Sunday, December 18, 2011

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?


മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്.




ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.
അതേസമയം, സംഘപരിവാരദുര്‍ഭൂതം ആവേശിച്ച ചില ഇംഗ്ളീഷ്മാധ്യമങ്ങള്‍ പതിവുസ്വഭാവം കാട്ടാന്‍ മറന്നില്ല. 'സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സമ്മേളനം ഇന്ന്'- പഴക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ദി പയനിയര്‍ എന്ന ഇംഗ്ളീഷ്പത്രം സമ്മേളനത്തിന്റെ ഒന്നാംദിവസം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാടന്‍ബോംബുകളും ഐ.ഇ.ഡികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവരെന്നാണ് ഇന്റലിജന്‍സിന്റെ രഹസ്യവിവരമെന്നു തുടര്‍ന്നു പറയുന്നു. തലസ്ഥാനത്ത് ഇതാ ഭീകരന്മാര്‍ ഒരുമിച്ചുകൂടാന്‍ പോവുന്നു എന്ന മുന്നറിയിപ്പാണു വാര്‍ത്ത നല്‍കുന്നത്. ഇത്ര കൃത്യമായ വിവരം ലഭിച്ചിട്ടും സുരക്ഷാവിഭാഗങ്ങള്‍ സമ്മേളനത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന സങ്കടവും പയനിയറിനുണ്ട്. പത്രത്തിനു നൂറുവര്‍ഷത്തിലേറെ പ്രായമുണ്െടങ്കിലും വിവരത്തിന്റെ കാര്യത്തില്‍ ഒന്നാം ക്ളാസുകാരന്റെ അടുത്തുപോലും എത്തില്ലെന്നു വാര്‍ത്തയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തെളിയിക്കുന്നു. ജംഇയ്യത്ത് അഹ്്ലെ ഹദീസ്, ഹിസ്ബുത്തഹ്രീര്‍, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ചതാണ് പോപുലര്‍ ഫ്രണ്െടന്നാണ് പത്രം തട്ടിവിടുന്നത്. അബ്്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന സാമാന്യവിവരം പോലുമില്ലാത്തയാളാണു വാര്‍ത്തയെഴുതുന്നതെന്നു സാരം.
 

തലസ്ഥാനനഗരിയില്‍ എന്തോ അട്ടിമറി പ്രതീക്ഷിച്ചു കാത്തുനിന്ന പത്രം 27ാം തിയ്യതിയിലെ പൊതുസമ്മേളനത്തിലെ ജനസാഗരം കണ്ട് അന്തംവിട്ടു. ഒരു ഉറുമ്പിനുപോലും നോവേല്‍പ്പിക്കാതെ, ഡല്‍ഹിയിലെ ജനജീവിതത്തിന് ഒട്ടും തടസ്സം സൃഷ്ടിക്കാതെ, അച്ചടക്കത്തിനു മഹിതമാതൃക സൃഷ്ടിച്ച് സമാപിച്ച സമ്മേളനം പത്രത്തിന്റെ തലക്കെട്ടിനെത്തന്നെ മാറ്റിമറിച്ചു. 'പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിസമ്മേളനത്തിനു വന്‍ പിന്തുണ' എന്നായിരുന്നു പിറ്റേന്നത്തെ വാര്‍ത്തയിലെ തലവാക്യം. സിമിബന്ധമുള്ള പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനീതിക്കുവേണ്ടിയുള്ള
പോരാട്ടത്തിനു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു എന്നും സമ്മേളനത്തിലേക്കു വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയെന്നും തുടര്‍ന്നു പറയുന്നു.
മൂന്നു കോളത്തില്‍, മുലായം സിങിന്റെ ഫോട്ടോസഹിതം നല്‍കിയ വാര്‍ത്ത പക്ഷേ, ആദ്യ ഖണ്ഡിക കഴിയുമ്പോള്‍ പതിവുസ്വഭാവം കാട്ടുന്നു. ഇല്ലാത്ത ഇന്റലിജന്‍സ് റിപോര്‍ട്ടും സൂചനകളും സംശയങ്ങളുമൊക്കെയാണു ബാക്കി ഭാഗങ്ങളില്‍.
കൈവെട്ട് കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പോപുലര്‍ ഫ്രണ്ട് അതിന്റെ തീവ്രസ്വഭാവം കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ കണ്െടത്തല്‍. ഇത്രയും കാലം തീവ്രവാദപരിപാടികളുമായി നടന്നിരുന്ന സംഘടന ഇതാ ആദ്യമായി ഒരു സാമൂഹികവിഷയം ഏറ്റെടുക്കുന്നു എന്ന മട്ടിലാണു വാര്‍ത്ത. എന്നാല്‍, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് സംഘടന മുന്നോട്ടുനീങ്ങിയതെന്ന കാര്യം പത്രം മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. പൌരത്വനിഷേധത്തിനെതിരേ, കരിനിയമങ്ങള്‍ക്കെതിരേ, സംവരണവിഷയങ്ങളില്‍, ദലിത് പീഡനങ്ങള്‍ക്കെതിരേ എന്നിങ്ങനെ സംഘടന ഏറ്റെടുത്ത സാമൂഹികവിഷയങ്ങള്‍ നിരവധിയാണ്. ഇതിനോടു മുഖംതിരിഞ്ഞുനിന്നുകൊണ്ടാണ് സംഘടനയ്ക്കു യാതൊരു പങ്കുമില്ലാത്ത കൈവെട്ട് വിഷയത്തെ സമ്മേളനവുമായി കൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നത്.

മലയാളപത്രങ്ങളില്‍ മാധ്യമവും മംഗളവും മാന്യമായ പരിഗണന നല്‍കിയപ്പോള്‍ മറ്റു പത്രങ്ങള്‍ ചെറു റിപോര്‍ട്ടുകളിലൊതുക്കി. മാതൃഭൂമിയുടെയും മനോരമയുടെയും ഡല്‍ഹി എഡിഷന്‍ സമ്മേളനത്തിനു മോശമല്ലാത്ത കവറേജ് നല്‍കിയിരുന്നു.
ചന്ദ്രികയിലെ വാര്‍ത്ത ഒറ്റക്കോളത്തില്‍ ഒതുങ്ങി. തലസ്ഥാനത്ത് ഒരു സാമൂഹികവിഷയം ഉയര്‍ത്തിപ്പിടിച്ചു മുസ്്ലിംകള്‍ നടത്തിയ ഏറ്റവും വലിയ സമ്മേളനമായിരുന്നിട്ടുപോലും മുസ്ലിംപത്രങ്ങളായ സിറാജും വര്‍ത്തമാനവും അങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല.

ആര്‍.എസ്.എസ്. പിന്തുണയോടെയുള്ള അന്നാ ഹസാരെയുടെ നാടകത്തിന് ഇതേ രാംലീലാമൈതാനിയില്‍ 24 മണിക്കൂറും ലൈവ് നല്‍കിയ ദേശീയചാനലുകള്‍ ഇന്ത്യയിലെ 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരാഹ്വാനത്തിനു നേരെ ഒട്ടകപ്പക്ഷിനയമാണു സ്വീകരിച്ചത്. അന്നാ ഹസാരെയുടെ സമരത്തിനു സാമൂഹികനീതിസമ്മേളനത്തിന്റെ പകുതിപോലും ജനങ്ങളുണ്ടായിരുന്നില്ല എന്നിരിക്കെ ഇന്ത്യ മുഴുവന്‍ അന്നയ്ക്കു പിന്നാലെ എന്ന മട്ടിലായിരുന്നു ചാനലുകള്‍.
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തികച്ചും സാധാരണക്കാരായ ആളുകളാണ് ഒഴുകിയെത്തിയത്. അവരില്‍ കര്‍ഷകരും റിക്ഷവലിക്കാരും ചുമട്ടുതൊഴിലാളികളുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം, എന്നും മധ്യവര്‍ഗതാല്‍പ്പര്യങ്ങളോടൊപ്പം നിന്നിരുന്ന ദേശീയചാനലുകള്‍ സമ്മേളനത്തിനു നേരെ കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമം നടത്തിയത്. 
 
 
അതേസമയം, ഏഷ്യാനെറ്റ്, ജീവന്‍ ടി.വി. പോലുള്ള മലയാളം ചാനലുകളും ഇ.ടി.വി, സീ സലാം തുടങ്ങിയ ഉര്‍ദു ചാനലുകളും അല്‍പ്പമെങ്കിലും പരിഗണന നല്‍കാന്‍ തയ്യാറായി.
മാധ്യമങ്ങളുടെ പതിവ് തമസ്കരണത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട സംഘാടകര്‍ ബദല്‍ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തെയും പരിപാടികള്‍ ഇന്റര്‍നെറ്റില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു സമ്മേളനസന്ദേശം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയംകണ്ടു. പോപുലര്‍ ഫ്രണ്ട് വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്ത പരിപാടിക്ക് രണ്ടുദിവസംകൊണ്ട് ഒരുലക്ഷത്തി പതിനായിരത്തോളം ഹിറ്റുകളാണു ലഭിച്ചത്. ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും പ്രചരിച്ച സമ്മേളനവീഡിയോകള്‍ പതിനായിരങ്ങളാണു കണ്ടത്. ടു സര്‍ക്കിള്‍സ്, ഇന്ത്യന്‍ മുസ്്ലിം ഒബ്്സര്‍വര്‍, ദി ഇന്ത്യന്‍ ഹെറാള്‍ഡ്, സിയാസത് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമങ്ങളും സമ്മേളനത്തിനു പിന്തുണ നല്‍കി.
 
 
 
മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്യുന്നു എന്നതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുത്ത സാമൂഹികനീതിയുടെ സന്ദേശം ഒരു കുത്തകതാല്‍പ്പര്യത്തിനും തടസ്സപ്പെടുത്താനാവാത്ത വിധം ഇപ്പോഴും ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.

(2011 ഡിസംര്‍(15-31) ലക്കം തേജസ് ദൈ്വവാരികയില്‍ ഞാന്‍ എഴുതിയ ലേഖനം)

7 comments:

  1. ലേഖനം വായിച്ചു നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു... കീപ്‌ ഇറ്റ്‌ അപ്പ്‌...

    ReplyDelete
  3. ഉദയ സൂര്യനെ കുട കൊണ്ട് മറക്കാന്‍ ശരമിക്കുന്നവര്‍ എത്ര വിഡ്ഢികള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് കന്നടചിരുട്ടക്കനവില്ല !ലോകം ഒരു ആഗോള ഗ്രാമ മായ ഇക്കാലത്ത് !

    ReplyDelete
  4. നന്ദി നിസാമുദ്ദീന്‍ വീണ്ടും വരിക. ലിയാന്‍ നന്ദി. അതെ റഫീക്ക് - മാധ്യമ കുത്തകയുടെ കാലം അവസാനിച്ചിരിക്കുന്നു, നന്ദി പൊന്നാനി

    ReplyDelete

നിങ്ങള്‍ പറയൂ...