Friday, June 20, 2008

അമ്പിളിമാമനിലേക്കൊരു അമ്പെയ്‌ത്തു പരിശീലനം

ചന്ദ്രനിലേക്ക്‌ ഭൂമിയില്‍ നിന്ന്‌ അമ്പ്‌ എയ്‌തു പിടിപ്പിക്കുക. അമ്പിന്റെ അറ്റത്തു പിടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്നു ഭൂമിയിലേക്ക്‌ സന്ദേശങ്ങള്‍ ലഭിക്കുക. കേള്‍ക്കുമ്പോള്‍ സ്‌റ്റീഫന്‍ സ്‌പില്‍ബര്‍ഗിന്റെ സയന്‍സ്‌ ഫിക്‌ഷന്‍ സിനിമയുടെ കഥപോലെ തോന്നുന്നുണ്ടോ? സംശയിക്കേണ്ട. സംഭവം സത്യമാവാന്‍ പോവുകയാണ്‌. പ്രഫസര്‍ സര്‍ മാര്‍ട്ടിന്‍ സ്വീറ്റിങും കൂടെയുള്ള ബ്രിട്ടനിലെ മറ്റു ശാസ്‌ത്രജ്ഞരും എന്‍ജിനീയര്‍മാരും അതിനുള്ള പരീക്ഷണത്തിലാണ്‌. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം അന്വേഷിക്കുകയും ഒരു ദിനം മനുഷ്യവാസം സാധ്യമാവുന്ന കണ്ടെത്തലുകള്‍ നടത്തുകയുമാണ്‌ സര്‍ മാര്‍ട്ടിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ചന്ദ്രനിലേക്കൊരു ഇന്റര്‍നെറ്റ്‌ ലിങ്ക്‌ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്‌. നാളെ ഒരുപക്ഷേ മറുവശത്ത്‌ ചാറ്റ്‌ ചെയ്യുന്നയാളോട്‌ സ്ഥലം എവിടെയെന്നു ചോദിച്ചാല്‍ ചന്ദ്രനില്‍ എന്ന്‌ ഉത്തരം കേട്ടാല്‍ ഞെട്ടണ്ട. മൂണ്‍ലൈറ്റ്‌( മൂണ്‍ ലൈറ്റ്‌ വെയ്‌റ്റ്‌ ഇന്റീരിയര്‍ ആന്റ്‌ ടെലികോംസ്‌ എക്‌സ്‌െപരിമെന്റ്‌) എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്‌ ഫണ്ട്‌ കണ്ടെത്താനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സൗത്ത്‌ വെയില്‍സിലെ ഒരു സൈനിക കേന്ദ്രത്തില്‍ പ്രാഥമിക അമ്പെയ്‌ത്ത്‌ പരീക്ഷണവും നടന്നുകഴിഞ്ഞു. ചന്ദ്രനെ വലംവയ്‌ക്കുന്ന ഒരു ഉപഗ്രഹം സ്ഥാപിക്കുക, ശേഷം അതിവേഗമാര്‍ന്ന അമ്പുകള്‍ ചന്ദ്രോപരിതലത്തിലേക്ക്‌ തൊടുത്തുവിടുക. ഇതാണ്‌ പുതുമയാര്‍ന്ന ഈ പരീക്ഷണത്തില്‍ ഉദ്ദേശിക്കുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ വിവരിക്കുന്നു. മൂന്നോ നാലോ മീറ്റര്‍ ആഴത്തില്‍ റിഗോലിത്തില്‍( ചന്ദ്രോപരിതലം) തുളച്ചുകയറുന്ന അമ്പിന്റെ അറ്റത്ത്‌ പുറത്തേക്കു തള്ളിനില്‍ക്കുന്ന വിധത്തില്‍ ചെറു ആന്റിനയുണ്ടാവും. ഇതില്‍ നിന്നു വരുന്ന സിഗ്നലുകള്‍ വളരെ ശക്തികുറഞ്ഞതായതിനാല്‍ ഇവ പിടിച്ചെടുക്കാന്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം വേണ്ടിവരും. ഈ ഉപഗ്രഹം പിടിച്ചെടുക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലേക്കയക്കും. തന്റെ സ്വപ്‌നപദ്ധതിയെക്കുറിച്ച്‌ സര്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു. പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ മാര്‍ട്ടിന്‍ ചില്ലറക്കാരനല്ല. 2002ല്‍ ചെറുകിട ഉപഗ്രഹ എന്‍ജിനീയറിങ്‌ മേഖലയിലുള്ള സേവനത്തിനാണ്‌ അദ്ദേഹത്തിന്‌ സര്‍ പദവി കിട്ടിയത്‌. 22 വര്‍ഷം മുമ്പേ 100 പൗണ്ട്‌ പ്രാരംഭ ഫണ്ടില്‍ സര്‍റെ സാറ്റലൈറ്റ്‌ ടെക്‌നോളജി ലിമിറ്റഡ്‌ ആരംഭിച്ചതും ഇദ്ദേഹമാണ്‌. ലളിതമായി തുടങ്ങിയ സര്‍റെ സ്‌പേസ്‌ സെന്ററും അതിന്റെ വ്യാവസായിക ഘടകമായ എസ്‌.എസ്‌.ടി.എല്ലും മിനിയേച്ചര്‍ സാറ്റലൈറ്റ്‌ നിര്‍മാണത്തില്‍ ഇന്ന്‌ ലോകപ്രശസ്‌തമാണ്‌. ദീര്‍ഘകാലം ബ്രിട്ടന്റെ ബഹിരാകാശ മേഖലയുടെ അംബാസഡറായിരുന്ന സര്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്‌ മൂണ്‍ലൈറ്റ്‌ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയാണ്‌. പദ്ധതി വിജയിക്കുകയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പത്തോളം ചാന്ദ്ര ദൗത്യങ്ങള്‍ക്കു വേണ്ട സാങ്കേതികവിദ്യ ബ്രിട്ടന്‍ നല്‍കും. ബഹിരാകാശ ശാസ്‌ത്രജഞരുടെ ഭാവിയിലുള്ള ആശയവിനിമയ സംവിധാനത്തിന്റെ അടിത്തറ പാകുകയും ചെയ്യും. അടുത്ത ഇരുപതോ മുപ്പതോ വര്‍ഷത്തിനിടയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ മുന്നൊരുക്കമായി ചന്ദ്രനില്‍ ഇന്റര്‍നെറ്റ്‌ രൂപത്തിലുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനം ഒരുക്കുകയാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ സര്‍ മാര്‍ട്ടിന്‍ പറഞ്ഞു. തെര്‍മോമീറ്ററുകള്‍, മൈക്രോ സീസ്‌മോ മീറ്ററുകള്‍, ജിയോകെമിക്കല്‍ സെന്‍സറുകള്‍, എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയ ശാസ്‌ത്രീയ ഉപകരണങ്ങള്‍ ഘടിപ്പിച്ച അമ്പുകളാണ്‌ ചന്ദ്രനിലേക്ക്‌ തൊടുത്തുവിടുക. പ്രതിരോധ ഉപകരണ നിര്‍മാണക്കമ്പനിയായ ക്വിനെറ്റിക്‌, യൂനിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെ മുള്ളാഡ്‌ സ്‌പേസ്‌ സയന്‍സ്‌ ലബോറട്ടറിയുമായി സഹകരിച്ചാണ്‌ ഉപകരണം നിര്‍മിക്കുന്നത്‌. പദ്ധതി തത്ത്വത്തില്‍ വിജയിക്കുമെന്നാണ്‌ ക്വിനെറ്റിക്‌സിലെ പെന്‍ഡൈന്‍ പരീക്ഷണകേന്ദ്രത്തില്‍ നിന്ന്‌ നടത്തിയ പ്രാഥമിക വിക്ഷേപണം തെളിയിക്കുന്നത്‌. 2013ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 10 കോടി പൗണ്ട്‌ ആണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

No comments:

Post a Comment

നിങ്ങള്‍ പറയൂ...