ഫെബ്രുവരി 15-28)

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201119221606874